സ്വന്തം ലേഖകൻ
കണ്ണൂർ: ഉഷ്ണതരംഗത്തിൽ നശിച്ച കാർഷിക വിളകളുടെ നഷ്ടം കണക്കാക്കാൻ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ബ്ലോക്കുകളിൽ കൃഷിവകുപ്പിന്റെ കൃഷിയിട സന്ദർശനം തുടങ്ങി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടായ കടുത്ത വരൾച്ചമൂലം കാർഷിക മേഖലയിലെ ആഘാത വിലയിരുത്തുന്നതിന്റെയും വർൾച്ച ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെയും ഭാഗമായാണ് സന്ദർശനം.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ പയ്യന്നൂർ, കല്യാശേരി, തളിപ്പറന്പ്, ഇരിക്കൂർ, കണ്ണൂർ, എടക്കാട്, തലശേരി, കൂത്തുപറന്പ്, പാനൂർ, ഇരിട്ടി, പേരാവൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്കുകളിലാണ് സന്ദർശനം നടത്തുന്നത്. കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളെ കൃഷി ഓഫീസർമാരെയും കാർഷിക സർവകലാശാലയിലെ വിദഗ്ധ സമിതിയേയും ഉൾപ്പെടുത്തിയാണ് വരൾച്ചാ ബാധിത കാർഷിക മേഖല സന്ദർശിക്കുന്നത്. മലയോര മേഖലകളിലെ ബ്ലോക്കുകളിലാണ് കൂടുതൽ വിളനാശം സംഭവിച്ചിരിക്കുന്നത്.
കൂടുതൽ നാശം
നേന്ത്രവാഴകൾക്കെന്ന്
കണ്ണൂരിലും കാസർഗോഡിലും കൂടുതൽ വിളനാശം സംഭവിച്ചിരിക്കുന്നത് നേന്ത്രവാഴകൾക്കാണെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. മേയ്-ജൂൺ മാസത്തോടുകൂടി വിളവെടുക്കേണ്ട വാഴകളാണ് കനത്ത ചൂടിൽ ജലാംശം ഇല്ലാത്തതിനാൽ ഒടിഞ്ഞുപോയിരിക്കുന്നത്.
ജാതികൃഷിയേയും ചൂട് ബാധിച്ചിട്ടുണ്ട്. ഇരിക്കൂർ, പേരാവൂർ, തളിപ്പറന്പ് ബ്ലോക്കുകളിലാണ് ജാതികൃഷി വ്യാപകമായി നശിച്ചു പോയിരിക്കുന്നത്. കനത്ത ചൂട് തെങ്ങ്, കവുങ്ങ്, കുരുമുളക്, റബർ ഉൾപ്പെടെയുള്ള ദീർഘകാല വിളകളെയും ബാധിച്ചിട്ടുണ്ട്.അടുത്ത മൂന്നുവർഷത്തേക്ക് ഇവയുടെ ഉത്പാദനത്തിന് തടസമാകുന്ന രീതിയിലായിരിക്കും ബാധിക്കുകയെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
തളിപ്പറന്പ് ബ്ലോക്കിൽ വ്യാപക നാശം
തളിപ്പറമ്പ് ബ്ലോക്കിലെ ഉദയഗിരി, ആലക്കോട്, നടുവിൽ പഞ്ചായത്തുകളിൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.പി.ജയരാജൻ, ചപ്പാരപ്പടവ് കൃഷി ഓഫീസർ നാരായണൻ, ഉദയഗിരി കൃഷി ഓഫീസർ ദീപ, ആലക്കോട് കൃഷി ഓഫീസർ അഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇവിടെ തെങ്ങ്, കുരുമുളക്, വാഴ, ജാതി, കൊക്കോ എന്നീ കാർഷിക വിളകൾക്കാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.ആലക്കോട്, ഉദയഗിരി, നടുവിൽ പഞ്ചായത്തുകളിൽ നേന്ത്രവാഴ 25 മുതൽ 80 ശതമാനം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.
ജാതിക്കയിൽ 50 ശതമാനത്തോളം നഷ്ടം ഇതിനകം സംഭവിച്ചു കഴിഞ്ഞതായും ഡോ.പി. ജയരാജൻ പറഞ്ഞു.