എടത്വ: ഭക്തിനിറവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ അദ്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നടന്നു. പ്രദക്ഷിണം തുടങ്ങുമ്പോള്‍ വഴികളെല്ലാം എടത്വ പള്ളിയെന്ന ലക്ഷ്യത്തിലേക്ക് നീളുകയായിരുന്നു.
ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പുണ്യരൂപം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ പള്ളിയങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. പ്രദക്ഷിണ വീഥിയില്‍ മുത്തുക്കുടകള്‍ വര്‍ണ്ണവിസ്മയം തീര്‍ത്തു. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം ദര്‍ശിച്ച് എണ്ണമറ്റ വിശ്വാസികള്‍ ‘പുനിത ജോര്ജിയാരെ എങ്കളുക്കാകെ വേണ്ടിക്കൊള്ളും’ (വിശുദ്ധ ഗീവര്ഗീസേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമേ) എന്നു മനമുരുകി പ്രാര്‍ഥിച്ചു.
കൊടിക്കുരിശുകളും വെള്ളിക്കുരുശുകളും പൊന്നിന്‍കുരിശും മെഴുകുതിരിക്കാലുകളും നിരയായി നീങ്ങിയ പ്രദക്ഷിണവീഥിയില്‍ കുടത്തേലുണ്ണി, വിശുദ്ധ മിഖായേല്‍ മാലാഖാ, കൊച്ചുത്രേസ്യാ പുണ്യവതി, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കന്യാകാമറിയം എന്നീ രൂപങ്ങള്‍ക്കു ശേഷമാണ് വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം പ്രദക്ഷിണ വഴിയിലേക്ക് സംവഹിക്കപ്പെട്ടത്.
വിശുദ്ധന്റെ തിരുസ്വരൂപത്തില്‍ വെറ്റിലകളും പൂക്കളും വാരിയെറിഞ്ഞ് വിശ്വാസികള്‍ പ്രാര്‍ഥനാനിരതരായി. പാരീഷ് കമ്മി റ്റി അംഗങ്ങളും സ്പെഷല്‍ കമ്മി റ്റി അംഗങ്ങളും കൈവലയം തീര്‍ത്ത് തിരുസ്വരൂപത്തിനു സംരക്ഷണമേകി. പ്രദക്ഷിണത്തിനായി നാളുകള്‍ക്കു മുമ്പേ എടത്വയിലെത്തിയ തമിഴ്നാട്ടില്‍നിന്നുമുള്ള ഭക്തജനങ്ങള്‍ വൃതാനുഷ്ഠാനത്തോടെ ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു. പള്ളിയുടെ മുന്നിലൂടെ ഒഴുകുന്ന പമ്പയില്‍ കുളിച്ച് പ്രദക്ഷിണത്തിനെത്തിയ തമിഴ്നാട്ടുകാര്‍ മുട്ടില്‍ ഇഴഞ്ഞും തലയില്‍ കല്ല് ചുമന്നും നിറഞ്ഞ പ്രാര്‍ഥനയോടെ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. തമഴനാട്ടിലെ കന്യാകുമാരി, ചിന്നമുട്ടം എന്നീ തുറക്കാരാണ് പ്രദക്ഷിണത്തിന് രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചത്.
മൂന്നിന് കുഴിത്തുറൈ രൂപതാ മെത്രാന് റവ.ഡോ. ആല്‍ബര്‍ട്ട് അനസ്താസ് മുഖ്യകാര്‍മികത്വത്തില്‍ നടന്ന തമിഴ് കുര്ബാനയെതുടര്ന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ജിജോ ഇലവുംമൂട്ടിൽ കാര്‍മികത്വം വഹിച്ചു.
പള്ളിക്ക് പ്രദക്ഷിണം വച്ച് വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം ആറിന് ദേവാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയപ്പോള്‍ പ്രത്യേക പ്രാര്ഥനാശുശ്രൂഷകളോടെ തിരുനാള്‍ പ്രദക്ഷിണത്തിനു സമാപനമായി. തമിഴ് മക്കള്‍ മടങ്ങിയതോടെ നാട്ടുകാരുടെ തിരുനാളിനു തുടക്കമായി. ഇനി കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് എത്തുക. 14നാണ് എട്ടാമിടം. അന്ന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസിന്റെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേക്ക് നടക്കും. രാത്രി ഒന്‍പതിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിനു സമാപനമാവും.
എടത്വ പള്ളിയില്‍ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 5.30ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. ചാക്കോ ഒറ്റാറയ്ക്കല്‍, 7.30 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. അനീഷ് കുടിലില്‍, 10ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസ് കോനാട്ട്, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. മാത്യു പൗവ്വന്ചിറ, 5.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് കൈതപറമ്പില്‍. ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).