ഗുരുവായൂരില്‍ തിരക്കോടുതിരക്ക്; ഇന്നലെ 164 വിവാഹങ്ങൾ
Monday, May 6, 2024 1:50 AM IST
ഗുരുവായൂര്‍: വേനലവധി ആയതിനാൽ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.
ഇന്നലെ ക്ഷേത്രത്തിൽ 164 വിവാഹങ്ങളാണു നടന്നത്. വിവാഹം നടത്തുന്നതിനു സ്ഥിരമുള്ള മണ്ഡപങ്ങൾക്കുപുറമെ ഒരു മണ്ഡപം അധികമായി ഏർപ്പെടുത്തി. ഇപ്പോള്‌ അഞ്ചു മണ്ഡപങ്ങളിലായാണു വിവാഹങ്ങൾ നടത്തുന്നത്. 499 ചോറൂൺ വഴിപാടും നടന്നു. ക്ഷേത്രപരിസരത്തെ ലോഡ്ജുകളെല്ലാം പൊതു അവധി ദിവസങ്ങളിൽ ഫുള്ളാണ്. ഇന്നലെ ഗുരുവായൂരിൽ മുറികൾ കിട്ടാത്ത സ്ഥിതിയായായിരുന്നു. പാർക്കിംഗ് കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞ് വാഹനങ്ങൾ ഔട്ടർ റിംഗ്റോഡ് വശത്ത് പാർക്കുചെയ്തു.

66.57 ലക്ഷത്തിന്‍റെ വഴിപാടുകൾ നടന്നു. 20.31 ലക്ഷം നെയ് വിളക്ക് വഴിപാട് ശീട്ടാക്കിയ ഇനത്തിലും 19.28 ലക്ഷം തുലാഭാരം വഴിപാടിനത്തിലും ലഭിച്ചു. ഭക്തർക്ക് ദർശനം എളുപ്പത്തിലാക്കാൻ കൊടിമരം വഴി നേരിട്ട് ഭക്തരെ പ്രവേശിപ്പിച്ചു. ഒമ്പതു മുതൽ വൈശാഖകാലം തുടങ്ങുന്നതോടെ തിരക്ക് ഇനിയും വർധിക്കും.