ശ്വേത മേനോൻ
താരസംഘടനയായ 'അമ്മ'യില്‍ അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന് പ്രസിഡന്റ് ആയ ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.
ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്‍ന്നശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.
ജൂണ്‍ 21ലെ ജനറല്‍ ബോഡിയില്‍ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ശ്വേത മേനോന്റെ കമ്മിറ്റി രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിനെ തുടർന്നാണ് സംഘടനയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി വന്നത്.
രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര്‍ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.
Tags : Amma Shweta Menon meeting