ഞാനവളെ പ്രേമിക്കുന്നു സാർ...എന്ന ഒറ്റ ഡയലോഗിലൂടെ മലയാളസിനിമ ആസ്വാദകരെ രസിപ്പിച്ച കുട്ടിത്താരമായിരുന്നു ബാലമുരളി. ലാൽ ജോസ് സംവിധാനം ചെയ്ത രസികനിൽ ദിലീപിന്റെ സഹോദരി പുത്രനായിട്ടായിരുന്നു ബാലമുരളിയുടെ വരവ്.
വാതിൽ തുറന്നു വന്ന് ആദ്യ ഡയലോഗ് കൊണ്ട് തന്നെ ബാലമുരളി പ്രേക്ഷകരുടെ കൈയടി വാങ്ങി. കുട്ടിനിക്കറും മുറുക്കി പിടിച്ച് കഴുത്തിലൊരു ചരടും കെട്ടിയുള്ള ഹരിയുടെ വരവ് രസികനിലെ രസകരമായ നിമിഷമായിരുന്നു.
ആറുവയസുള്ളപ്പോഴാണ് ഹരി രസികനിൽ അഭിനയിച്ചത്. നാലര വയസുള്ളപ്പോൾ സീരിയയിൽ അഭിനയിച്ചാണ് കാമറയ്ക്ക് മുന്നിലെത്തുന്നത്. രസികനിൽ അഭിനയിച്ചതാണ് തന്റെ ഐഡിന്റിറ്റിയെന്ന് ബാലമുരളി പറഞ്ഞിട്ടുമുണ്ട്.
ചിത്രത്തിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന ഡയലോഗിലെ എൻട്രിയാണ് താരത്തെ ശ്രദ്ധേയനാക്കിയത്.
അതിനെക്കുറിച്ച് ഹരി പറയുന്നത് ഇങ്ങനെ... കടവാവൽ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ല, ഡബ്ബിംഗിന്റെ സമയത്ത് ദിലീപേട്ടൻ കൂട്ടിച്ചേർത്തതാണ്. ആ സീനിൽ ദിലീപേട്ടൻ ചെരിഞ്ഞാണ് ഇരിക്കുന്നത്. ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും. അപ്പോൾ ദിലീപേട്ടന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു. ഏതായാലും ആ ഡയലോഗ് ഹിറ്റായതോടെ ഹരിയും ശ്രദ്ധേയനായി.
പിന്നീട് അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിൽ സിദ്ദീഖിന്റെ ബാല്യകാലം അഭിനയിച്ചതും ഹരിയായിരുന്നു. അണ്ണൻ തമ്പി ചിത്രത്തെക്കുറിച്ച് മമ്മൂട്ടി ഹരിയോട് പറഞ്ഞതും രസകരമായിരുന്നു, ഈ സിനിമ ജയിച്ചാലും തോറ്റാലും അത് നിന്റെ തലവരയാണെന്ന്. കാരണം ആ സിനിമ തുടങ്ങുന്നത് ഹരിയുടെ കാല് കാണിച്ചു കൊണ്ടായിരുന്നു.
പിന്നീട് സിനിമ വിട്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഹരി അമർ അക്ബർ അന്തോണിയിൽ പൃഥ്വിരാജിന്റെ അനുജനായി അഭിനയിച്ചു.
അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിയപ്പോൾ സിനിമയും സീരിയലും ഉപേക്ഷിച്ച ഹരി ബംഗളൂരുവിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി യുഎഇയിലേക്ക് പോയി. പിന്നീട് കുറച്ചു വർഷങ്ങൾക്കു മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊച്ചിയിൽ വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
ഒരു നടൻ എന്നതിലുപരി മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തുമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹരി. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഹരിമുരളി നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. സിനിമാ മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഈ 27-കാരന്റെ മടക്കം.
Tags : harimurali rasikan child artist