ശ്വേത മേനോൻ, മാലാ പാർവതി
അമ്മ സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും സിനിമാ മേഖലയിലെ പവർ ഗ്രൂപ്പിനുമെതിരെ ശക്തമായി പോരാടുമെന്ന് നടി ശ്വേതാ മേനോൻ പരസ്യ നിലപാടെടുത്തിരുന്നു. ഇതിന് മറുപടിയുമായി നടി മാലാ പാർവതി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മാലാ പാർവതി ശ്വേതയെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ,ശ്വേതാ മേനോൻ നേരിട്ടെത്തി കമന്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. മാലാ പാർവതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശ്വേത കുറിച്ച വാക്കുകൾ ഇതാണ്.
‘‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ. എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈ കമന്റ് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു’.
ഹേമാ കമ്മിറ്റിക്ക് മുൻപാകെ മാലാ പാർവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചു എന്ന വാർത്തയുടെ ലിങ്കും ശ്വേത മേനോൻ ഈ കമന്റിനൊപ്പം പങ്കുവച്ചിരുന്നു.
ശ്വേതയുടെ ചോദ്യത്തിന് കമന്റുകളിലൂടെയും, പിന്നീട് ശ്വേതാ മേനോനെ നേരിട്ട് ടാഗ് ചെയ്തുകൊണ്ടുള്ള പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും മാലാ പാർവതി കൃത്യമായ മറുപടി നൽകി.
‘‘ഞാൻ സുപ്രീം കോടതിയിൽ പോയത് അതിനല്ല. പരാതിയില്ലാത്ത ഒരു പെൺകുട്ടി, കേസിൽ ഉൾപ്പെടാൻ ഇല്ല എന്ന് നിർബന്ധം പറഞ്ഞപ്പോൾ, ആ കുട്ടിയുടെ പേര് ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്വം എനിക്കായി.
കാരണം ഞാൻ പറഞ്ഞ കാര്യത്തിലാണ് എഫ് ഐ ആർ ഇട്ടത്. ശ്വേത പറയുന്നത് ആരെയാണ് എന്ന് ശ്വേത തന്നെ പറയണം. ഞാൻ ഹേമ കമ്മിറ്റിയുടെ മുന്നിൽ സംസാരിച്ചത്, പരാതിക്കാരിയായല്ല. അക്കാദമികമായാണ്. അങ്ങനെയായിരുന്നു അത് രൂപകൽപ്പന ചെയ്തിരുന്നത്.
ആ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എഫ് ഐ ആർ എടുത്തു. അത് ആ പെൺകുട്ടിക്ക് താൽപര്യമില്ലാത്ത കാര്യമായിരുന്നു. ആ കുട്ടിയുടെ പേര് പറഞ്ഞത് ആ പെൺകുട്ടിയുടെ സമ്മതത്തോടെ അല്ലാത്തതിനാൽ ആ എഫ് ഐ ആർ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എന്റെ മേലെയായി. പരാതിക്കാരിയുടെ സമ്മതമില്ലാതെ കേസ് എടുക്കരുത് എന്ന് കോടതി വിധിക്കുകയും ചെയ്തു. കമന്റിന് മറുപടിയായി മാലാ പാർവതി കുറിച്ചു.
ഈ കമന്റുകൾക്കും മറുപടിക്ക് ശേഷം ശ്വേതാ മേനോനെ ടാഗ് ചെയ്തുകൊണ്ട് മാലാ പാർവതി ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചു.
‘‘ശ്വേതാ മേനോൻ ,ഇതാണ് താങ്കളുടെ കമന്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല.
വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.
ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല.
അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ എഫ് ഐ ആർ റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു.
അതുകൊണ്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത് എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "നിങ്ങൾ ഇത് ഡിലീറ്റ് ചെയ്യില്ലെന്ന് കരുതുന്നു" എന്ന് എഴുതിയല്ലോ.
Tags : Maala Parvathi Swetha menon amma Entertainment Movies Cinema