“മോനെ ആഞ്ചലോ, ഞാന്‍ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം’’- നിശബ്ദമായിരുന്ന അവന്റെ കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തിയപ്പോള്‍ ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. അവന് ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേള്‍ക്കുകയായിരുന്നു. അതും താന്‍ ആരാധിക്കുന്ന മമ്മൂക്കയുടെ.
ജനനം മുതല്‍ കേള്വിയില്ലാതെ നിശബ്ദതയുടെ തടവറയില്‍നിന്ന് ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശികളായ ജെയ്സണ്‍-ആന്‍ഷ ദമ്പതികളുടെ നാലു വയസുകാരന് മകന് ആഞ്ചലോയ്ക്കു മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ‘കാതോട് കാതോരം’പദ്ധതിയാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തി നല്‍കുന്നതിനായി മമ്മൂട്ടി മുന്‍കൈയെടുത്ത് ആരംഭിച്ച പദ്ധതി ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്.
രാജഗിരി ആശുപത്രിയിലെ ഇഎന്‍ടി ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇംപ്ലാന്റ് സര്ജന് ഡോ. സജിത്ത് ഏബ്രഹാം, ഡോ. ജിത്തു സക്കറിയ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ജി എം. മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും മാസങ്ങള്‍ നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റു പരിശീലനങ്ങളുടെയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാന്‍. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളിയും ചടങ്ങില്‍ പങ്കെടുത്തു.