പേട്രിയാറ്റ് സിനിമ വിശേഷങ്ങളുമായി ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ചേർന്ന് നടത്തിയ ലൈവ് ആരാധകരിൽ ചിരിയുണർത്തി. വളരെ രസകരമായിട്ടുള്ള ഇവരുടെ സംസാരം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
ന്യൂയോർക്കിൽ നിന്നായിരുന്നു മോഹൻലാൽ സംസാരിച്ചത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊച്ചിയിൽ നിന്നും ലൈവിൽ ജോയിൻ ചെയ്തു. വളരെ രസകരമായിരുന്നു ഇവരുടെ ചാറ്റ്.
എല്ലാവരും ചിത്രം തിയറ്ററിൽ പോയി കാണുമെന്ന് വീഡിയോ കോളിൽ പറഞ്ഞു. താൻ വെള്ളിയാഴ്ച രാവിലെ ചിലപ്പോൾ ദുബായിലേക്ക് പോകുമെന്നും അവിടെ വച്ചാകും ചിത്രം കാണുകയെന്നും മമ്മൂട്ടി പറഞ്ഞു.
തനിക്ക് ബംഗളൂരുവിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അവിടെ വെച്ച് ചിത്രം കാണുമെന്നും കുഞ്ചാക്കോ ബോബനും വ്യക്തമാക്കി. സിനിമ ന്യൂയോർക്കിൽ കാണാൻ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
ചാക്കോച്ചനെ കാണുമ്പോൾ ബോബൻ എന്നു വിളിച്ചുപോകുന്ന മോഹൻലാൽ ഇത്തവണയും പതിവു തെറ്റിച്ചില്ല. ആദ്യം ചാക്കോച്ചൻ എന്നു വിളിച്ചു തുടങ്ങിയെങ്കിലും അത് പിന്നീട് ബോബനായി.
കുഞ്ചാക്കോ ബോബൻ എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും പേരാണെന്നും സത്യത്തിൽ ഇദ്ദേഹത്തിന് സ്വന്തമായി ഒരുപേരില്ലെന്നും മമ്മൂട്ടിയുടെ കൗണ്ടർ. ഡിക്യു തനിക്ക് ചാക്കോ മാഷ് എന്നൊരു പേരിട്ടുണ്ടെന്ന് ചാക്കോച്ചൻ പറഞ്ഞു.
നമ്മളൊന്നിച്ച് ഒരുപാട് കാലത്തിനുശേഷം വരുന്ന സിനിമയല്ലേ' എന്ന് മോഹൻലാൽ മമ്മൂട്ടിയോട് ആവേശത്തോടെ ചോദിച്ചു. യുഎസിൽ രാത്രി 11:30-ഓടെ ചിത്രം റിലീസ് ചെയ്യുമെന്നും അപ്പോൾ കാണുമെന്നും മോഹൻലാൽ പറഞ്ഞു.
ആരാണ് പേട്രിയറ്റിലെ നായകൻ എന്ന് കുഞ്ചാക്കോ ബോബൻ ചോദിച്ചപ്പോൾ, കുഞ്ചാക്കോ ബോബൻ തന്നെയാണ് നായകനെന്ന് മമ്മൂട്ടി ആവർത്തിച്ചു. എല്ലാവരും നായകനും വില്ലനുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
സിനിമയ്ക്കു ലഭിച്ച വലിയ ഹൈപ്പിനെക്കുറിച്ചും മമ്മൂട്ടി പറയുകയുണ്ടായി. “നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്.
നിർമാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങു.. മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.’’ മമ്മൂട്ടി പറഞ്ഞു.
മറ്റ് ഭാഷകളിലും നാളെത്തന്നെ റിലീസ് ഉണ്ടാവുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുഭാഷാ പതിപ്പുകളുടെ സെന്‍സറിംഗ് കഴിയാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സംവിധായകന് എവിടെ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉറങ്ങാതെ പ്രാന്ത് പിടിച്ചുകാണും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. “ഇന്നലെ ഉറങ്ങിയിട്ടില്ല, ഇന്ന് ഉറങ്ങുമോ എന്ന് അറിയില്ല. കറക്ഷന് തന്നെ കറക്ഷന്. ഡയറക്ടര്‍ മാത്രമല്ല അസിസ്റ്റന്റ്സും മ്യൂസിക് ഡയറക്ടറുമൊന്നും ഉറങ്ങിയിട്ടില്ല”, മമ്മൂട്ടി പറഞ്ഞു.
സിനിമ ഇറങ്ങി വിജയമാകുന്നതിന്റെ സന്തോഷത്തിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. സിനിമ വിജയം നേടുമ്പോള്‍ അതിന്റെ സന്തോഷം കൊണ്ട് നമുക്കെല്ലാം ഉറക്കം നഷ്ടപ്പെടട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി
സിനിമ കണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് കാണിച്ചുതരുന്നില്ല എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. സിനിമ ആകെ കണ്ടത് പ്രകാശ് വർമ മാത്രമാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ ചില ഫൈറ്റ് രംഗങ്ങള്‍ മാത്രമേ താന്‍ കണ്ടുള്ളൂ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഒരു ഫൈറ്റ് സീനിലെ ഫൈറ്റ് രംഗം നന്നായി എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ക്ലൈമാക്സിലെ ഫൈറ്റ് വളരെ നന്നായി എന്നായിരുന്നു മോഹന്‍ലാലിനോട് മമ്മൂട്ടി പറഞ്ഞു.
ഉടന്‍ മോഹന്‍ലാലിന്റെ രസകരമായ കൗണ്ടര്‍ വന്നു. എന്നാല്‍ പിന്നെ ക്ലൈമാക്സ് കൂടി പറഞ്ഞുകൊടുക്ക് എന്നായിരുന്നു അത്. ആവേശം കൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതാണെന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം.
ഇടയ്ക്ക് മോഹൻലാലിന്റെ വൈഫൈ കട്ട് ആയപ്പോൾ വൈഫിനെ അടുത്തിരുത്തൂ എന്ന മമ്മൂട്ടിയുടെ കൗണ്ടറും രസകരമായി. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ ജെൻസി തലമുറയിൽ പെട്ടവർ ആദ്യമായാണ് തിയറ്ററിൽ കാണാൻ പോകുന്നതെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
ജെൻസി കഴിഞ്ഞിട്ട് അടുത്തത് ജെൻ ആൽഫ വന്നില്ലേ എന്നാണ് ഇതിനോട് മോഹൻലാൽ പ്രതികരിച്ചത്. എന്നാൽ അവരും എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് എല്ലാവരേയും ചിരിപ്പിച്ചു. ചിത്രത്തിന്റെ കഥ പുതിയതലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Tags : mammootty mohanlal kunchakko boban