അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്രയിൽ ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. പൂർണമായും പ്രമേയത്തിന് മുൻഗണന നൽകി ഒരുങ്ങുന്ന ചിത്രമാണ് പദയാത്ര എന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
"ഏറെ കാലത്തിന് ശേഷമാണ് ഞാനും അടൂർ സാറും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. പൂർണമായും പ്രമേയത്തിന് മുൻഗണന നൽകുന്ന ഒരു ചിത്രമാണിത്. ഇതിൽ ഞാൻ ഒരു ഡോക്ടറുടെ വേഷമാണ് ചെയ്യുന്നത്.
പാവപ്പെട്ടവരെയും വനമേഖലയിലെ ആദിവാസി കോളനികളിലുള്ളവരെയുമൊക്കെ സേവിക്കാൻ ആഗ്രഹിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ജീവിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്.
യഥാർഥ ജീവിതത്തിൽ ഇത്തരം ഒട്ടേറെ മനുഷ്യരെ നമുക്കറിയാം. വയനാട്ടിൽ വച്ച് അത്തരമൊരു ഡോക്ടറെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. തന്റെ സ്കൂട്ടറിൽ മരുന്നുകളുമായി ഭാര്യയെയും കൂട്ടി കാടിനുള്ളിൽ പോയി ആളുകളെ ചികിത്സിക്കുന്ന ഒരാൾ.
സ്വന്തം സ്വത്തുക്കൾ വിറ്റ് കാടിനുള്ളിൽ സ്ഥലം വാങ്ങി ഒരു ചെറിയ ഡിസ്പെൻസറി സ്ഥാപിച്ച് അവിടെ താമസിച്ച് അദ്ദേഹം ആളുകളെ ചികിത്സിക്കുന്നു. അതും ഒരു വലിയ പാഷനാണ്, സേവനത്തോടുള്ള അടങ്ങാത്ത അഭിനിവേശം. മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. മുഖ്യ സംവിധാന സഹായി മീര സാഹിബ്.
ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.
Tags : padayathra mammootty