ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിനെതിരേ കഴിഞ്ഞദിവസം ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച 22 പേരെ ഡൽഹിയിലെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
ശുദ്ധവായുവിനുവേണ്ടി ഇന്ത്യാ ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ചവർ പോലീസുകാർക്കു നേരേ മുളക് സ്പ്രേ ഉപയോഗിച്ചു എന്നതടക്കം ആരോപിച്ചാണു ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നെന്ന് പോലീസ് പറയുന്നു. പ്രതിഷേധപരിപാടിയിൽ പങ്കെടുത്തതിനു പോലീസ് അറസ്റ്റ് ചെയ്ത 23 പേരിൽ മലയാളികളടക്കമുള്ളവരുണ്ട്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.
"കോ-ഓർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ' എന്ന സംഘടനയാണു ഞായറാഴ്ച മലിനീകരണത്തിനെതിരേ ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ചത്. ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ ഉൾപ്പെട്ട സംഘമാണിത്. ആന്ധ്രപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയുടെ പേരുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ കൊണ്ടുവന്നിരുന്നു. ഇതിനോടൊപ്പം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നെന്നാണ് പോലീസ് ആരോപിക്കുന്നത്.
എഫ്ഐആറിൽ മാവോയിസ്റ്റ് ബന്ധം പരാമർശിച്ചിട്ടില്ലെന്നതിനാൽ പോലീസ് കസ്റ്റഡി ഒഴിവാക്കണമെന്ന് കസ്റ്റഡിയിലായ യുവാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ, ഏതെങ്കിലും മാവോയിസ്റ്റ് ബന്ധങ്ങൾ പരിശോധിക്കാൻ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് പോലീസ് വാദിച്ചു. ഇതിനുശേഷമാണ് കോടതി പ്രതിഷേധക്കാരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്.
അതിനിടെ, കസ്റ്റഡിയിലെടുത്തതിനുശേഷം പോലീസ് മർദിച്ചതായി വാദംകേൾക്കലിനിടെ യുവാക്കൾ കോടതിയിൽ പരാതിപ്പെട്ടു.
Tags : judicial custody