ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ വറ്റിയ തടാകത്തിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിയ നിലയിൽ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേൽ അവയവ അസ്ഥികൾ, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടിൽനിന്ന് വേർപെട്ട നിലയിലാണ്. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ല. അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പോലീസ് സംശയിക്കുന്നത് അസ്ഥികൂട ഭാഗങ്ങൾ മുൻപ് തടാകത്തിൽ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ്. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അവ പുറത്തുവന്നതാണെന്നും തടാകം വറ്റിയപ്പോൾ തെരുവുനായ്ക്കൾ അവ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് സാരി കഷ്ണം ലഭിച്ചതോടെയാണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് നിഗമനം.
Tags : Bone fragments Bengaluru suspected woman