ചെന്നൈ: അന്തരിച്ച നടൻ വിജയ്കാന്ത് സ്ഥാപിച്ച ഡിഎംഡികെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയിൽ ചേർന്നു. ആഴ്ചകൾ നീണ്ട രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. ഡിഎംഡികെയുടെ തീരുമാനം അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിനു കനത്ത തിരിച്ചടിയായി. ഡിഎംഡികെയെ എൻഡിഎയിലേക്കു കൊണ്ടുവരാൻ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ശ്രമിച്ചുവരികയായിരുന്നു.
ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്, പാർട്ടി ട്രഷററും പ്രേമലതയുടെ സഹോദരനുമായ എൽ.കെ. സുധീഷ് എന്നിവരും മറ്റു പാർട്ടി നേതാക്കളും ഇന്നലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
2006ലാണ് ഡിഎംഡികെ സ്ഥാപിതമായത്. ഡിഎംകെ-ഡിഎംഡികെ സഖ്യം ഇതിനു മുന്പുണ്ടായിട്ടില്ല. 2011ൽ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയുമായി ഡിഎംഡികെ സഖ്യത്തിൽ മത്സരിച്ചു. 29 എംഎൽഎമാരുമായി വിജയകാന്ത് പ്രതിപക്ഷനേതാവായി.
ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. 2016ൽ ഇടതുപാർട്ടികൾ, എംഡിഎംകെ, വിസികെ എന്നിവയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവുമായി ഡിഎംഡികെ സഖ്യമുണ്ടാക്കി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നു.
ഡിഎംഡികെ മുന്നണിയിലെത്തിയതിനെ എംഡിഎംകെ നേതാവ് വൈകോ സ്വാഗതം ചെയ്തു. അതേസമയം, വിമർശനവുമായി ബിജെപി രംഗത്തെത്തി. ഡിഎംകെയുമായി കൂട്ടുചേരുന്നതിനെ വിജയകാന്തിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
Tags : DMDK DMK DMK alliance Tamil Nadu