കോൽക്കത്ത: പശ്ചിമ ബംഗാളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിന് 24 മണിക്കൂറും സുരക്ഷ നൽകാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.
ഡിസംബർ 18ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിലാണ് കോൽക്കത്തയിലെ കാര്യാലയത്തിന് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ജോലി ഭാരത്തെച്ചൊല്ലി ബൂത്ത് ലെവൽ ഓഫിസർമാരും രാഷ്ട്രീയ പ്രവർത്തകരും നവംബർ 24നും 25നും ഓഫിസ് ഉപരോധിച്ചിരുന്നു. ഇതേ തുടർന്നാണ് ഗുരുതര സുരക്ഷ ഭീഷണി നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസേനയുടെ വിന്യാസം അത്യാവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി. മതിയായ സുരക്ഷ നൽകാൻ നേരത്തെ കോൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമയ്ക്കും കമ്മീഷൻ നിർദേശം നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അധികമായി 2,800 ഇലക്ടറൽ റോൾ ഓഫിസർമാരെ (ERO) നിയമിക്കാനുള്ള നിർദേശവും സിഇഒ കമീഷന് സമർപ്പിച്ചിട്ടുണ്ട്.
Tags : Election Commission of india Bengal office governmen central forces