മനൗരിയിലെ പടക്കനിർമാണശാല സ്ഫോടനത്തിൽ കത്തിയമർന്നപ്പോൾ.
കൗശാംബി: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലുള്ള മനൗരിയില് അനധികൃത പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഉര്‍വശി ആണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. അതിനിടെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ മൂന്നുനില വീട് ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
പ്രയാഗ്രാജ് ഡെവലപ്മെന്റ് അഥോറിറ്റിയും കൗശാംബി പൊലിസും സംയുക്തമായാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നിര്‍മാണാനുമതിയോ പ്ലാന്‍ അംഗീകാരമോ ഇല്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് അമിത് പാല് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മൂന്നുനിലകെട്ടിടം പൂര്‍ണമായി നിലംപരിശാക്കി.
കേസിലെ മുഖ്യപ്രതിയായ നൗഷാദിനെ ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുക്കളായ ഷബാന, സൈന എന്നിവരും കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റു മൂന്ന് പ്രതികളായ ഷക്കീല്‍, ആദില്‍, കഹ്കഷാന് ബീഗം എന്നിവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ നരഹത്യാ കുറ്റങ്ങളും സ്ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അനധികൃത പടക്കശാല പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്തെന്ന ആരോപണത്തില്‍ പിപ്രി മുന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശിവചരണ്‍ റാം അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
Tags : FireworksFactory Explosion DeathToll Rises Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash