പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് അഞ്ച് വയസുകാരി മരിച്ചു. കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അശോക്ഭായ് കൽസാരിയയുടെ മകൾ ആര്യയാണ് മരിച്ചത്.
ഷീതൽ റെസ്റ്റോറന്റിൽ നിന്നാണ് കുടുംബം പനീർ കറി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടൻ തന്നെ അടച്ചുപൂട്ടാൻ അധികാരികൾ ഉത്തരവിട്ടു.
ആഗസ്റ്റ് 16-ന് പുലർച്ചെ നാലിന് അശോക്ഭായ് കൽസാരിയയ്ക്കും മകൾക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. രാവിലെ ഒമ്പതിന് അടുത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയെങ്കിലും നില വഷളാകുകയായിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രോഗലക്ഷണങ്ങൾ പ്രകടമായി.
തുടർന്ന് എല്ലാവരെയും സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ച് 15 മിനിറ്റിനുള്ളിൽ ആര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. അശോക്ഭായ്, ഭാര്യ, മറ്റ് രണ്ട് പെൺമക്കൾ എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പൻശേരിയ ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. കൂടാതെ ഹോട്ടൽ ഉടൻ സീൽ ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Die Hospitalized Hotel