ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ 'ഓപ്പറേഷൻ ഊർജ സുരക്ഷ'യുമായി ഇന്ത്യൻ നാവികസേന. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ വരുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അഞ്ചിലധികം അത്യാധുനിക യുദ്ധക്കപ്പലുകളെയാണ് നാവികസേന വിന്യസിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം എന്നിവയുടെ സംയുക്തമായ നീക്കമാണിത്.
ഇറാൻ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 20 ഊർജ വാഹക കപ്പലുകൾ ഉൾപ്പെടെ 22 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഹോർമുസ് കടലിടുക്ക് കടക്കുന്നത് വരെ കപ്പലുകൾക്ക് കൃത്യമായ റൂട്ട് നിർദേശങ്ങൾ നൽകുകയും, കടലിടുക്ക് കഴിഞ്ഞാലുടൻ ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉപയോഗിച്ച് അകമ്പടി സേവിക്കുകയും ചെയ്യുന്ന രീതിയാണ് നാവികസേന പിന്തുടരുക.
എൽപിജി വഹിച്ചുകൊണ്ടുവന്ന പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളെ നാവികസേന സുരക്ഷിതമായി കടത്തിവിട്ടു. ഇവ മാർച്ച് 26-27 തീയതികളിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തും. നേരത്തെ ഷിവാലിക്, നന്ദാദേവി എന്നീ കപ്പലുകളെയും ഇത്തരത്തിൽ സുരക്ഷിതമായി എത്തിച്ചിരുന്നു. കടലിനടിയിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ, ഹൈഡ്രോഗ്രാഫിക് ചാർട്ടുകൾ ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് കപ്പലുകളെ നയിക്കുന്നത്.
Tags : Indian Navy energy security Strait of Hormuz Latest News