ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.
മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.
തന്റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.
ഇതേത്തുടർന്ന് ശരദ് സിംഗിന്റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.
രത്ന സിംഗിന്റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.
കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.