ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു പരീക്ഷയല്ലെന്നും മറിച്ച് മെഡിക്കൽ സീറ്റുകൾ വിൽക്കുന്ന ഒരു 'ലേലമായി' മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അപഹസിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പണമുള്ളവർക്ക് ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്ന സാഹചര്യം മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായി പരീക്ഷകൾ നടത്താൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ ഏജൻസിയായ എൻടിഎയുടെയും പരാജയമാണ്. ചോദ്യപേപ്പർ ചോർച്ചയുണ്ടായ ഉടനെ പരീക്ഷ റദ്ദാക്കാതെ അത് മൂടിവെക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പാർലമെന്റിനകത്തും പുറത്തും ഈ വിഷയം ശക്തമായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ എൻഎസ്യുഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Tags : Rahul Gandhi NEET Exam Central Government Latest News