ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. നിലവിൽ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി പുതിയൊരു മധ്യസ്ഥൻ രംഗത്തെത്തിയിട്ടുണ്ടെന്നും ചർച്ചകൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും സർക്കാർ അറിയിച്ചു. ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ ഹർജിയിൽ ഇപ്പോൾ ഉടനടി ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, കേസിൽ പുതിയൊരു മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോടതിയെ അറിയിച്ചു. 2025 ജൂലൈ 16-ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് ഇത് മാറ്റിവെച്ചിരുന്നു.