നരേന്ദ്ര മോദി
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സിലൂടെ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്.
"ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി കർശന നടപടികൾ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.
പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നും മോദി കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്‍റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയെ കുറിച്ച് വീഡിയോ സന്ദേശത്തിൽ യാതൊരു പരാമർശവുമില്ല.
Tags : QuestionPaperLeak NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines