ന്യൂഡൽഹി: രൂപയുടെ റിക്കാർഡ് വിലയിടിവും തകർച്ചയുടെ റിക്കാർഡ് വേഗതയും സാധാരണക്കാരെയും ബാധിക്കുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 96.96ലേക്ക് ഇന്നലെ കൂപ്പുകുത്തിയിട്ടും റിസർവ് ബാങ്കും കേന്ദ്രസർക്കാരും കാര്യമായ നടപടികളെടുക്കാതെ ഉറക്കം നടിക്കുകയാണ്. ഡോളറിനെതിരേ നൂറു രൂപയെന്ന നിലയിലേക്കു തകർന്നുവീഴാൻ ഇനി വൈകില്ലെന്നതാണു ആശങ്ക.
ഡോളറിനെതിരേ മാത്രമല്ല, പാക്കിസ്ഥാൻ രൂപയ്ക്കെതിരേയും ബംഗ്ലാദേശിന്റെ കറൻസിയായ ടാക്കയ്ക്കെതിരേ പോലും ഇന്ത്യൻ രൂപയുടെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞവർഷം മേയിൽ ഒരു രൂപ വാങ്ങാൻ 3.29 പാക്കിസ്ഥാനി രൂപ നൽകണമായിരുന്നത് ഇപ്പോൾ 2.90 രൂപയായി കുറഞ്ഞു. ഒരു വർഷംകൊണ്ട് പാക്കിസ്ഥാനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 11.86 ശതമാനം ഇടിവുണ്ടായി. ബംഗ്ലാദേശ് ടാക്കയ്ക്കെതിരേയും ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ രൂപ 10 ശതമാനം വീണു. ഒരു രൂപയ്ക്ക് 1.42 ടാക്ക ആയിരുന്നത് ഇപ്പോൾ 1.28 ടാക്ക ആയാണു രൂപയുടെ മൂല്യം കുറഞ്ഞത്.
രൂപയുടെ മൂല്യം കുറയുന്നത് കറൻസി വിപണികളെ മാത്രമല്ല ബാധിക്കുന്നത്. വിദേശ വിദ്യാഭ്യാസം, വിദേശ യാത്രകൾ, ഇറക്കുമതി സാധനങ്ങൾ, അന്താരാഷ്ട്ര ബിസിനസ് ചെലവുകൾ എന്നിവയെല്ലാം ഇന്ത്യക്കാർക്കു കൂടുതൽ ചെലവേറിയതാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി (ദ്രവീകൃത പ്രകൃതിവാതകം), സിഎൻജി (പ്രകൃതിവാതകം), വ്യോമയാന ഇന്ധനം തുടങ്ങിയവയുടെ വില ഒന്നിലേറെ തവണകളായി കൂട്ടിയത് രാജ്യത്താകെ വൻ വിലക്കയറ്റം സൃഷ്ടിക്കാനും സാധാരണക്കാരുടെ ജീവിതച്ചെലവുകൾ കുത്തനെ കൂടാനും കാരണമാകും. ഇറക്കുമതി ചെയ്ത ആപ്പിളും ഓറഞ്ചും ബ്രാൻഡഡ് ഉത്പന്നങ്ങളും മുതൽ മൊബൈൽ ചിപ്പുകൾ വരെയുള്ളവയുടെ വില ഉയരും. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭാരം ഗണ്യമായി കൂടുകയും ചെയ്യുന്നു.
രൂപയുടെ വിലയിടിവിനെത്തുടർന്ന് ആഗോള സാന്പത്തിക റാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) കണക്കനുസരിച്ച് ജപ്പാനും യുകെയുമാണ് ഇന്ത്യയെ മറികടന്നത്. അമേരിക്ക, ചൈന, ജർമനി എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഡോളറിനെതിരേ 100 രൂപയെന്ന നിലയിലേക്കു കടക്കുന്നത് തടയുകയെന്ന കടമപോലും കേന്ദ്രവും റിസർവ് ബാങ്കും വിസ്മരിക്കുന്നത് ഭയപ്പെടുത്തുകയാണെന്ന് വിപണിവിദഗ്ധർ ചൂണ്ടിക്കാട്ടി.