ന്യൂഡൽഹി: ഇംഗ്ലീഷ് അറിയാമെങ്കിലും അവരതു സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കേരളത്തിലുള്ളവരെക്കുറിച്ച് പരാമർശം നടത്തി സുപ്രീംകോടതി. ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി കേരളത്തിൽനിന്നു പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു ഭാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
കേസ് കേരളത്തിൽ നടത്തുന്നതിന് തടസമില്ലെന്നും കേരളത്തിലുള്ള എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനുവേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് വാദിച്ചെങ്കിലും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് അത്തരം അനുമാനത്തെ തള്ളുകയായിരുന്നു.
2017ൽ വിവാഹിതരായി യുകെയിലേക്കു താമസം മാറിയ ദന്പതികൾ പിന്നീട് വേർപിരിഞ്ഞുവെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. വേർപിരിയലിനുശേഷം ഭർത്താവ് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഇന്ത്യയിലേക്ക് മടങ്ങുകയും കുട്ടിയുടെ സംരക്ഷണാവകാശം, വിവാഹമോചനം എന്നിവ ആവശ്യപ്പെട്ട് കേരളത്തിൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
എന്നാൽ യുകെയിൽ തന്നെ താമസം തുടരുന്ന ഭാര്യ ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള നിരവധി പരിമിതികൾ കാരണം കേസ് പഞ്ചാബിലെ ലുധിയാനയിലേക്കു മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
തനിക്കുവേണ്ടി കേസ് നടത്തുന്ന തന്റെ അമ്മ കേരളത്തിൽ കേസ് നടത്തുന്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഭാഷാപരമായ സൗകര്യം നിസാരമായി കാണാനാകില്ലെന്നു വ്യക്തമാക്കി കേസ് നടപടികൾ ലുധിയാനയിലെ കോടതിയിലേക്കു മാറ്റാൻ സുപ്രീം കോടതി അനുവദിച്ചു.
Tags : Supreme Court Malayalis know English Don't Speak