ഓപ്പറേഷൻ സിന്ദൂർ: ബഹുകക്ഷി സംഘത്തിന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി
അബ്ദുല്ല നാലുപുരയിൽ
Wednesday, May 28, 2025 3:03 PM IST
കുവൈറ്റ് സിറ്റി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടും ഭാവി പരിപാടികളും വിശദീകരിക്കുന്നതിനായി കുവൈറ്റിൽ എത്തിയ ബഹുകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശന പരിപാടികൾ പൂർത്തിയായി.
പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈറ്റ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ സംഘടനാ നേതാക്കളുമായും വാണിജ്യ പ്രമുഖരുമായും ആശയവിനിമയം നടത്തിയ സംഘം കുവൈറ്റിലെ ഇന്ത്യൻ മാധ്യമ സംഘവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

സംഘത്തിൽ ലോക്സഭാ എംപിയും ആശയവിനിമയ - വിവര സാങ്കേതിക സമിതിയുടെ ചെയർമാനുമായ നിഷികാന്ത് ദുബെ, നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും എംപിയുമായ എസ്. ഫംഗ്നോൺ കൊന്യാക്, ദേശീയ വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സൺ(രാജ്യസഭ) എംപി രേഖ ശർമ, ലോക്സഭാ എംപിയും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി,
ചണ്ഡീഗഡ് സർവകലാശാലയുടെ സ്ഥാപക ചാൻസലറും രാജ്യസഭാ എംപിയുമായ സത്നാം സിംഗ് സന്ധു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായ ഗുലാം നബി ആസാദ്, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമായ ഹർഷ് വർധൻ ശൃംഗ്ല എന്നിവരോടൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും കൂടിക്കാഴ്ചകളിലും ആശയവിനിമയങ്ങളിലും പങ്കെടുത്തു.