എഎഫ്ഡി
ബർലിൻ : കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സൻ-അൻഹാൾട്ടിൽ ഞായറാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനെ (സിഡിയു) പിന്നിലാക്കി തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി വൻ മുന്നേറ്റം നടത്തി. 44 ശതമാനത്തോളം വോട്ട് നേടിയ എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടാനായില്ല.
എഎഫ്ഡിക്ക് ഏകദേശം 39 സീറ്റുകളാണ് ലഭിക്കുക. 83 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 42 സീറ്റാണ് വേണ്ടത്. അതേസമയം, 17.8 ശതമാനം വോട്ടുമായി സിഡിയു രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരുന്ന സിഡിയുവിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഇടതുപക്ഷത്തിന് 8.8 ശതമാനവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 9.1 ശതമാനവും ഗ്രീൻസ് പാർട്ടിക്ക് 8.7 ശതമാനവും വോട്ട് ലഭിച്ചു. സാറാ വാഗൻക്നെഹ്റ്റിന്‍റെ നേതൃത്വത്തിലുള്ള ബി.എസ്.ഡബ്ല്യു അഞ്ച് ശതമാനത്തിലധികം വോട്ട് നേടി നിയമസഭയിൽ പ്രവേശിച്ചു. സ്വതന്ത്ര ജനാധിപത്യ പാർട്ടിക്ക് അഞ്ച് ശതമാനം വോട്ട് നേടാനായില്ല.
സർക്കാർ രൂപീകരണം
അനിശ്ചിതം എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് സിഡിയു, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻസ്, ഇടതുപക്ഷം തുടങ്ങിയ പ്രധാന പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്.ഡബ്ല്യുവിന്‍റെ നിലപാടാണ് ഇനി സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക.
ബി.എസ്.ഡബ്ല്യുവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എഎഫ്ഡി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പാർട്ടിയെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുമോ, അതോ ന്യൂനപക്ഷ സർക്കാരിന് പുറത്തുനിന്ന് പിന്തുണ തേടുമോ എന്നത് വ്യക്തമല്ല. എഎഫ്ഡി നേതാവ് ടിനോ ച്രുപല്ല മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉൽറിഷ് സീഗ്മുണ്ടിനെ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രവാസികൾക്ക് ആശങ്ക
സംസ്ഥാന തെരഞ്ഞെടുപ്പ് മാത്രമാണെങ്കിലും എഎഫ്ഡിയുടെ മുന്നേറ്റം ജർമനിയിലെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ നിയന്ത്രണം ശക്തമാക്കുക, വിദേശികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിലപാടുകളാണ് എഎഫ്ഡി മുന്നോട്ടുവയ്ക്കുന്നത്.
ഫെഡറൽ തലത്തിൽ പാർട്ടിയുടെ സ്വാധീനം വർധിച്ചാൽ വിദേശ തൊഴിലാളികൾ, വിദ്യാർഥികൾ, നഴ്സുമാർ ഉൾപ്പെടെയുള്ള പ്രഫഷനലുകൾ എന്നിവരെ ബാധിക്കുന്ന കുടിയേറ്റ, പൗരത്വ നയങ്ങളിൽ മാറ്റമുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലമാണെങ്കിലും ജർമനിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലതുപക്ഷത്തിന്‍റെ സ്വാധീനം വർധിക്കുന്നതിന്‍റെ ശക്തമായ സൂചനയായാണ് സാക്സൻ-അൻഹാൾട്ട് ഫലം വിലയിരുത്തപ്പെടുന്നത്.
Tags : Deepika DeepikaNewspaper BreakingNews AfD makes major gains in Saxony