പ്രതീകാത്മക ചിത്രം
ഫ്രാങ്ക്ഫർട്ട്: വിമാനത്തിലെ ലഗേജുകൾക്കൊപ്പം എത്തിയ മലേറിയ പരത്തുന്ന കൊതുകിന്റെ കടിയേറ്റ് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ജീവനക്കാരൻ മരിച്ചു. ലഗേജ് ഹാൻഡ്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആറ് ജീവനക്കാർക്ക് മലേറിയ സ്ഥിരീകരിച്ചതായി വിമാനത്താവള ഓപ്പറേറ്ററായ ഫ്രാപോർട്ട് അറിയിച്ചു.
ഇവരിൽ ഒരാളാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജൂലൈ ആദ്യവാരം, ജൂലൈ നാല് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണ് ജീവനക്കാർക്ക് കൊതുകുകടിയേറ്റതെന്നാണ് ജർമനിയിലെ റോബർട്ട് കോക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (RKI) പ്രാഥമിക നിഗമനം.
ഉഷ്ണമേഖലാ രാജ്യങ്ങളിൽനിന്ന് എത്തിയ വിമാനങ്ങളുടെ കാർഗോയിലോ ലഗേജുകളിലോ ഒളിച്ചെത്തിയ അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പടർത്തിയതെന്നാണ് സംശയിക്കുന്നത്.
സാധാരണയായി വിദേശയാത്ര കഴിഞ്ഞെത്തുന്നവരിലാണ് ജർമനിയിൽ മലേറിയ റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ യാത്ര ചെയ്യാത്ത വിമാനത്താവള ജീവനക്കാർക്ക് കൊതുകുകടിയിലൂടെ രോഗബാധയുണ്ടാകുന്ന ഇത്തരം അപൂർവ സംഭവങ്ങളെ എയർപോർട്ട് മലേറിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
സംഭവത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വിമാനത്താവളത്തിലെ ജീവനക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പനി, വിറയൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും തങ്ങൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരാണെന്ന് ഡോക്ടർമാരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കൊതുക് കെണികളും സ്ഥാപിച്ചിട്ടുണ്ട്. പിടികൂടുന്ന കൊതുകുകളെ ബെൽജിയത്തിലെ ആന്റവെർപ്പിലുള്ള ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് ജനിതക പരിശോധന നടത്തുകയാണ്. രോഗം പരത്തിയ കൊതുകുകളുടെ ഉറവിടം കണ്ടെത്തുന്നതിനാണ് പരിശോധന.
വിമാനങ്ങൾ ഇറങ്ങിയ ഉടൻ അണുനശീകരണവും പരിശോധനകളും നടത്തുന്നുണ്ടെങ്കിലും കാർഗോയിലൂടെയോ ലഗേജുകളിലൂടെയോ പ്രാണികൾ വിമാനത്താവളത്തിൽ എത്താനുള്ള സാധ്യത പൂർണമായും ഒഴിവാക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഠിനമായ പനി, വിറയൽ, തലവേദന, ശരീരവേദന, ഛർദി തുടങ്ങിയവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ഗുരുതരമായി അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
2023ലും ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സമാനമായ രീതിയിൽ അപൂർവമായ എയർപോർട്ട് മലേറിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
Tags : FrankfurtAirport AirportMalaria Germany HealthAlert MosquitoBite