വാഷിങ്ടൻ ഡിസി: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിൽ കുട്ടികൾക്കായുള്ള ഡേകെയർ സെന്ററുകളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി അന്വേഷണ റിപ്പോർട്ട്.
സൊമാലിയൻ വംശജർ നടത്തുന്നതെന്ന് അവകാശപ്പെടുന്ന ഒരു ഡേകെയർ സെന്റർ 2025ൽ മാത്രം 2,10,000 ഡോളർ (ഏകദേശം 1.75 കോടി രൂപ) സർക്കാർ ഫണ്ട് കൈപ്പറ്റിയെങ്കിലും, അങ്ങനെയൊരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ കണ്ടെത്തി.
മാധ്യമപ്രവർത്തകരായ കാം ഹിഗ്ബിയും ജോനാഥൻ ചോയും നടത്തിയ അന്വേഷണത്തിലാണ് ’ദഗാഷ് ചൈൽഡ് കെയർ’ എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം വ്യാജമാണെന്ന് തെളിഞ്ഞത്.
ഡേകെയർ പ്രവർത്തിക്കുന്നതായി രേഖകളിലുള്ള വീട്ടിലെത്തിയപ്പോൾ, അവിടെ താമസിക്കുന്ന സ്ത്രീ തനിക്ക് അങ്ങനെയൊരു ബിസിനസ് ഇല്ലെന്നും അവിടെ കുട്ടികൾ വരുന്നില്ലെന്നും വെളിപ്പെടുത്തി.
മാസം 3,500 ഡോളർ വാടകയുള്ള ഈ വീട്ടിൽ കുട്ടികൾ വരുന്നതായി കണ്ടിട്ടില്ലെന്നും ഒരു കുട്ടി മാത്രമാണ് അവിടെയുള്ളതെന്നും അയൽക്കാർ സാക്ഷ്യപ്പെടുത്തി. രേഖകളിൽ ഒമ്പത് കുട്ടികളെ നോക്കാൻ അനുമതിയുള്ള ഈ സ്ഥാപനത്തിന് സെപ്റ്റംബർ മാസത്തിൽ മാത്രം 22,000 ഡോളർ സർക്കാർ അനുവദിച്ചിട്ടുണ്ട്.
സൊമാലിയൻ ഭാഷാ സൗകര്യമുള്ള 539 ഡേകെയറുകളാണ് വാഷിങ്ടനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പലതും ഇതുപോലെ വ്യാജമാണെന്നും നികുതിപ്പണം തട്ടിയെടുക്കുകയാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു. നേരത്തെ മിനസോട്ടയിലും സമാനമായ രീതിയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഡേകെയർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Tags : Daycare scam: millions of dollars stole