ലണ്ടൻ: യുകെയിൽ ജനജീവിതം അസഹനീയമാക്കി അസാധാരണമായ കനത്ത ഉഷ്ണതരംഗം തുടരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച കെന്റിലെ ഫ്രിറ്റൻഡനിൽ രേഖപ്പെടുത്തി.
ഇവിടെ താപനില 30.5 ഡിഗ്രി സെൽഷ്യസിലെത്തി. മേയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ യുകെയിൽ താപനില 30 ഡിഗ്രി കടക്കുന്നത് അത്യപൂർവമായാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നത്.
ഇതിന് മുൻപ് 2012 മേയ് 25നാണ് രാജ്യത്ത് സമാനമായ രീതിയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് ഇനിയും വർധിക്കുമെന്നാണ് ലണ്ടൻ മെറ്റ് ഓഫീസിന്റെ പുതിയ മുന്നറിയിപ്പ്.
80 വർഷത്തെ റിക്കാർഡ് തകർന്നേക്കും
ബാങ്ക് അവധി ദിനമായ തിങ്കളാഴ്ച രാജ്യത്തെ താപനില 33 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുകയാണെങ്കിൽ, 1944 മേയ് മാസത്തിൽ രേഖപ്പെടുത്തിയ 32.8 ഡിഗ്രി സെൽഷ്യസ് എന്ന എക്കാലത്തെയും ഉയർന്ന റിക്കാർഡ് തകരും.
ലണ്ടൻ, കാർഡിഫ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഞായറാഴ്ചയോടെ ഔദ്യോഗികമായി ഉഷ്ണതരംഗം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മുൻ ദശകങ്ങളെ അപേക്ഷിച്ച് യുകെയിൽ കടുത്ത ചൂടുള്ള ദിവസങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൂട് കനത്തതോടെ ആരോഗ്യ മേഖല വലിയ ജാഗ്രതയിലാണ്. വിവിധ പ്രദേശങ്ങളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു:
ആംബർ അലർട്ട്: മിഡ്ലാൻഡ്സ്, ഈസ്റ്റേൺ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്. (ഈ പ്രദേശങ്ങളിൽ ഉയർന്ന താപനില ആരോഗ്യത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്). യെല്ലോ അലർട്ട്: ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങൾ.
കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
അനാവശ്യമായി വെയിലത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.
വില്ലൻ ആഗോള കാലാവസ്ഥാ വ്യതിയാനം
മേയ് മാസത്തിൽ സാധാരണയായി അനുഭവപ്പെടാറുള്ള സുഖകരമായ കാലാവസ്ഥയ്ക്ക് വിപരീതമായി ഉണ്ടായ ഈ കടുത്ത ചൂടിന് പിന്നിൽ ആഗോള കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ അടിവരയിട്ട് പറയുന്നു.
വരും ആഴ്ചകളിലും ഉയർന്ന താപനില ഇതേപടി തുടർന്നേക്കും. ചൂട് കൂടിയതോടെ യുകെയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ കടുത്ത അസ്വസ്ഥതയിലാണ്.
വീടുകളിൽ എയർ കണ്ടീഷണർ സംവിധാനങ്ങൾ കുറവുള്ള യുകെയിൽ, പെട്ടെന്നുണ്ടാകുന്ന ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
തടാകങ്ങളിലും നദികളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ നീന്താൻ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.