റോം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യുകെ സമ്മേളനം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ചരിത്രപരമായ ദിവ്യബലിയോടെ ആരംഭിച്ചു.
മലങ്കര സുറിയാനി കത്തോലിക്ക മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ സമ്മേളനം 13ന് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയഭൂമിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ചു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ അൽത്താരെ ദെല്ല കത്തീദ്രയിൽ നൂറുകണക്കിന് വിശ്വാസികൾ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവ്യബലിയിൽ പങ്കെടുത്തു.
മലങ്കര സുറിയാനി പാരമ്പര്യത്തിലുള്ള ഈ ശുശ്രൂഷ, യൂറോപ്പിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരെ വിശുദ്ധ പത്രോസിന്റെ കബറിങ്കൽ ഒരുമിപ്പിച്ചുകൊണ്ട് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മകുടോദാഹരണമായി.
പ്രാർഥനകളും കീർത്തനങ്ങളും ബസിലിക്കയിൽ പ്രതിധ്വനിച്ചപ്പോൾ സഭയുടെ മുദ്രാവാക്യമായ "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി' ജീവസുറ്റതായി. റോമിലെ വിയ ഗ്രിഗോറിയോ VIIലെ കർദിനാൾ ബസേലിയോസ് കതോലിക്കാബാവയുടെ സ്ഥാനിക ദേവാലയത്തിൽ വൈദികരും വിശ്വാസികളും ഒത്തുചേർന്ന് സന്ധ്യാ പ്രാർഥനയിൽ പങ്കുചേർന്നു.

യൂറോപ്പിലെയും യുകെയിലെയും മലങ്കര കത്തോലിക്കാ മിഷനുകളുടെ ചരിത്രത്തിന്റെ മൾട്ടിമീഡിയ അവതരണത്തിലൂടെയും ആരാധനാ സംഗീത വിരുന്നും ഒന്നാം ദിവസത്തിന്റെ സമാപനത്തെ മനോഹരമാക്കി. ആദ്യകാല ചരിത്രം മുതൽ ഇന്നത്തെ സജീവമായ സമൂഹങ്ങൾ വരെയുള്ള വളർച്ച അവതരണത്തിൽ പ്രതിഫലിച്ചു.
മലങ്കര സുറിയാനി ആരാധനാപാരമ്പര്യത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്ന്, പ്രവാസത്തിലെ വിശ്വാസികളെ നിലനിർത്തിയ ആരാധന ജീവിതം എത്രത്തോളം ശക്തമാണെന്ന് അടിവരയിട്ടു. സ്നേഹവിരുന്നോട് കൂടി ഒന്നാം ദിവസം സമാപിച്ചു.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ സിൽവർ ജൂബിലിയുടെ ആഘോഷം ലോക മതാന്ദ്ര സംവാദനത്തിന്റെ വത്തിക്കാനിലെ ഡികാസ്ട്രിയുടെ തലവൻ കർദിനാൾ ജോർജ് കൂവക്കാട് നിർവഹിച്ചു.
കർദിനാൾ ക്ലീമിസ് കാതോലിക്കാബാവയാണ് മൂന്നുദിവസത്തെ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. 13 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സമ്മേളനം, സെമിനാർ, ലെയോ പതിനാലാമൻ മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയോടെ സമാപിക്കും.