NRI
കോഴിക്കോട്: പാറോപ്പടി പൊന്നാറ്റിൽ ജോസ് (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാറോപ്പടി സെന്റ് ആന്റണിസ് ഫോറോന ദേവാലയത്തിലെ പ്രാർഥനയ്ക്കുശേഷം ശേഷം 11ന് തൊട്ടിൽപാലം, ചാപ്പൻതോട്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മോളി ജോസ് പുല്ലുരാംപാറ കൊല്ലംപറമ്പിൽ കുടുംബം. മക്കൾ: ഷിന്റോ (ഖത്തർ), ഷെറിൻ (അയർലൻഡ്), ഷീന (ഖത്തർ), ശില്പ(ആലുവ).
മരുമക്കൾ: ലീമ (ഖത്തർ), സിജോ (അയർലൻഡ്), ഡോമിനിക് (ഖത്തർ), സോണറ്റ് (ആലുവ).
NRI
യോർക്ക്ഷയർ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കൊല്ലം സ്വദേശിനിയായ നൗറീൻ അബ്സിൻ സനൂജ്. വെറും 12-ാം വയസിൽ ഈസ്റ്റ് റൈഡിംഗ് ഓഫ് യോർക്ക്ഷയറിന്റെ ചരിത്രത്തിലെ ആദ്യ യൂത്ത് മേയർ ആയി നൗറീൻ തെരഞ്ഞെടുക്കപ്പെട്ടു.
യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കാൻ കൗൺസിൽ രൂപീകരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് നിയമനം.
NRI
സ്റ്റാംഫോർഡ്: 12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തോട് അനുബന്ധിച്ച് സീറോമലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ പാസ്റ്ററൽ കൗൺസിൽ സമ്മേളിച്ചു.
കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ നടന്ന യോഗത്തിൽ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്ത അദ്ദേഹം, കൺവൻഷൻ വൻ വിജയമാക്കാൻ അവർ നൽകിയ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.
കൺവൻഷൻ സംഘടിപ്പിക്കുന്നതിൽ വൈദികരും സന്യസ്തരും അല്മായരും നൽകിയ ഒറ്റക്കെട്ടായ പിന്തുണയ്ക്ക് ബിഷപ് മാർ സ്തേഫാനോസ് തന്റെ പ്രഭാഷണത്തിൽ നന്ദി പറഞ്ഞു.
പ്രാർഥനയുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സഭയുടെ വളർച്ചയും ചൈതന്യവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എപ്പാർക്കി വളർച്ചയുടെ പാതയിൽ തുടരുമ്പോൾ, ഇടവക ജീവിതം ശാക്തീകരിക്കുന്നതിലും വിശ്വാസം വളർത്തുന്നതിലും വടക്കേ അമേരിക്കയിലുടനീളമുള്ള സഭയുടെ ഭാവിക്ക് വഴികാട്ടുന്നതിലും പാസ്റ്ററൽ കൗൺസിലിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവവിളിയുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്തകളും ബിഷപ് യോഗത്തിൽ പങ്കുവച്ചു.
രണ്ട് സെമിനാരി വിദ്യാർഥികൾ സബ്-ഡീക്കൻ പട്ടം സ്വീകരിക്കാൻ തയാറെടുക്കുന്നതായും കൂടുതൽ യുവാക്കൾ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരി പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സഭയ്ക്ക് ലഭിക്കുന്ന ഈ ദൈവവിളികൾ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ അടയാളവും സഭയുടെ ശോഭനമായ ഭാവിയുടെ പ്രതീക്ഷ നൽകുന്ന സൂചനയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വടക്കേ അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാ സഭയുടെ ശ്രദ്ധേയമായ വളർച്ചയെക്കുറിച്ച് കൗൺസിൽ അംഗങ്ങൾ വിലയിരുത്തി.
ഇടവക ശുശ്രൂഷകൾ, യുവജന പങ്കാളിത്തം, കുടുംബജീവിതം, സുവിശേഷവത്കരണം, അജപാലന പ്രവർത്തനങ്ങൾ എന്നിവ തുടർന്നും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തു.
12-ാമത് സീറോമലങ്കര കത്തോലിക്കാ കുടുംബസംഗമത്തിന്റെ വിജയത്തിൽ അംഗങ്ങൾ കൃതജ്ഞത രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലെയും മലങ്കര കത്തോലിക്കാ കുടുംബങ്ങൾക്കിടയിൽ വിശ്വാസവും ഐക്യവും കൂട്ടായ്മയും വളർത്തുന്നതിനുള്ള ഒരു സുപ്രധാന വേദിയായി കൺവൻഷൻ മാറിയെന്ന് അവർ അഭിപ്രായപ്പെട്ടു.
സഭയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന് ഊർജ്ജസ്വലമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ബിഷപിനും വൈദികർക്കും വിശ്വാസികൾക്കുമൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന അംഗങ്ങളുടെ നവീകരിച്ച പ്രതിജ്ഞയോടെയാണ് യോഗം സമാപിച്ചത്.
NRI
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക - സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും മുന് ഭരണസമിതിക്കുള്ള ആദരവും "വിളക്കുമരം 2026' സുവനീർ പ്രകാശനവും കെസിഎ ഹാളിൽ നടന്നു.
കെപിഎ ഫെസ്റ്റ് 2026 എന്ന പേരില് നടന്ന ചടങ്ങിനു ബഹ്റനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.
NRI
ബെർലിൻ: ജർമൻ മുൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ച ഓസ്ട്രിയയിലെ ചരിത്രപരമായ വീട് പോലീസ് സ്റ്റേഷനാക്കി മാറ്റി. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരും നവ-നാസികളും ഈ കെട്ടിടത്തെ ഒരു തീർഥാടന കേന്ദ്രമായി കണ്ട് സന്ദർശിക്കുന്നത് തടയാനാണ് ഓസ്ട്രിയൻ സർക്കാരിന്റെ നിർണായക നടപടി.
20 ദശലക്ഷം യൂറോ ചെലവഴിച്ച്, ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ "മാർട്ടെ'യുടെ നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ച്, പഴയ രൂപം പൂർണമായും തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റിയെടുത്തിട്ടുണ്ട്.
ജർമൻ അതിർത്തിക്ക് സമീപമുള്ള "ബ്രൗണാവു അം ഇൻ' എന്ന നഗരത്തിലെ പതിനേഴാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിലാണ് 1889 ഏപ്രിൽ 20ന് ഹിറ്റ്ലർ ജനിക്കുന്നത്. 1912 മുതൽ ഒരു സ്വകാര്യ കുടുംബത്തിന്റെ കെെയിലായിരുന്ന കെട്ടിടം, 2016-ൽ പ്രത്യേക നിയമനിർമാണത്തിലൂടെ ഓസ്ട്രിയൻ സർക്കാർ പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
കെട്ടിടത്തിന് മുൻവശത്ത് ഫാസിസത്തിനെതിരേയുള്ള മുന്നറിയിപ്പ് അടങ്ങിയ സ്മാരകക്കല്ല് നിലനിർത്തിയിട്ടുണ്ട്. ചരിത്രകാരന്മാരുടെ എതിർപ്പിനെത്തുടർന്ന് കെട്ടിടം പൊളിച്ചുനീക്കുന്നത് ഒഴിവാക്കുകയായിരുന്നു.
പോലീസിന്റെ നിരന്തരമായ സാന്നിധ്യം ഇവിടെ ഉറപ്പാക്കുന്നതിലൂടെ നാസി പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന യാതൊരു പ്രവർത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.
NRI
എഡിൻബർഗ്: ടെക്സസ്, ഒക്ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.
എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.
ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.
16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ
2007-ൽ ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.
നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബിസിനസ് നെറ്റ്വർക്കിംഗും വിനോദസഞ്ചാരവും
കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:
സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.
RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്പേസ് എക്സ് സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.
IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.
NRI
ലാങ്കസ്റ്റർ: ആത്മീയ പ്രഭാഷണങ്ങളും പ്രാർഥനാ ശുശ്രൂഷകളും വിവിധ പ്രായക്കാർക്കായുള്ള ചിന്തോദ്ദീപക സെഷനുകളും കൊണ്ട് ശ്രദ്ധേയമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം.
പെൻസിൽവേനിയയിലെ വിൻധം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന പരിപാടികളിൽ വിശ്വാസജീവിതത്തിന്റെ ആഴവും സഭാകൂട്ടായ്മയുടെ പ്രാധാന്യവും കുടുംബബന്ധങ്ങളുടെ വിശുദ്ധിയും ആത്മീയ നവീകരണത്തിന്റെ ആവശ്യകതയും വിവിധ പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
ദിവസം മലയാളം, ഇംഗ്ലീഷ് പ്രഭാത നമസ്കാരങ്ങളോടെയാണ് ആരംഭിച്ചത്. ഫാ. സണ്ണി ജോസഫ് നടത്തിയ വചനസന്ദേശത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ വിശ്വാസത്തോടെയും കരുണയോടെയും നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
നോഹ, വിശുദ്ധ യൗസേപ്പ്, പത്രോസ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പരിവർത്തനത്തിന്റെ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സെഷനിൽ ഫാ. സുജിത് തോമസും വചനസന്ദേശം നൽകി.
പ്രഭാത സെഷനിൽ ഫാ. ഡോ. എബി ജോർജ്, പരസ്പരം ക്രിസ്തുവിനെ ദർശിക്കാനും ബഹുമാനിക്കാനും കഴിയുമ്പോഴാണ് സഭാജീവിതം അർഥപൂർണമാകുന്നതെന്ന് വ്യക്തമാക്കി. സഹോദരനിൽ ക്രിസ്തുവിനെ കാണുന്ന മനോഭാവമാണ് കുടുംബങ്ങളെയും ഇടവകകളെയും വിശുദ്ധീകരിക്കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുതിർന്നവർക്കായുള്ള മലയാളം സെഷനിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സഭയോടു ചേർന്നുള്ള വിശ്വാസാനുഭവമാണ് യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറയെന്ന് ഓർമിപ്പിച്ചു.
ദൈവകൃപ വ്യക്തിപരമായ അനുഭവത്തിൽ ഒതുങ്ങുന്നതല്ലെന്നും സഭയുടെ കൂദാശാപരമായ ജീവിതത്തിലൂടെയാണ് വിശ്വാസി ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയെ വെറും ആരാധനാലയമെന്ന നിലയിൽ കാണാതെ വിശ്വാസിയുടെ ആത്മീയ രൂപീകരണത്തിന്റെ ജീവസാന്നിധ്യമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഡിട്രോയിറ്റ്: ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഓൺലൈൻ സംഗീത കൂട്ടായ്മയായ "സ്വർഗീയ സംഗീതം' പരമ്പരയുടെ 47-ാമത് വോളിയം ഇന്ന് ഓൺലൈൻ സംഗീത സായാഹ്നമായി അരങ്ങേറും.
ഈസ്റ്റേൺ സമയം രാത്രി 8.15ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുക. പ്രശസ്ത ഗായകനും സംഗീതസംവിധായകനും സൗണ്ട് എൻജിനിയറുമായ മോൻസി തോമസ് കാരയ്ക്കൽ പങ്കെടുക്കുന്ന "ഫേസ് ടു ഫേസ്' അഭിമുഖവും തത്സമയ ഗാനസന്ധ്യയുമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
സുവിശേഷ-ആത്മീയ സംഗീതരംഗത്ത് നൂറിലധികം ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള മോൻസി തോമസ് കാരയ്ക്കൽ നിരവധി ഗാനങ്ങളുടെ ഓർക്കസ്ട്രേഷനും നിർവഹിച്ചിട്ടുണ്ട്.
മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ ഡോ. മാത്യൂസ് മാർ അത്തനാസിയോസ് മെമ്മോറിയൽ ഗോസ്പൽ ടീമിൽ കഴിഞ്ഞ 12 വർഷമായി അദ്ദേഹം സജീവ അംഗമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആത്മീയ സംഗമമായ മാരാമൺ കൺവൻഷനിൽ അദ്ദേഹത്തിന്റെ സംഗീതസൃഷ്ടികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മാരാമൺ ക്വയറിലെ സജീവ സാന്നിധ്യമായും അദ്ദേഹം ശ്രദ്ധേയനാണെന്നും സംഘാടകർ അറിയിച്ചു.
എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, കെസ്റ്റർ, ഇമ്മാനുവൽ ഹെൻറി, അഭിജിത്ത് തുടങ്ങി പ്രമുഖ പിന്നണി - സുവിശേഷ ഗായകരുമായി സഹകരിച്ച് നിരവധി ശ്രദ്ധേയ ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ സീനാമോളും മകൾ മരിയ റെയ്ച്ചലും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പം തിരുവല്ലയിലാണ് താമസം.
സാം അലക്സിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന സംഗീതസായാഹ്നത്തിൽ റവ. ജേക്കബ് തോമസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, റവ. സാം ലൂക്കോസ്, ജോജു, സാബു, ഷിജു, അജി, റിട്ടു, രജനി, ഷീബ, ജനിയ എന്നിവരും പരിപാടിയിൽ സഹപങ്കാളികളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയ സംഗീതാസ്വാദകരെ ഈ അനുഗ്രഹീത സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സൂം ലൈവ് വിവരങ്ങൾ: മീറ്റിംഗ് ഐഡി: 769 374 4841, പാസ്കോഡ്: music.
NRI
കണക്ടിക്കട്: വെസ്റ്റ് ഹാർഡ്ഫോർഡിലെ സീറോമലബാർ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യ വിശുദ്ധ കുർബാന സ്വീകരണ ശുശ്രൂഷ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് എന്നിവർ ചടങ്ങിൽ മുഖ്യ സന്നിഹിതരായിരുന്നു.
വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഇടവക വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടിൽ, ഫാ. ഫ്രാൻസിസ് എലുവാതിങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പണത്തിനും ആദ്യ കുർബാന സ്വീകരണ ശുശ്രൂഷകൾക്കും നേതൃത്വം നൽകി.
ആൽവിൻ ബിനോയ്, ഡോണ മരിയ ഡിഫിൻ, സാറാ മേരി മാത്യു, എമല്യൻ എലിസബത്ത് ബോബിൻ എന്നീ ഇടവകയിലെ കുട്ടികളാണ് ആത്മീയ നിറവിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വിശ്വാസജീവിതത്തിലെ സുപ്രധാന നാഴികക്കല്ലിലേക്ക് പ്രവേശിച്ചത്.
NRI
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) 2026 - 2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും മുന് ഭരണസമിതിക്കുള്ള ആദരവും 2026-ലെ വിളക്കുമരം സുവനീർ പ്രകാശനവും വെള്ളിയാഴ്ച വൈകുന്നേരം ആറിന് കെസിഎ ഹാളിൽ നടക്കും.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ബഹ്റിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും.
സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിളക്കുമരം 2026 സുവനീര് മുതിര്ന്ന കെപിഎ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് കെപിഎയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെപിഎ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണാഭമായ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.
സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്റിനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: ന്യൂട്രീഷ്യനിസ്റ്റ് കൺസൾട്ടേഷനായി പ്രത്യേക ഓഫറുമായി സാൽമിയയിലെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ, വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൾട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾക്കൊള്ളുന്ന "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകൾ രോഗികൾക്ക് ലഭ്യമാകും.
ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും പ്രമേഹം, പിസിഒഎസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗർഭിണികൾക്കും കായികതാരങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ഓഫറിന്റെ ഭാഗമായി മൂന്ന് പ്രത്യേക "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഡയറ്റീഷ്യൻ കൺസൾട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബിഎവൺസി (HbA1c), വിറ്റാമിൻ D3 എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ ഈ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. "ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്' എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ നിരവധിയായ രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ കൂട്ടിച്ചേർത്തു.
NRI
ഷിക്കാഗോ: രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പും സീറോമലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാനുമായിരുന്ന ബിഷപ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ നിര്യാണത്തിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് അനുശോചനം രേഖപ്പെടുത്തി.
1996-ൽ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അമേരിക്കയിലെ കുടിയേറ്റക്കാരായ സീറോമലബാർ വിശ്വാസികളുടെ മതപരമായ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാൻ മാർ കരോട്ടെമ്പ്രേലിനെയാണ് ചുമതലപ്പെടുത്തിയത്.
അമേരിക്കയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിശ്വാസികളുമായി സംവദിച്ച അദ്ദേഹം, പ്രവാസികളുടെ ആത്മീയ വളർച്ചയ്ക്കായി സ്വന്തമായി ഒരു രൂപത വേണമെന്ന റിപ്പോർട്ട് 1998-ൽ വത്തിക്കാനിൽ സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2001 മാർച്ച് 13-ന് ഇന്ത്യയ്ക്ക് പുറത്തുള്ള സഭയുടെ ആദ്യ രൂപതയായി "സെന്റ് തോമസ് സീറോമലബാർ കാത്തലിക് എപ്പാർക്കി ഓഫ് ഷിക്കോഗോ' നിലവിൽ വന്നതും മാർ ജേക്കബ് അങ്ങാടിയത്ത് പ്രഥമ മെത്രാനായി നിയമിതനായതും.
ഷിക്കാഗോ രൂപത സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, രൂപതയുടെ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ച മാർ കരോട്ടെമ്പ്രേലിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണെന്ന് മാർ ജോയി ആലപ്പാട്ട് പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാർഥനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ കരോട്ടെമ്പ്രേലിന്റെ വേർപാടിൽ ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തും അനുശോചിച്ചു. രൂപതയുടെ രൂപീകരണ കാലഘട്ടത്തിലും തുടർന്നുള്ള പ്രതിസന്ധികളിലും ബിഷപ്പ് നൽകിയ നിർദ്ദേശങ്ങൾ ഏറെ സഹായകരമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
സീറോ മലബാർ കത്തോലിക്കാ കോൺഗ്രസ് (SMCC) നാഷണൽ കമ്മിറ്റിയും ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ നിര്യാണത്തിൽ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് വിശ്വാസികൾ എന്നും നന്ദിയോടെ ഓർക്കുമെന്ന് SMCC നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളമ്പാശേരി, പ്രസിഡന്റ് ജോർജ് വി. ജോർജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സിജിൽ പാലയ്ക്കലോടി എന്നിവർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
NRI
NRI
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.
യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
NRI
ഗാർലൻഡ്: ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങൾ നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിനും ഞായർ രാവിലെ 10നും സമ്മേളനങ്ങൾ ആരംഭിക്കും. ആത്മീയ ഉണർവ്, ദൈവവചന പഠനം, ആരാധന, പ്രാർഥന എന്നിവയ്ക്ക് പ്രാധാന്യം നൽകി ക്രമീകരിച്ചിരിക്കുന്ന ഈ കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തിൽ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
കാൽഗറി: കാനഡയിലെ കാൽഗറിയിൽ മലയാളി യുവാവ് ഹരി മേനോൻ (20) അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും മകനാണ്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ് കുടുംബം. ഹരി മേനോന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം പിന്നീട്.
NRI
കാർഡിഫ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായി പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ.
മിഷന്റെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമങ്ങളോടൊപ്പം ഞായറാഴ്ച (ജൂലൈ 19) രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
2001ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ് മിഷനായും മിഷനായും മാറിയ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ്.
ഇടവക പ്രഖ്യാപനവും തിരുനാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ. പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ.
കാർഡിഫിൽ 2002ൽ റവ. ഫാ. കുര്യാക്കോസ് കണ്ണംകര ഒഎഫ്എമ്മിന്റെ സഹായത്തിൽ ആരംഭിച്ച സീറോമലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ, ഫാ. ടോം പട്ടശേരിൽ ഐസി, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് ഐസി, ഫാ. ജോർജ് പുത്തൂരാൻ ഐസി എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും മതബോധന ക്ലാസുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു.
2009ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോമലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു.
2011ൽ ടോം പട്ടശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റെയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയുമുള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .
2010–2015 കാലയളവിൽ കാർഡിഫിലെ സീറോമലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി.
ഫാ. ടോമി അഗസ്റ്റിനും ഫാ. ടോം പട്ടശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.
കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വേണ്ടി സീറോമലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോമലബാർ കോഓർഡിനേറ്റർ ആയ റവ. ഫാ. തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് 2015ൽ റോസ്മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോമലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോമലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു.
2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു.
പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.
2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താത്കലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു.
ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോമലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.
2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.
2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസി സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി.
തുടർന്ന് 2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭയ്ക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ.
NRI
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ക്നാനായ റീജിയൺ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.
ടാമ്പ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ലുക്കോസ് & റിങ്കു ചാമക്കാലയിൽ, ജോജോ മേക്കാട്ടേൽ, ഡസ്റ്റിൻ & പ്രെറ്റി മുടീകുന്നേൽ, റെക്സി മൈജോ ആകാശാലയിൽ, സൂസാന തേക്കുംകാട്ടിൽ, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം ഡോ. ആൻ വെർഡേജ, ഡോ. കാർലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകൾ എടുത്തു.
NRI
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസരവുമായി ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നായി പതിനായിരത്തിലധികം മരിയഭക്തരാണ് ഇത്തവണ യൂറോപ്പിലെ ഏറ്റവും വലിയ ഈ മാതൃഭക്ത സംഗമത്തിലും മരിയൻ പ്രഘോഷണ തിരുന്നാളിലും പങ്കുചേരാൻ എത്തുന്നത്.
ആഗോളതലത്തിൽ "അനുഗ്രഹങ്ങളുടെ പറുദീസ' എന്ന് ഖ്യാതികേട്ട ഇംഗ്ലണ്ടിലെ നസ്രേത്തായ വാത്സിങ്ഹാമിൽ നടക്കുന്ന ഈ വർഷത്തെ തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ്.
വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങുകളെ കൂടുതൽ ആകർഷകമാക്കും. പ്രസുദേന്തിമാരാകാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴിയുള്ള സൗകര്യം നീട്ടിനൽകിയിട്ടുണ്ട്.
തിരുക്കർമങ്ങളുടെ സമയക്രമം:
09:30 എഎം: സപ്രാ, ആരാധന
10:15 എഎം: മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്)
11 എഎം: തിരുന്നാൾ കൊടിയേറ്റ് (തുടർന്ന് ഭക്ഷണത്തിനും അടിമവെക്കലിനുമുള്ള ഇടവേള)
12 പിഎം: പ്രസുദേന്തി വാഴിക്കൽ
12:30 പിഎം: ആഘോഷമായ ദിവ്യകാരുണ്യ/തീർഥാടന പ്രദക്ഷിണം
01:45 പിഎം: ആഘോഷമായ തിരുന്നാൾ കുർബാന – മുഖ്യ കാർമികൻ: മാർ ജോസഫ് സ്രാമ്പിക്കൽ
03:45 പിഎം: നന്ദി പ്രകാശനം
ഉച്ചയ്ക്ക് 1.45-ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ എന്നിവരും വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായിരിക്കും.
യാത്രാ സൗകര്യങ്ങളും ഭക്ഷണക്രമീകരണവും:
തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാവേളയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ (ബസുകൾ) രൂപതയുടെ നിർദേശപ്രകാരം ക്രമീകരിച്ചിട്ടുണ്ട്.
പാർക്കിംഗിലും മറ്റും വോളണ്ടിയേഴ്സ് നൽകുന്ന നിർദേശങ്ങൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചു.
തീർഥാടകർക്കായി മിതമായ നിരക്കിൽ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കാൻ "ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്', "ഇന്ത്യൻ ഫുഡ് ക്ലബ്' എന്നിവരുടെ മലയാളി സ്റ്റാളുകൾ വേദിയിൽ ഉണ്ടായിരിക്കും.
തിരക്ക് ഒഴിവാക്കാനായി ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്: 07869212935, ഇന്ത്യൻ ഫുഡ് ക്ലബ്: 07720614876.
വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walsingham, Houghton, St. Giles, Norfolk, NR22 6AL.
NRI
മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നു. ഒക്ടോബർ 10ന് അമേരിക്കയിൽ എത്തുന്ന ചിറമേലച്ചൻ 30ന് നാട്ടിലേക്ക് തിരികെ പോകും.
വൺ ഡോളർ റവല്യൂഷൻ യുഎസ്എ, ഹങ്കർ ഹൻഡ് ഇന്റർനാഷനൽ എന്നിവയുടെ പ്രോഗ്രാമുകൾ ഉൾപ്പെടെ വിവിധ ചർച്ചുകളിലെ ധ്യാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 305 776 7752.
NRI
ബോസ്റ്റൺ: നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിൽ മരിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ലിങ്കൺഷെയറിലെ ബോസ്റ്റൺ പ്രദേശത്ത് താമസിച്ചിരുന്ന നഴ്സുമായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്.
ഭർത്താവ് പാലക്കാട് കാരകുറുശി സ്വദേശിയായ എമിൽ ജോസ് ആണ്. ജൂലൈ ആറിന് പ്രസവത്തിനായി ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ഏഴിന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് എട്ടിന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.
ഉടൻ തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും മെഡിക്കൽ പരിശോധനാ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്.
നാലു വർഷം മുമ്പ് നഴ്സായി ജോലി ലഭിച്ചതിനെ തുടർന്ന് ചിഞ്ചു യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിലേക്ക് കുടിയേറിയിരുന്നു. പിന്നീട് ഭർത്താവ് എമിൽ ജോസും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിൽവച്ചാണ് ജനിച്ചത്.
ഒരു വർഷം മുമ്പാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. എമിലിനും ചിഞ്ചുവിനും എട്ട് വയസുള്ള ഒരു മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാതയായ പെൺകുഞ്ഞുമാണ് ഉള്ളത്.
പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ദർശക വീസയിൽ യുകെയിലെത്തിയിരുന്നു.
NRI
കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.
നാലിന് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി സാബു ചിറ്റിലപ്പിള്ളി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകമ്പടിയോടെ ആഘോഷമായ പ്രദിക്ഷണത്തോടുകൂടി കൊടിയേറ്റം നടത്തും.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്. ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികൾ.
യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും.
പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. കൊളോൺ അതിരൂപത സഹായമെത്രാൻ ഡൊമിനിക്കൂസ് ഷ്വാഡെർലാപ്പ് പരിപാടികളിൽ പങ്കെടുക്കും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി.
കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ (നിലവിൽ സീറോമലബാർ റീത്ത്) പ്രവർത്തനം 1970-ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയിൽ ആയിരത്തിലധികം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 25 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ലെയ്നായി സേവനം ചെയ്യുന്നു.
ബോണിൽ താമസിക്കുന്ന തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. തിരുനാളിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും പ്രസുദേന്തി ക്ഷണിക്കുന്നതായി അറിയിച്ചു.
NRI
ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയുടെ മഹാവിസ്മയം തീർക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ട് വരെ ക്യൂഎംസി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
യുകെയിലെ ചെണ്ടമേളയുടെ ഗുരുവായി അറിയപ്പെട്ടിരുന്ന, അകാലത്തിൽ വിടപറഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരസമർപ്പണമായി ആണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതം അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.
കലാവിരുന്നിന്റെ പ്രധാന ആകർഷണങ്ങൾ:
മെഗാ ചെണ്ടമേളം - ഫിലിപ്പ്കുട്ടി അച്ചായന്റെ ശിഷ്യരായ ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിൻഡൻ ടീമുകൾ അണിനിരക്കുന്നു.
മാജിക്കൽ മെന്റലിസം ഷോ - മെന്റലിസ്റ്റ് ജോയൽ.
മിമിക്സ് പരേഡ് - കലാഭവൻ ദിലീപ്.
ഡാൻസ് എക്സ്ട്രാവാഗൻസ - D3, D4 ഫെയിം യദു കൃഷയുടെ നേതൃത്വത്തിൽ ഗോഡ്സ് ഓൺ ഡാൻസേഴ്സ്.
നാടകം 'ജീൻവാൽജീൻ' – വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ്’ ആസ്പദമാക്കി ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സാമൂഹ്യ-സംഗീത-ചരിത്ര നാടകം. ഡോ. അജി പീറ്റർ, സി. എ ജോസഫ്, ജോണി ജോസഫ് തുടങ്ങിയ പ്രമുഖർ അരങ്ങിലെത്തുന്നു.
വിശിഷ്ടാതിഥികൾ: ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ എസ്. ശ്രീകുമാർ.
ഉദ്ഘാടനച്ചടങ്ങിൽ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച "സൈന്യാധിപൻ' സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും. അവതാരകരായി അശ്വതി ഹരീഷും ജോംസി അരുണും എത്തും.
പ്രവേശനം: ഉച്ചയ്ക്ക് രണ്ട് മുതൽ. പരിപാടികൾ മൂന്നിന് ആരംഭിക്കും. സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
രജിസ്ട്രേഷൻ: https://forms.gle/BGe2uZDDfoxUwcJv9. വേദി: QMC Auditorium, Cliddesden Road, Basingstoke, RG21 3HF. തീയതി: ഞായർ, സമയം: മൂന്നിന് - എട്ടിന്.
NRI
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി (സ്നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിൽ (Welsh Road, Abington) നടത്തപ്പെടുന്നു.
സംഗീതത്തിലൂടെ മനസിനൊരു സാന്ത്വനം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല.
ഏവരുടെയും മനസിന് കുളിർമയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ മിനിസ്ട്രി (സ്നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് സ്നേഹസാന്ത്വനം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
മുഖ്യ അവതരണം:
ഈ സംഗീത വിരുന്നിൽ പ്രശസ്ത സംഗീത ബാൻഡ് ഹെവൻലി ബീറ്റ്സ് യുഎസ്എ മുഖ്യ അവതരണം നടത്തുന്നു. കൂടാതെ സ്നേഹതീരം ജിഎസ്സി ടീമിലെ പ്രതിഭകളായ സേവ്യർ ആന്റണി, കോശി ഡാനിയേൽ, ജോർജ് കുര്യൻ, ആൻസമ്മ ജോൺസൺ, അലൻ വർഗീസ്, ജയ, റോളി എൽദോ, ഫെയ്ത്ത്, റെജിമോൻ മാത്യു തുടങ്ങിയവർ മനോഹരമായ ഗാനങ്ങളുമായി നമ്മെ സന്തോഷിപ്പിക്കാൻ അണിനിരക്കുന്നു.
പരിപാടിക്ക് ശേഷം എല്ലാവർക്കും ഒരുമിച്ച് സ്നേഹവിരുന്നും (ഭക്ഷണം) ഉണ്ടായിരിക്കുന്നതാണ്. സംഗീതത്തിന്റെ സുഖദായകമായ തരംഗങ്ങളിലൂടെ മനസിനെയും ശരീരത്തെയും പുതുക്കാൻ ഏവരെയും കുടുംബസമേതം സ്നേഹപൂർവം ക്ഷണിക്കുന്നു.
ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരം കമ്മിറ്റിക്ക് വേണ്ടി
ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ: സുജ കോശി, കൺവീനേഴ്സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി, പ്രോഗ്രാം കോഓർഡിനേറ്റേഴ്സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു.
വിവിധ കമ്മിറ്റി കോഓർഡിനേറ്റേഴ്സ്: ജോസ് സക്കറിയ, സജി സക്കറിയ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വർഗ്ഗീസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.
NRI
ലാങ്കസ്റ്റർ: ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ഈ മാസം 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്.
വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ കോൺഫറൻസിന്റെ ആകർഷണങ്ങളാണ്.
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദൈവവചനത്തിലൂടെ കുടുംബങ്ങളിൽ പുതിയ ഊർജവും ആവേശവും നിറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
യുവജന സമ്മേളനങ്ങൾക്ക് ലോംഗ് ഐലൻഡ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡോ. എബി ജോർജ് തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള ലിജിൻ ഹന്ന തോമസ് എന്നിവർ നേതൃത്വം നൽകും.
കോൺഫറൻസ് കോഓർഡിനേറ്ററായി ഫാ. അലക്സ് കെ. ജോയ് (വികാരി, സെന്റ് പോൾസ് ചർച്ച്, ആൽബനി), സെക്രട്ടറിയായി ജെയ്സൺ തോമസ് (ബ്രോങ്ക്സ്), ട്രഷററായി ജോൺ താമരവേലിൽ (ജാക്സൺ ഹൈറ്റ്സ്), സുവനീർ എഡിറ്ററായി ഡോ. റെബേക്ക പോത്തൻ (സഫേൺ) എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് ട്രഷററായും ആശാ ജോർജ് (മിഡ് ലാൻഡ് പാർക്ക്) ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ സൈറ്റ് ആൻഡ് സൗണ്ട് തിയറ്ററിൽ അരങ്ങേറുന്ന ജോഷ്വ ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള പരിമിതമായ ടിക്കറ്റുകൾ 100 ഡോളർ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ട്രൈ-സ്റ്റേറ്റ് ഏരിയകളിൽ നിന്നും കോൺഫറൻസ് നഗരിയിലേക്ക് റൗണ്ട് ട്രിപ്പ് ചാർട്ടർ ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട്. 100 ഡോളർ നിരക്കിൽ റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. സമ്മാനങ്ങളുടെ പൂർണവിവരങ്ങൾ താഴെ നൽകുന്നു:
ഒന്നാം സമ്മാനം: $5,000, രണ്ടാം സമ്മാനം: $2,000, മൂന്നാം സമ്മാനം: $1,500, നാലാം സമ്മാനം: $1,000, അഞ്ചാം സമ്മാനം: $500 വീതം (രണ്ട് വിജയികൾക്ക്). റാഫിൾ ടിക്കറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന Zelle ID വഴി തുക അയക്കാവുന്നതാണ്.
ആധ്യാത്മിക തലത്തിൽ ഉറച്ച പിന്തുണ നൽകുന്ന ബന്ധങ്ങൾ, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ... ഒരു കോൺഫറൻസിലെങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും കോൺഫറൻസിനെ ധന്യമാക്കുന്ന കൂട്ടായ്മ മനോഭാവവും പ്രചോദനാത്മക നിമിഷങ്ങളും പ്രത്യാശയുടെ സന്ദേശങ്ങളുമാണ് സമ്മാനിക്കുക.
പുതിയ കുടുംബ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു.
ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് ഈ കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തുടക്കം മുതലേ ദൈവ വചനത്തിലേക്ക് അടുപ്പിക്കുന്ന, അവസാനം വരെ നിലനിർത്തുന്ന ദൈവിക ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാൻ ശ്രദ്ധിക്കണമെന്നും കോൺഫറൻസ് വിലയിരുത്തും.
ദൈവ ജനത്തിന് യഥാർഥ ലോകത്തിലെ ഉപദേശങ്ങൾക്കും സ്വർഗീയ ദർശനങ്ങളെ ദൈവജനത്തിലൂടെ മനസിലാക്കുന്നതിനും ദൈവ വചന ശുശ്രൂഷ പ്രധാനവുമാണ്.
ഈ പ്രോഗ്രാമുകളിലൂടെ നമ്മുടെ സാഹചര്യങ്ങളിൽ നിന്നും ദൈവത്തിലേക്ക് നോക്കാൻ കോൺഫറൻസ് ക്ഷണിക്കുകയാണ്. ശക്തമായ ദൈവവചന സന്ദേശങ്ങൾ കേൾക്കാനും പ്രോത്സാഹജനകമായ കൂട്ടായ്മയിൽ പങ്കുചേരാനും മറ്റ് കുടുംബങ്ങളുമായി ഒത്തുചേരാം.
ദൈവത്തിനൊപ്പമുള്ള യാത്രയിൽ വിശ്വസ്തതയോടെ മുന്നോട്ട് പോകാൻ ഈ കോൺഫറൻസ് കുടുംബങ്ങളെ പ്രചോദിപ്പിക്കട്ടെ. മികച്ച പരിശീലനത്തിന്റെയും കൂട്ടായ്മയുടെയും ഒരു വാരാന്ത്യം. പള്ളിയിലെ പരിപാടികളോ സ്കൂൾ പ്രോജക്ടുകളോ അല്ലെങ്കിൽ വീടിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെ നീളുന്ന പട്ടികയോ ആകട്ടെ, ആ തിരക്കിലേക്ക് പങ്ക് ചേരാം.
ഇവിടെ രൂപപ്പെടുന്ന കുടുംബ ബന്ധങ്ങൾ നന്മയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വയം പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നു.
ഇവിടെ ലഭിക്കുന്ന സന്ദേശങ്ങളും കൂട്ടായ്മകളും ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നതിനും അവൻ നമ്മിലും നമുക്ക് ചുറ്റും ചെയ്യുന്ന എല്ലാ കാര്യങ്ങളും കാണാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കുഴപ്പങ്ങളിൽ പെട്ടുഴലാതെ നമ്മെ രക്ഷിക്കുന്നു.
എല്ലാവർക്കും ഏറ്റവും ആവശ്യമുള്ള മേഖലകളിൽ കുടുംബത്തിന് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു! എന്തുകൊണ്ട്? ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ നമുക്കും അങ്ങനെ ചെയ്യാൻ പ്രചോദനമാകും.
ഇതിലൂടെ നിങ്ങൾക്കോരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ദൈവവചനത്തിൽ പുതു ഊർജവും ഉത്സാഹവും അനുഭവവേദ്യമാകണമെന്ന് കോൺഫറൻസ് പ്രാർത്ഥിക്കുകയാണ്. ആത്മീയ വഴികളിൽ ഒരുമയോടെ ഒരേ സ്വരത്തോടെ നമുക്ക് മുന്നേറാം, ദൈവതിരുനാമം വാഴ്ത്തപ്പെടട്ടെ! അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.
വിവരങ്ങൾക്ക്: കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയ് (ഫോൺ: 973-489-6440), [email protected], സെക്രട്ടറി: ജയ് സൺ തോമസ് (ഫോൺ: 917-612-8832), ട്രഷറാർ: ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566).
NRI
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
NRI
കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
തുടർന്ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).
മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).
hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).
കൂടുതൽ വിവരങ്ങൾക്ക്: 8606888649.
NRI
റോം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യുകെ സമ്മേളനം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ചരിത്രപരമായ ദിവ്യബലിയോടെ ആരംഭിച്ചു.
മലങ്കര സുറിയാനി കത്തോലിക്ക മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ് - യുകെ സമ്മേളനം 13ന് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയഭൂമിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ചു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ അൽത്താരെ ദെല്ല കത്തീദ്രയിൽ നൂറുകണക്കിന് വിശ്വാസികൾ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവ്യബലിയിൽ പങ്കെടുത്തു.
മലങ്കര സുറിയാനി പാരമ്പര്യത്തിലുള്ള ഈ ശുശ്രൂഷ, യൂറോപ്പിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരെ വിശുദ്ധ പത്രോസിന്റെ കബറിങ്കൽ ഒരുമിപ്പിച്ചുകൊണ്ട് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മകുടോദാഹരണമായി.
പ്രാർഥനകളും കീർത്തനങ്ങളും ബസിലിക്കയിൽ പ്രതിധ്വനിച്ചപ്പോൾ സഭയുടെ മുദ്രാവാക്യമായ "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി' ജീവസുറ്റതായി. റോമിലെ വിയ ഗ്രിഗോറിയോ VIIലെ കർദിനാൾ ബസേലിയോസ് കതോലിക്കാബാവയുടെ സ്ഥാനിക ദേവാലയത്തിൽ വൈദികരും വിശ്വാസികളും ഒത്തുചേർന്ന് സന്ധ്യാ പ്രാർഥനയിൽ പങ്കുചേർന്നു.