റവ.ഡോ. ടിജോ താന്നിക്കൽ
കൊളോൺ: സിഎംഐ (Carmelites of Mary Immaculate) സഭയുടെ ജർമൻ ഡെലിഗേഷൻ സുപ്പീരിയറായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പ്രഭാഷകനുമായ റവ.ഡോ. ടിജോ താന്നിക്കൽ സിഎംഐ നിയമിതനായി.
ജർമനിയിലെ കൊളോൺ അതിരൂപത കേന്ദ്രീകരിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന നിസ്തുലമായ ആത്മീയാന്വേഷണങ്ങൾക്കും അജപാലന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ പുതിയ നിയോഗം.
നിലവിലെ ഡെലിഗേഷൻ സുപ്പീരിയറായ ഫാ. ജോർജ് വടക്കിനേഴത്ത് സിഎംഐ ഫാ.ടിജോ താന്നിക്കലിനെ ബൊക്ക നൽകി ആദരിച്ചു.
തൊടുപുഴ കലയന്താനി ഇടവകയിലെ താന്നിക്കൽ വർഗീസ് - മേരി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനായി 1972-ലാണ് ഫാ. ടിജോയുടെ ജനനം. കലയന്താനി സെന്റ ജോർജ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1987-ൽ സിഎംഐ സന്യാസ സമൂഹത്തിൽ ചേർന്നു.
തുടർന്ന് ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രം, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, പൂനെ ജ്ഞാനദീപ വിദ്യാപീഠ് എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തിയാക്കി. 2001 ഡിസംബറിൽ ദിവംഗതനായ ജഗദൽപുർ മുൻ ബിഷപ് മാർ സൈമൺ സ്റ്റോക്ക് പാലത്തറയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
പഞ്ചാബിലെ പട്യാല മിഷനിലൂടെയായിരുന്നു വൈദിക സേവനത്തിന്റെ തുടക്കം.

ഉന്നത വിദ്യാഭ്യാസവും ഗവേഷണവും: 2004 മുതൽ ജർമനിയിലെ കൊളോൺ അതിരൂപതയിൽ ശുശ്രൂഷ ചെയ്തുവരുന്ന ഫാ. ടിജോ താന്നിക്കൽ, അജപാലന രംഗത്തോടൊപ്പം അക്കാദമിക് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി, ജേർണലിസം എന്നിവയിൽ ഡിപ്ലോമ കരസ്ഥമാക്കി.
ജർമനിയിലെ കോബ്ലൻസ് വിൻസെന്റ് പള്ളോട്ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി.
ഗവേഷണ വിഷയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ ദർശനങ്ങളെ ആസ്പദമാക്കി ഗാർഹിക സഭയുടെ ദൗത്യത്തെക്കുറിച്ച് ചാവരുളിനെയും ഫ്രാൻസിസ് മാർപ്പാപ്പയുടെ "അമോറിസ് ലറ്റീസ്യ' (Amoris Laetitia) എന്ന അപ്പസ്തോലിക പ്രബോധനത്തെയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ദൈവശാസ്ത്ര പഠനത്തിനായിരുന്നു ഡോക്ടറേറ്റ് ലഭിച്ചത്.
ആത്മീയ നേതൃത്വത്തിനൊപ്പം പ്രവാസികൾക്കിടയിൽ കൗൺസിലിംഗിലും യുവജന ശാക്തീകരണത്തിലും മാജിക് ഉൾപ്പെടെയുള്ള വ്യത്യസ്ത സമ്പർക്ക മാധ്യമങ്ങളിലൂടെ സുവിശേഷ സന്ദേശം എത്തിക്കുന്നതിലും ഫാ. ടിജോ സജീവ സാന്നിധ്യമാണ്.
സിഎംഐ ജർമൻ ഡെലിഗേഷന്റെ പുതിയ സുപ്പീരിയറായി ചുമതലയേൽക്കുന്ന ഫാ. ടിജോ താന്നിക്കലിന് പ്രവാസി സമൂഹവും വൈദികരും സന്യസ്തരും എല്ലാവിധ ആശംസകളും പ്രാർഥനകളും നേർന്നു.