ടെഹ്റാനിൽ വധിക്കപ്പെട്ട ഇറേനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌യുടെ ചുവർചിത്രത്തിനു സമീപത്തുകൂടി നടന്നുപോകുന്നവർ.
റിയാദ്:ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ്-ഇറാൻ സംഘർഷ പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറേനിയൻ ദ്വീപായ ലാറോക്കിൽ അമേരിക്ക ഞായറാഴ്ച രാത്രി ആക്രമണം നടത്തി. ഇതിനു പിന്നാലെ ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.
ജൂലൈ അവസാനത്തിനുശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമായിരുന്നിത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ റോക്കറ്റ് വിക്ഷേപണത്തിനും മൈനുകൾ വിതറുന്നതിനും ഇറാൻ തയാറെടുത്ത പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.
മറുപടിയായി ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറേനിയൻ വിപ്ലവഗാർഡ് അറിയിച്ചത്.
യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരു ഡ്രോൺ വെടിവച്ചിട്ടതായി യുഎഇ സ്ഥിരീകരിച്ചെങ്കിലും വ്യോമതാവളം ആക്രമിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ചു.
ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനു സമീപമാണ് ലാർനാക് ദ്വീപ്. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ആറു മാസമായി ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലാർനാക് ദ്വീപിനു സമീപത്തുകൂടി പോകുന്ന വാണിജ്യ കപ്പലുകൾ പരിശോധനയ്ക്കു വിധേയമാകണമെന്നും ഹോർമുസ് കടക്കണമെങ്കിൽ 20 ലക്ഷം ഡോളർ ഫീസ് നല്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.