പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തുന്നു.
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടക്കുന്ന ഷാംഗ്ഹായ്സഹകരണ ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ മോദി സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
സാധാരണക്കാർക്കും ചരക്കുകപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സുരക്ഷിതമായി തുടരണമെന്നും മോദി വ്യക്തമാക്കി. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്നും വിവിധ മേഖലകളിലെ വ്യാപാര സഹകരണം വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tags : NarendraModi Iran IranPresident MasoudPezeshkian IndiaIran ModiPezeshkian