പ്രതീകാത്മക ചിത്രം
ബെർലിൻ: ലോകമെമ്പാടുമുള്ള ആളുകൾ അധിവസിക്കുന്ന ജർമനിയുടെ കോസ്മോപൊളിറ്റൻ തലസ്ഥാനമായ ബെർലിൻ നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നഗരത്തിലെ നാലിലൊന്ന് ജനങ്ങൾക്കും വോട്ടവകാശമില്ലെന്ന വസ്തുത വലിയ ചർച്ചയാകുന്നു.
ബെർലിനിലെ 39 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 9.76 ലക്ഷത്തിലധികം മുതിർന്നവർക്ക് ജർമൻ പൗരത്വമില്ലെന്ന ഒരൊറ്റ കാരണത്താൽ വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജർമൻ തലസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുന്നത് ഇതാദ്യമാണ്.
ഈ മാസം 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 16 ആയി കുറച്ചതുവഴി വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്ന വിദേശ പ്രഫഷണലുകളും തൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗം ഇപ്പോഴും പ്രാതിനിധ്യമില്ലാതെ അവഗണിക്കപ്പെടുകയാണ്.
വെറുമൊരു എടിഎം മെഷീൻ മാത്രം; നിരാശയിൽ പ്രവാസികൾ
വർഷങ്ങളായി ജർമനിയിൽ ജീവിക്കുകയും കൃത്യമായി ഉയർന്ന നികുതി അടയ്ക്കുകയും ചെയ്യുന്ന വിദേശികളാണ് തങ്ങളുടെ ശബ്ദം കേൾക്കാൻ ആരുമില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്.
കുതിച്ചുയരുന്ന വാടക, സങ്കീർണമായ ഉദ്യോഗസ്ഥ ഭരണരീതികൾ, ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ എന്നിവ തങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിലും നഗരഭരണത്തിൽ ഒരു വാക്ക് പറയാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്ന് ഐടി ജീവനക്കാരടക്കമുള്ള പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.
വരുമാനത്തിന്റെ പകുതിയോളം നികുതിയായി ഈടാക്കുമ്പോഴും യാതൊരു രാഷ്ട്രീയ പ്രാതിനിധ്യവുമില്ലാതെ പണം നൽകുന്ന ബാങ്ക് മെഷീനായിമാത്രം തങ്ങൾ മാറുന്നുവെന്നാണ് പലരുടെയും അമർഷം.
സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ നിശ്ചിത മാനദണ്ഡങ്ങളോടെ വിദേശികൾക്കും വോട്ടവകാശം നൽകുമ്പോൾ, ജർമനിയിൽ ബെർലിൻ ഒരു പ്രത്യേക സംസ്ഥാനം ആയതിനാൽ വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ നിയമപരമായി സാധിക്കില്ല.
യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലോക്കൽ ജില്ലാ കൗൺസിലുകളിൽ വോട്ട് ചെയ്യാമെങ്കിലും അതിന് പരിമിതമായ സ്വാധീനം മാത്രമാണുള്ളത്.
മലയാളി സമൂഹത്തെയും ബാധിക്കുന്ന വിഷയം
ബെർലിനിൽ അടുത്ത കാലത്തായി ഐടി, നഴ്സിംഗ്, എഞ്ചിനിയറിംഗ്, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
കുടുംബത്തോടൊപ്പം വർഷങ്ങളായി ബെർലിനിൽ സ്ഥിരതാമസമാക്കിയവരും വലിയ തുക സോഷ്യൽ സെക്യൂരിറ്റിയും നികുതിയും നൽകുന്നവരുമായ മലയാളി പ്രവാസികൾക്കും ഈ രാഷ്ട്രീയ അവഗണന കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്.
കിന്റർഗാർട്ടൻ ക്ഷാമം, സ്കൂൾ പ്രവേശനം, ഭവന പ്രതിസന്ധി തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല നഗരനയങ്ങളിലും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ മലയാളി സമൂഹത്തിനും അവസരമില്ലാത്ത അവസ്ഥയാണിവിടെയുള്ളത്.
പ്രതീകാത്മക വോട്ടെടുപ്പുമായി ഗ്രീൻ പാർട്ടി മേയർ
വിദേശികൾ തിങ്ങിപ്പാർക്കുന്ന ബെർലിൻ-മിറ്റെ ജില്ലയിൽ ആകെയുള്ള ജനസംഖ്യയിൽ മൂന്നിലൊന്നോളം പേർക്കും വോട്ടവകാശമില്ല. ഇതിനെതിരേ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രീൻ പാർട്ടി മേയറായ സ്റ്റെഫാനി റെംലിംഗർ വിദേശികൾക്കായി പ്രത്യേക പ്രതീകാത്മക തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.
170-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന തലസ്ഥാനത്ത് അവരുടെ ശബ്ദം മൂല്യമുള്ളതാണെന്ന് അറിയിക്കാനാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു.
എന്നാൽ ജർമനിയിലാകെ ഇപ്പോൾ വീശിയടിക്കുന്ന വലതുപക്ഷ കുടിയേറ്റ വിരുദ്ധ തരംഗം കാരണം വിദേശികൾക്ക് വോട്ടവകാശം ഉദാരമാക്കുന്നതിനെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഭയക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പൗരത്വ അപേക്ഷകളിലെ കാലതാമസവും ആശങ്കകളും
പൗരത്വം നേടുക എന്നതാണ് വോട്ടവകാശത്തിലേക്കുള്ള ഏക വഴിയെങ്കിലും ബെർലിനിലെ പൗരത്വ അപേക്ഷകളിൽ വർഷങ്ങളോളമാണ് തീരുമാനം വൈകുന്നത്.
ഇതിനിടയിൽ, ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്ന് വർഷം കൊണ്ടുള്ള ഫാസ്റ്റ് ട്രാക്ക് പൗരത്വ വ്യവസ്ഥ റദ്ദാക്കിയിരുന്നു.
അഞ്ച് വർഷത്തെ താമസത്തിന് ശേഷം അപേക്ഷിക്കാമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
രാജ്യത്ത് 2029-ഓടെ 4.4 ലക്ഷത്തിലധികം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുമ്പോഴും, കുടിയേറ്റ വിരുദ്ധ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി ബെർലിനിൽ പോലും 20 ശതമാനത്തോളം പിന്തുണയോടെ മുന്നേറുകയാണ്.
ജർമനിയുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ-മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Tags : Berlin VotingRight Tax Germany