ഫാ.ഡോ. ബിന്നി ഫിലിപ്പ് ഓണസന്ദേശം നൽകുന്നു
ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തി അവർ ഒന്നിച്ച് കൂടി. നാടിന്റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി.
തിരുവല്ലയുടെ സ്നേഹവും സൗഹൃദവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൂസ്റ്റൺ മേഖലയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം സ്റ്റാഫോർഡിലെ എപിഎൻഎ മാക്സ് റസ്റ്ററന്റിൽ നടന്നു.
നിശബ്ദ പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി ഡോ. ജോർജ് കാക്കനാട് സ്വാഗതം പ്രസംഗം നടത്തി.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരു സംഘടന മാത്രമല്ല, ഹൂസ്റ്റൺ പ്രദേശത്ത് ജീവിക്കുന്ന അനേകം തിരുവല്ലക്കാരുടെ ഒരു വികാരമാണെന്ന് സ്വാഗതം പ്രസംഗത്തിൽ ഡോ. കാക്കനാട് പറഞ്ഞു.
ഹൂസ്റ്റൺ സമൂഹത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല വളർന്നുവന്നതും സമൂഹത്തിൽ സ്വന്തമായൊരു ഇടം നേടിയതും പ്രസിഡന്റ് സുജാ കോശി അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു.
സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും തിരുവല്ലയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു.
ചടങ്ങിലെ മുഖ്യാതിഥി ഫാ.ഡോ. ബിന്നി ഫിലിപ്പ് ഓണത്തിന്റെ ആഴമേറിയ ജീവിതസന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

ജീവിതത്തിലെ ഓരോ അനുഭവത്തിനും അതിന്റേതായ ലക്ഷ്യവും ആസ്വാദനവും ഉണ്ടെന്നും ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിടുന്നതുപോലെയുള്ള ലളിതമായ അനുഭവങ്ങൾ പോലും മനുഷ്യരിൽ സന്തോഷവും സംതൃപ്തിയും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജഡ്ജ് ജൂലി മാത്യു ആശംസകൾ അർപ്പിച്ചു. തിരുവല്ലയോടുള്ള തന്റെ പ്രത്യേക സ്നേഹവും ആത്മബന്ധവും അവർ പങ്കുവെച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.
ഡോ. അന്ന ഫിലിപ്പിന്റെ സംഗീതാവിഷ്കാരം, പ്രശസ്ത പിന്നണി ഗായിക റീവ റെജിയുടെ ഗാനാലാപനം, അനുമോൾ മേസണും സംഘവും അവതരിപ്പിച്ച നൃത്തം, തിരുവല്ല കിഡ്സിന്റെ കലാപരിപാടികൾ എന്നിവ ശ്രദ്ധേയായി.
തിരുവല്ല ഗ്രൂപ്പ് സോംഗ് ടീം അവതരിപ്പിച്ച കൂട്ടായ ഗാനവും തിരുവല്ല ബോട്ട് ക്ലബ് അവതരിപ്പിച്ച ആവേശകരമായ വള്ളംകളി ദൃശ്യാവിഷ്ക്കാരവും സദസിന് കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആവേശവും സമ്മാനിച്ചു. ട്രഷറർ ഉമ്മൻ തോമസ് നന്ദിപ്രസംഗം നടത്തി. ഓണസദ്യയോടെ ആഘോഷത്തിന് സമാപനമായി.