District News
കോയന്പത്തൂർ: കാരമട നല്ല ഇടയന് പള്ളിയുടെ സുവർണജൂബിലി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ മോൺ ജോസഫ് ആലപ്പാടൻ മുഖ്യകാർമികത്വം വഹിക്കുകയും സഹകാർമികരായി ഫാ. ജോബി തെക്കിനേടത്ത്, ഇടവക വികാരി ഫാ. ഫ്രാങ്ക് കണ്ണനായ്ക്കൽ എന്നിവർ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വികാരി സ്വാഗതം പറഞ്ഞു. ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
ദേവാലയത്തിന് തുടക്കംകുറിച്ച ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയെ ഹാരമണിയിച്ച് ആദരിച്ചു. സമർപ്പിത ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ അനില മാത്യു എഫ്സിസി, സിൽവർ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ജോസഫൈൻ എസ്എഎസ്എംപി, സിസ്റ്റർ ജെൻസി എഫ്സിസി എന്നിവരെയും അദ്ദേഹം ഹാരമണിയിച്ച് അനുമോദിച്ചു.
ഫാ. ഷാജൻ ചീരന്പൻ, ഫാ. നിതിൻ പാലക്കാട്ട്, സിസ്റ്റർ പൗളിറ്റ എഫ്സിസി, സിസ്റ്റൻ അനില മാത്യു എഫ്സിസി, രാജു ചെറിയാൻ, ബ്രദർമാരായ ഷാജൻ പനച്ചിക്കൽ, ക്ലീറ്റസ്, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ജെൻസി എഫ്സിസി, സിജോ കാട്ടുപറന്പിൽ, മിന്റി അറങ്ങാശേരി, ജോൺസൺ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയത്ത് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കേന്ദ്രസംഘം കോട്ടയത്ത് സന്ദര്‍ശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതി വന്നിറങ്ങുന്ന കളക്ടറേറ്റിനു സമീപമുള്ള ഹെലിപാഡ്, സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാള്‍, ദീപിക കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാമ്മന്‍മാപ്പിള ഹാളില്‍ സ്റ്റേജിനു സമീപമായി ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം സജ്ജമാക്കി. ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, സദസിലെ ഇരിപ്പടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങൾ, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവയില്‍ കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ പോലീസ് സംതൃപ്തരാണ്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ പോലീസ് ക്ലബ്ബില്‍ അവലോകന യോഗവും ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ്, സ്പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ എത്തുന്ന പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണം പൂര്‍ത്തിയായി ട്രയല്‍ നടത്തി. പരേഡ് ഗ്രൗണ്ടില്‍നിന്ന് ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളന നഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സന്ദര്ശനത്തോടനബന്ധിച്ചുള്ള ട്രയല്‍റണ്‍ ആന്‍ഡ് റിക്രിയേഷന്‍ ഇന്നുച്ചകഴിഞ്ഞു നടക്കും.
◄ പ്രവേശനം പാസ് മൂലം
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നവർക്കു പാസ് ലഭ്യമാക്കും. നിർബന്ധമായും പാസും തിരിച്ചറിയൽ കാർഡും കൈവശം കരുതണം. പാസില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം.
പങ്കെടുക്കാനെത്തുന്നവര്‍ ബാഗ്, കുട, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഇത് അനുവദിക്കുന്നതല്ല. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടൻതന്നെ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
◄ പാര്‍ക്കിംഗ്
സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിഐപികളുടെ വാഹനങ്ങള്‍ ജറുസലേം പള്ളി മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റു വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങളിലെത്തുന്നവര്‍ സമ്മേളന ഹാളിനു സമീപം ആളെ ഇറക്കി നഗരത്തില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Kerala
മലപ്പുറം: പാണക്കാട്ടെ ബലിപെരുന്നാൾ സന്തോഷങ്ങളിലേക്ക് അതിഥിയായെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് മലബാറിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
അതും ആദ്യസന്ദർശനം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക്. വ്യാഴാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽനിന്നാണു മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎൽഎമാരായ വി.എസ്. ജോയിയും കെ.പി. നൗഷാദലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ-ഐടി വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി പാണക്കാട്ടെ മറ്റു സയ്യിദൻമാരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവർക്കൊപ്പമായിരുന്നു വി.ഡി. സതീശൻ പ്രഭാതഭക്ഷണം കഴിച്ചത്.
എല്ലാ ജനവിഭാഗങ്ങളും ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന് സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള നാളുകളിൽ അത്തരം ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഹ്ലാദ ദിനത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് സ്വഭാവിക സന്ദർശനം മാത്രമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവർക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും കൂടിയുള്ള കടമ പൗരൻമാർക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചെർത്തു.
Kerala
കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാള്‍ മോടി കൂട്ടുന്ന ജോലികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര്‍ ചെയ്യുന്ന ജോലികൾ പൂര്‍ത്തിയായി.
മഴക്കാലമായതിനാല്‍ ചെളിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ടാര്‍ ചെയ്ത പുതിയ വഴി നിര്‍മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു വാഹനവും റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല്‍ റണ്‍ 30ന് ഉച്ചയ്ക്ക് നടക്കും.
Kerala
തിരുവനന്തപുരം: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിപിഐ ജംഗ്ഷനിലെ ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ഗതാഗത മന്ത്രി സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
NRI
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റിന്റെ (പമ്പ) ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.
പമ്പ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രമേയമായി. പമ്പ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിക്ക് സുമോദ് ടി. നെല്ലിക്കാല, സെലിൻ ഓലിക്കൽ എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി നേതൃത്വം
നൽകി.
സുമോദ് നെല്ലിക്കാല ആലപിച്ച പ്രാർഥനാഗാനത്തോടെ ഔപചാരിക പരിപാടികൾക്ക് തുടക്കമായി. സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് കുടുംബത്തിന്റെ അടിത്തറ അമ്മമാരാണെന്ന് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു സംസാരിക്കുകയും മാതൃത്വത്തിന്റെ ത്യാഗവും സ്നേഹവും സമൂഹത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രധാന സന്ദേശം റവ. ഫിലിപ്സ് മോടയിൽ നിർവഹിച്ചു.
മാതാപിതാക്കൾക്കുള്ള ആദരവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. പ്രശസ്ത ഗായികയും പ്രഭാഷകയുമായ റിയാന്ന ഡാനിഷ് മാതൃദിന സന്ദേശം നൽകി.
NRI
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
NRI
മാഞ്ചസ്റ്റർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷൻ നഴ്സുമാർക്കായി ആദരവും വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
ഈ മാസം 12ന് വൈകുന്നേരം ആറ് മുതൽ ഡേവിഹ്യൂമിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ പാരിഷ് സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
അസോസിയേഷന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ഒരു സായാഹ്നപരിപാടിയായിരുന്നു ഇതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോണി ജോൺ കരോടൻ പറഞ്ഞു.
NRI
റോക്ക്ലാൻഡ്: സെന്റ് മേരീസ് ക്നാനായ കാത്തോലിക് റോക്ക്ലാൻഡ് സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമർപ്പണവും നടത്തി. തുടർന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേർന്ന് അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മാതൃദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
അമ്മമാർക്കായുള്ള പ്രത്യേക ആശീർവാദം, ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റുകൂട്ടി.
ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.
വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമികരായിരുന്നു.
NRI
ന്യൂജഴ്സി:അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള പാറ്റേഴ്സണിൽ മദേഴ്സ് ഡേ (മാതൃദിനം) ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ റോസ പാർക്ക്സ് ബൊളിവാർഡിന് സമീപമാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടവർ പാറ്റേഴ്സൺ സ്വദേശികളായ 43നും 29നും ഇടയിലുള്ള പുരുഷന്മാരാണ്. പരിക്കേറ്റ മറ്റു നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില നിലവിൽ തൃപ്തികരമാണ്.
ഒരു മദ്യശാലയ്ക്ക് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഇതൊരു ഡ്രൈവ്-ബൈ (വാഹനത്തിൽ വന്ന് വെടിവയ്ക്കുക) ആക്രമണമാണെന്ന് സംശയിക്കുന്നു. സ്ഥലത്തുനിന്ന് നിരവധി വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു.
നഗരത്തിലെ ക്രമസമാധാനനില തകരാറിലാണെന്ന് കൗൺസിൽ അംഗം അലക്സ് മെൻഡസ് വിമർശിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെടിവയ്പ്പ് കേസുകൾ 60 ശതമാനം കുറഞ്ഞതായും ഇത്തരം അക്രമങ്ങൾ നിർഭാഗ്യകരമാണെന്നും മേയർ ആന്ദ്രെ സായെഗ് പ്രതികരിച്ചു.
പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പാസായിക് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസും പാറ്റേഴ്സൺ പോലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.
ഒരു മാസത്തിനിടെ പാറ്റേഴ്സണിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടവെടിവയ്പ്പാണിത്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
NRI
ബാൾട്ടിമൂർ: 1972-ൽ സ്ഥാപിതമായ ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെ 25-ാം വാർഷിക ആഘോഷങ്ങൾ മേയ് 16-ന് വിപുലമായ പരിപാടികളോടെ നടക്കും.
2025 ഡിസംബർ 31-ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
തുടർന്ന് 2026 മെയ് 2-ന് “ജൂബിലി നൈറ്റ്” സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, മാജിക് ഷോ, ഗാനമേള, സന്ധ്യാ നമസ്കാരം, ധ്യാനം, ഡിന്നർ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റവ. ഫാ. ഡോ. ബോബി വർഗീസ് മുഖ്യാതിഥിയായിരുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം മേയ് 16 ശനിയാഴ്ച വൈകുന്നേരം 3.30-ന് നടക്കും. അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.
ഇന്ത്യൻ എംബസി കൗൺസിലർ (കമ്മ്യൂണിറ്റി അഫയേഴ്സ്) ദെബേഷ് കുമാർ ബെഹ്റ മുഖ്യപ്രഭാഷണം നടത്തും. മുൻ വികാരിമാർ, വൈദികർ, സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ICON Charities-നൊപ്പം ചേർന്ന് ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകും. ഇടവകയുടെ ചരിത്രപഥങ്ങൾ ഓർമ്മിപ്പിക്കുന്ന സ്മരണികയുടെ പ്രകാശനവും, ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. സന്ധ്യാ നമസ്കാരത്തിന് ശേഷം ഡിന്നറോടുകൂടി സമ്മേളനം സമാപിക്കും.
മേയ് 17 ഞായറാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപ്തിയാകും.ഇടവക വികാരി ബഹു. ടോബിൻ മാത്യു അച്ചന്റെ നേതൃത്വത്തിൽ വിവിധ സിൽവർ ജൂബിലി കമ്മിറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
ജനറൽ കൺവീനർമാരായ . സാബു കുര്യൻ, ഗീതാ സുസൈ, പ്രോഗ്രാം കൺവീനർ ജോൺ മാത്യു, ഫിനാൻസ് കൺവീനർ എ.വി. വർഗീസ്, ഫണ്ട് റൈസിംഗ് കൺവീനർ ജയ്മി ജോഷ്വാ, സുവനിർ കൺവീനർ ഷെറീൻ മാത്യൂസ്, ഫുഡ് കൺവീനർ റോണി മാത്യൂസ്, ഇടവക ട്രഷറർ അജിത് മാത്യു, സെക്രട്ടറി റെജീനാ ജോർജ് എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളും മാനേജിംഗ്ങ്കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നു.
ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് - ചരിത്ര വഴികളിലൂടെ
അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സഭകളുടെ വളർച്ചയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിനുള്ളത്. 1960-കളുടെ തുടക്കത്തിൽ സർവകലാശാലകളിൽ ഉപരിപഠനത്തിനായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ച സഭാശുശ്രൂഷകളുടെ തുടർച്ചയായാണ് ഈ ഇടവക രൂപംകൊണ്ടത്.
1972-ൽ വാഷിംഗ്ടൺ ഡി.സി.-യിൽ താമസിച്ചിരുന്ന റവ. ഫാ. എം. ടി. കുര്യന്റെ നേതൃത്വത്തിൽ ബാൾട്ടിമൂറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആദ്യ മലയാളം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സ്ഥാപക വികാരിയാണ് എം. ടി. കുര്യൻ അച്ചൻ. സ്വന്തമായി ഒരു ദേവാലയം സ്വന്തമാക്കുകയോ സ്ഥലം വാങ്ങി ദേവാലയം പണിയുകയോ ചെയ്യണമെന്ന ചരിത്രപരമായ തീരുമാനം 1986-ലെ ഇടവക പൊതുയോഗത്തിൽ എം. ടി. കുര്യൻ അച്ചന്റെ അധ്യക്ഷതയിൽ കൈക്കൊണ്ടു. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 1995-ൽ സ്ഥലം വാങ്ങി; 2000-ൽ ദേവാലയ നിർമാണം ആരംഭിച്ചു.
2001 മെയ് 13-ന് അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനി നിർമാണം പൂർത്തിയായ ദേവാലയം ആശീർവദിച്ച് സമർപ്പിച്ചു. തുടർന്ന് 2017-ൽ ദേവാലയം പുനർനവീകരിക്കുകയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി കൂദാശ നിർവഹിക്കുകയും ചെയ്തു.
ഇന്ന് 62 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, വിവിധ വികാരിമാരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ, മാർത്തമറിയം സമാജം, സൺഡേ സ്കൂൾ, എംജിഒസിഎസ്എം., FOCUS തുടങ്ങിയ ആത്മീയ സംഘടനകളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ്.
2022-ൽ ആറാമത് വികാരിയായി നിയമിതനായ റവ. ഫാ. ടോബിൻ മാത്യു അച്ചൻ തലമുറകളെ കോർത്തിണക്കി ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതൃത്വം നൽകി വരുന്നു.
Kerala
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസത്തെ വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഉതകുന്ന പദ്ധതികളാണ് ഇന്‍ഫാം തയാറാക്കിയിരിക്കുന്നത്. മേയ് അഞ്ചു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള ഈ പദ്ധതികളുടെ നടത്തിപ്പില്‍ ഇന്‍ഫാമിന്റെ കുടുംബതലം മുതല്‍ ദേശീയതലം വരെയുള്ള ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രധാന പദ്ധതികൾ
1. ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
2. ധരണീസമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന് പിണ്ണാക്ക് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
3. ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും.
4. വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും.
5. കാര്‍ഷിക വനനശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും.
6. കാര്‍ഷിക വനവത്കരണത്തിനായി ഒരു തൈ നടീല്‍ പരിപാടിയും ഇടവിള കൃഷി പ്രോത്സാഹന പദ്ധതിയും.
7. ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്ഗമനത്തിനുമെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ്‍ നാലിന് രാത്രി ഏഴുമുതല്‍ അര മണിക്കൂര്‍ വിളക്ക് അണയ്ക്കല്‍ പരിപാടി.
8. അടുക്കളത്തോട്ട നിര്‍മാണത്തിനായി വിത്തുകൊട്ട വിതരണം.
ഈ പദ്ധതികളെല്ലാം ജൂണ്‍ നാലിന് മുമ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ അഞ്ചിന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ല രക്ഷാധികാരി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഓരോ സംസ്ഥാനങ്ങളുടെയും വിവിധ കാര്‍ഷിക ജില്ലകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
NRI
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കാത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ഭക്തിപൂർവവും സന്തോഷപൂർവവുമായി മാതൃദിനം ആഘോഷിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് മൂഞ്ഞനാട്ട് എല്ലാ അമ്മമാർക്കുവേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്തുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ അമ്മമാർ വഹിക്കുന്ന പങ്ക് അനുസ്മരിക്കുകയും ചെയ്തു.
NRI
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
Kerala
മാന്നാനം: ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസസഭയായ സിഎംഐ സഭയുടെ 195-ാം സ്ഥാപനവാർഷിക ദിനാചരണം നാളെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടക്കും.
വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് 1831 മേയ് 11ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിന്റെ വാർഷിക ദിനമാണ് സഭാസ്ഥാപന ദിനമായി ആചരിക്കുന്നത്. സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11ന് നടത്തിയിരുന്നു.
സഭാസ്ഥാപന ദിനമായ നാളെ രാവിലെ 11ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സിഎംഐ സഭയുടെ പ്രിയോർ ജനറൽ, വികാർ ജനറൽ, ജനറൽ കൗൺസിലർമാർ, പ്രൊവിൻഷ്യൻമാർ, പ്രൊവിൻഷ്യൽ കൗൺസിലർമാർ തുടങ്ങിയവർ സഹകാർമികരാകും.
ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം സഭ മാധ്യമ വർഷമായി ആചരിക്കും. മാധ്യമ വർഷാചരണത്തിന്റെ ഉദ്ഘാടനം മാർ തോമസ് തറയിൽ നാളെ നിർവഹിക്കും.
Business
കോട്ടയം: ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടത്തും.
ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍വിലക്കുറവിനോടൊപ്പം രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, സാംസംഗ് ബഡ്സ് കോര്‍, പാര്‍ട്ടി സ്പീക്കര്‍, അയണ്‍ ബോക്സ്, സ്പീക്കര്‍, മിക്സര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. എസികള്‍ 22,999 രൂപ മുതല്‍ ലഭിക്കും. മറ്റ് എസികള്‍ക്ക് 11,000 രൂപ വരെ കാഷ്ബാക്ക് ഓഫറും ഉണ്ട്.
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 6990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 10,499 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 17,999 രൂപയ്ക്കും ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ലഭിക്കും.
ലാപ്ടോപ്പുകള് 30,990 രൂപ മുതലുണ്ട്. 4500 രൂപ വിലയുള്ള പ്രീമിയം എലൈറ്റ് ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യം. ടോപ്പ് ലോഡ് വാഷിംഗ് മെഷീന് 11,990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 18,990 രൂപയ്ക്കും ലഭ്യമാണ്.
ഗൃഹോപകരണങ്ങള്‍ 60 ശതമാനവും കിച്ചണ്‍ അപ്ലയന്‍സുകള്‍ 50 ശതമാനവും മൊബൈല്‍ ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ഉള്ളത്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്.
പ്രിന്ററുകള്‍ 13,990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിനുശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും നല്കുന്നു.
വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 9020100100.
NRI
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐസിഇസി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർഥ്യമോ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ "കടമകൾക്കും സ്നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യൻ - അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) നഴ്സ് ഡേ ആഘോഷിച്ചു.
ഗാർലൻഡ് ബ്രോഡ് വേയിലെ ഐസിഇസി ഹാളിൽ നടന്ന ഗംഭീരമായ പരിപാടിയിൽ ഐനന്റിന്റെയും നെനയുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.
നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം മുഖ്യ ലക്ഷ്യ മായി കാണാനും തളർന്നിരിക്കാതെ കടന്നു ചെല്ലണമെന്നും അവർ പറഞ്ഞു.
പ്രസിഡന്റ് മഹേഷ് പിള്ള പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്റണി സ്വാഗതം പറയുകയും ഏയ്ഞ്ചൽ ജ്യോതി നന്ദി പറയുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം വരുന്നതിനു മുന്‍പേ വിജയാഘോഷത്തിനായി ഇന്ദിരാഭവന്റെ മുറ്റത്ത് പന്തലിട്ട് കെപിസിസി. ഇന്നലെ രാവിലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടെത്തുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഫലപ്രഖ്യാപനം കാണുന്നതിനടക്കമുള്ള സജ്ജീകരണങ്ങളോടെ വലിയ പന്തലൊരുക്കിയത്.
ഫല പ്രഖ്യാപനത്തിന്റെ തത്സമയ വാര്‍ത്തകള്‍ അറിയാന്‍ കൂറ്റന്‍ എല്‍ഇഡി വാളുകള്‍, ഇവിടെ എത്തുന്നവര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണം എന്നിവയെല്ലാം ഒരുക്കും. ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാത്തിലാണ് കെപിസിസിയുടെ ഒരുക്കങ്ങള്‍. കടുത്ത ചൂട് പരിഗണിച്ചാണ് പന്തലൊരുക്കിയതെന്ന് നേതാക്കള്‍ അറിയിച്ചു. സാധാരണ ഫല പ്രഖ്യാപന ദിവസം നേതാക്കളും പ്രവര്‍ത്തകരും കെപിസിസി ഓഫീസിലെത്തിയാണ് ഫലം വീക്ഷിക്കുന്നത്.
ഇക്കുറിയും ആ പതിവു തുടരും. യുഡിഎഫ് വലിയ വിജയം നേടാന്‍ പോകുന്നു എന്നു കരുതപ്പെടുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഇക്കുറി കൂടുതല്‍ പേര് ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും കെപിസിസി വൃത്തങ്ങള്‍ അറിയിച്ചു. വിജയമുറപ്പിച്ച പ്രവര്‍ത്തകര്‍ പായസവും ലഡുവും ഒക്കെ ഇതിനോടകം തന്നെ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ ഒന്‍പതോടെ ഓഫീസിലെത്തും.
District News
കണ്ണൂർ: ജില്ലയിൽ 17 കേന്ദ്രങ്ങളിലും മാഹിയിലും സിഐടിയു, എഐടിയുസി, കേന്ദ്ര-സംസ്ഥാന ഗവ. ജീവനക്കാരുടെ സംഘടനകൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വർണ ശബളമായ മേയ്ദിന ഘോഷയാത്രയും റാലിയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഘോഷയാത്രയിലും റാലിയിലും അണിനിരന്നത്.
കണ്ണൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ. ഷാജി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ (സിഐടിയു), ജില്ലാ സെക്രട്ടറി കെ. അശോകൻ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ കെ. ഷീബ, കെ.സി. സുധീർ, പി. അജയകുമാർ, കാടൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏച്ചൂരിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണനും പഴയങ്ങാടിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരനും മട്ടന്നൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറും പേരാവൂരിൽ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലനും ചെറുകുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരനും ഇരിട്ടിയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ. ധനഞ്ജയനും തളിപ്പറമ്പിൽ സിഐടിയു സംസ്ഥാന കമ്മിറ്റി മെംബർ എം.വി. ജയരാജനും പിണറായിയിൽ സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാറും മയ്യിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും തലശേരിയിൽ കെ.എസ്. സുനിൽകുമാറും ഉദ്ഘാടനം ചെയ്തു.
പയ്യന്നൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, പി.വി. കുഞ്ഞപ്പൻ, കെ.വി. ബാബു, വി. നാരായണൻ, കെ.സുരേന്ദ്രൻ, കെ.വി. ഭവാനി, എം.പി. ദാമോദരൻ, വി. ബാലൻ, കെ.കെ. ഗംഗാധരൻ, കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരത്ത് എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി. മുരളിയും ആലക്കോട് പി. സന്തോഷും കൂത്തുപറമ്പിൽ എൻ.വി. ചന്ദ്രബാബുവും കാടാച്ചിറയിൽ വി. രാധാകൃഷ്ണനും പാനൂരിൽ സി. വിജയനും മാഹിയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ്.ടി. ജയ്സണും ഉദ്ഘാടനം ചെയ്തു.
ആലക്കോട്: സിഐടിയു, എഐടിയുസി എന്നിവയുടെ ആഭിമുഖ്യത്തിൽ ആലക്കോട് മേയ് ദിന റാലി സംഘടിപ്പിച്ചു. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും കൊടികളുമേന്തി തൊപ്പിയും ധരിച്ച് നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. ആലക്കോട് പെട്രാൾ പമ്പിന് സമീപത്തു നിന്നാരംഭിച്ച് ആലക്കോട് ടൗണിൽ സമാപിച്ചു. സിഐടിയു ജില്ലാ കമ്മറ്റിയംഗം അഡ്വ. പി. സന്തോഷ് റാലി ഉദ്ഘാടനം ചെയ്തു. കെ. സജി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാസെക്രട്ടറി ടി.വി. നാരായണൻ പ്രസംഗിച്ചു, സിഐടിയു ആലക്കോട് ഏരിയ സെക്രട്ടറി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ചെറുപുഴ: ഐഎൻടിസിയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതുസമ്മേളനവും ചെറുപുഴയിൽ നടന്നു. ഐഎൻടിസി സംസ്ഥാന കമ്മിറ്റിയംഗം എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. സലീം തേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, ഷാജൻ ജോസ്, അനീഷ് ആന്റണി, സുധീർ ബാബു, ടി.ടി. അനിൽകുമാർ, കെ.എം. കുഞ്ഞപ്പൻ, സജി പൊടിമറ്റം, യശോദ തെക്കാണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ചെറുപുഴ ടൗണിൽ മേയ് ദിന റാലിയും നടന്നു.
Kerala
കോതമംഗലം: ഏഴു പതിറ്റാണ്ടിന്റെ നിറവിലെത്തിയ കോതമംഗലം രൂപതയുടെ ശുശ്രൂഷാ പൈതൃകത്തിന് ഇന്ന് കൃതജ്ഞതയുടെ സുദിനം. രൂപതയുടെ 70-ാം വാർഷികവും രൂപതാ ദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ തൊണ്ണൂറാം ജന്മദിനവും ഇന്ന് ആഘോഷിക്കും.
ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽനിന്നുള്ള ഒന്‍പത് മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവർ പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 10 മുതൽ ഗാർലൻഡിലെ കെഎഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
"സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയം ആസ്പദമാക്കി ഡോ. ജോജി വർഗീസ് സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്) "Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214 929 3570), മാത്യു നൈനാൻ (214 478 6543), മൻജിത് കൈനിക്കര (972 679 8555) അല്ലെങ്കിൽ തോമസ് ഈശോ (214 435 1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവല്ല: സീറോമലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മേയ് രണ്ടിന് തിരുവല്ലയിൽ നടക്കും.
കാൽനൂറ്റാണ്ടുമുന്‍പ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കുയർത്തപ്പെട്ട തിരുമൂലപുരത്തുതന്നെ ജൂബിലി ആഘോഷവും നടക്കുന്നുവെന്നതു പ്രത്യേകതയാണ്. വൈകുന്നേരം അഞ്ചിന് തിരുമൂലപുരം മാർ ദിയസ്കോറോസ് മെമ്മോറിയൽ ഹാളിൽ (എംഡിഎം ഹാൾ) അനുമോദനസമ്മേളനം നടക്കും.
തിരുവല്ല അതിഭദ്രാസനത്തിന്റെയും പൗരാവലിയുടെയും വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് സൗഹൃദകൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിഭദ്രാസന അധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ആന്റോ ആന്റണി എംപി, പി.ജെ. കുര്യൻ, മാത്യു ടി. തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, വിവിധ ക്രൈസ്തവസഭകളിലെ ബിഷപ്പുമാർ, വൈദികർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, സംഘടനാഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വിശിഷ്ടാതിഥികളെ സമ്മേളനവേദിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കർദിനാളിനെ സംബന്ധിച്ച വീഡിയോ ഡോക്യുമെന്ററി അവതരിപ്പിക്കും.തുടർന്നു നടക്കുന്ന പ്രാർഥനാശുശ്രൂഷയിൽ ക്രൈസ്തവ സഭകളിലെ വൈദികർ ഒന്നിച്ച് കൃതജ്ഞതാഗാനം ആലപിക്കും.
അനുമോദന സമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മറുപടിപ്രസംഗം നടത്തും.
NRI
ആല്‍ബനി: ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ കാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടന്നു.
ഈ മാസം 18ന് ഉച്ചയ്ക്ക് 12 മുതൽ വെെകുന്നേരം ആറ് വരെ ജര്‍മന്‍ - അമേരിക്കന്‍ ക്ലബിന്റെ ബാക്വിറ്റ് ഹാളില്‍ വച്ചാണ് പരിപാടി നടന്നത്.
District News
പിലിക്കോട്: മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് ഫ്രണ്ട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.വി. ഗിരീഷ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് അതിഥി തൊഴിലാളികളെയും തദ്ദേശീയരെയും ഉൾപ്പെടുത്തി മലമ്പനി, മന്ത് എന്നിവ കണ്ടെത്തുന്നതിനുള്ള രാത്രികാല രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിർണയം, ക്ഷയ-ത്വക്ക് രോഗ നിർണയ പരിശോധനകളും നടത്തി.
ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിനി ജോയ് അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് കെ.വി. ബീന, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി എം. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. കുമ്പള സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അരുൺ കുമാർ അതിഥി തൊഴിലാളികൾക്കുവേണ്ടി ഹിന്ദിയിൽ ബോധവത്കരണ ക്ലാസെടുത്തു.
NRI
ഹെറിഫോഡ്: അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡിലെ വിശ്വാസികളെ പങ്കെടുപ്പിച്ച് കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ ഫെലോഷിപ്പ് കെസിഇഎഫിന്റെ ഉദ്ഘാടനവും ഈസ്റ്റർ സംഗമവും നടന്നു.
ഈ മാസം 18ന് വൈകുന്നേരം മൂന്നിന് ആരംഭിച്ച പരിപാടികൾ രാത്രി 8.30ന് സമാപിച്ചു. പൊതുസമ്മേളനം, കലാ പരിപാടികൾ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും 20 വർഷങ്ങൾ യുകെയിൽ പൂർത്തിയാക്കിയ സഹോദരങ്ങൾക്കും ആദരവ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.
NRI
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിച്ച ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ വർണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ് ജയിംസ് ചർച്ച് ഹാളിൽ വൈകുന്നേരം ആറിന് വലിയ സദസിനെ സാക്ഷി നിർത്തിയാണ് ആഘോഷത്തിന് തിരശീല ഉയർന്നത്.
രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി. അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 - 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.
NRI
വൂസ്റ്റർ: വെസ്റ്റ് മിഡ്ലാൻഡിലെ വൂസ്റ്റർ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കലാപ്രതിഭകളുടെ നൃത്തവും സംഗീതവും സമന്വയിപ്പിച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈസ്റ്റർ - വിഷു ആഘോഷം ഗംഭീരമായി.
വൂസ്റ്റർ പീപ്പിൾട്ടൺ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് നിർവഹിച്ചു.
വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ കെ. ജോയ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോബിൻ കരുണാകരൻ നന്ദിയും പറഞ്ഞു.
NRI
മനാമ: ബഹ്റിൻ കേരളീയ സമാജത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചടങ്ങിനോടനുബന്ധിച്ച് ബഹ്റിൻ കേരളീയ സമൂഹത്തിന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളും സംയുക്തമായി സംഘടിപ്പിച്ചു.
വിനോദ പരിപാടികൾ, കലാപ്രകടനങ്ങൾ, ഗെയിംസുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ പരിപാടികൾ ക്രമീകരിച്ചതിലൂടെ പങ്കെടുത്തവരിൽ വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു.
ഏകദേശം 1000ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ മഹാ സംഗമം, ബികെഎസിന്റെ സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ തെളിവായി മാറി.
പരിപാടിയുടെ ഭാഗമായി ഭംഗിയാർന്ന വിരുന്നും (ഗ്രാൻഡ് ഡിന്നർ) ഒരുക്കിയിരുന്നു.
District News
വെള്ളറട: സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ പേരിമ്പകോണം വൈദിക ജില്ലയില്‍ ഉള്‍പ്പെട്ട കാനക്കോട് ഇടവകയുടെ 121 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ഫാ. ആര്. ജയരാജ് നിര്‍വഹിച്ചു.
ഏകദിന കണ്വന്ഷന്, നവജാതശിശു അനുഗ്രഹം, വൈദികപട്ടം ലഭിച്ച എസ്.വി. ദീപൂ സോളമന് അനുമോദനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ചര്‍ച്ചിനുവേണ്ടി വാങ്ങിയ ഇലക്ടിക് ഓര്‍ഗണിന്റെ പ്രതിഷ്ഠ, എന്നിവയോടെ ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം മഹായിടവക സൺഡേ സ്കൂള്‍ സെക്രട്ടറി ഫാ. ഷെറിന് ഉദ്ഘാടനം ചെയ്തു. പേരിമ്പകോണം ഡിസ്ടിക്ട് ചെയര്മാന് വി.കെ. ശാമുവേല്‍ അധ്യക്ഷത വഹിച്ചു.
ഇടവക വൈദികന് ഫാ. ആര്. ജയരാജ്, മഹായിടവക പ്രോഗ്രാം കണ്‍വീനര്‍ പെരുങ്കടവിള റസിലയ്യന്‍, യുവജനവിഭാഗം സെക്രട്ടറി വിജീഷ് കുവാട്, ഡിസ്ടിക്ട് കൗണ്‍സില്‍ സെക്രട്ടറി വിജയരാജ്, ജില്ലാപഞ്ചായത് അംഗം ആനിപ്രസാദ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഡി. ലൈല, എസ്. വിജയരാജ്, പി. പ്രസന്നകുമാരി, പ്രേംജിത്ത്, കാനക്കോട് ബാലരാജ്, മഹായിടവക എക്സിക്യൂട്ടീവ് അംഗം അജയന് ആലത്തൂര്‍, ഇടവക സെക്രട്ടി പ്രിന്‍സ് ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി:കേരളത്തിൽ ഇദംപ്രഥമമായി മല്ലപ്പള്ളിയിൽ 1956 ൽ ആരംഭിച്ച അവധിക്കാല വേദപഠന ക്ലാസ് (വിബിഎസ്) 70 വർഷങ്ങൾ പൂർത്തീകരിക്കുന്നു.
മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ ഇടവകയുടെ ചുമതലയിലായിരുന്നു ആദ്യ വിബിഎസ്. മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂളിൽ ക്രമീകൃതമായി 1956 മേയിൽ നടന്ന വിബിഎസിനു നേതൃത്വം നൽകിയത് മിസ്സ് എസ്റ്റേർ ഫോക്നർ എന്ന മിഷനറി വനിതയാണ്. മല്ലപ്പള്ളിയിൽ രണ്ടാഴ്ച താമസിച്ച് അവർ വിബിഎസ് ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു. അധ്യാപകർക്കുള്ള ഒരുക്ക ക്ലാസുകൾ, കുട്ടികൾക്കായി ചിത്രസഹിതമുള്ള മിഷനറി കഥകളുടെ അവതരണം, ക്ലാസുകളിൽ ഉപയോഗിക്കേണ്ട വർക്ക്ഷീറ്റുകളുടെ ക്രമീകരണം ഇതെല്ലാം ആദ്യ വിബിഎസിൽ തന്നെ ക്രമീകരിക്കപ്പെട്ടു.
ആദ്യ വിബിഎസിൽ എഴുന്നൂറോളം കുട്ടികൾ ക്രമമായി പങ്കെടുത്തു. എക്യൂമെനിക്കൽ സ്വഭാവമുണ്ടായിരുന്ന വിബിഎസിൽ വിവിധ സഭകളിൽപ്പെട്ട കുട്ടികളും, ക്രിസ്തേതരരായ കുട്ടികളും പങ്കെടുത്തു.
വിബിഎസിന്റെ എഴുപതാം വാർഷികാഘോഷം 23 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ നടക്കും.മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ബിഷപ്പ് തോമസ് സാമുവൽ, സിഎസ്ഐ മധ്യകേരള മഹായിടവക ഭാരവാഹികൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
രാവിലെ എട്ടിന് മല്ലപ്പള്ളി ടൗണിൽ നിന്ന് സപ്തതി വിളംബര ഇരുചക്ര വാഹനറാലി മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ജംഗ്ഷനിൽ എത്തും. തുടർന്ന് അവിടെനിന്ന് ഘോയാത്രയായി പള്ളിയിലേക്ക്. നിശ്ചലദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടാകും. മൂന്നിന്സപ്തതി സ്തോത്രശുശ്രൂഷ ബിഷപ്പുമാരുടെ നേതൃത്വത്തിൽ പള്ളിയിൽ ആരംഭിക്കും. ആദ്യ വിബിഎസിൽ പങ്കെടുത്ത കുട്ടികളെയും അധ്യാപകരെയും ആദരിക്കും. ദൈവശാസ്ത്ര വിദ്യാർഥികൾക്കായി പ്രത്യേക എൻഡോവ്മെന്റ് ഉദ്ഘാടനം ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതെങ്കിലും ഒരു സഭയിൽ വിബിഎസ് നടത്തിപ്പിന് സഹായം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ദേവാലയ കവാടത്തിൽ സപ്തതി സ്മാരക ഫലകം അനാച്ഛാദനം ചെയ്യും.
ഹോളി ഇമ്മാനുവേൽ പള്ളി വികാരി റവ. ഷാജി എം. ജോൺസൺ, ജനറൽ കൺവീനർ ജീമോൻ സി. ചെറിയാൻ, കെ. ബി. ബെഞ്ചമിൻ, ചാണ്ടി അലക്സാണ്ടർ, ബാബു ഉമ്മൻ , ജോൺ മാത്യു, ജോയ് ജോസഫ്, ഐപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു
NRI
ലിവർപൂൾ: ലോകമെങ്ങും ജാതി - മത - വർഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമായി.
മേഴ്സിസൈഡിലെ മലയാളികൾ ജാതി - മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.
ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു.
ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡിസിയുടെ (എസ്എൻഎംസി) ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം ബെഥെസ്ഡയിലെ സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമയിൽ നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ പ്രശംസയ്ക്ക് പാത്രമായി.
ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കുതെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പാർവതി അഭിലാഷ് ദൈവദശകം മനോഹരമായി ആലപിച്ചു.
NRI
ഡാളസ്: പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ ഡി മലയാളി ഓൺലൈൻ മീഡിയയുടെ 2026ലെ വാർഷികാഘോഷങ്ങൾ ഞായറാഴ്ച ഡാളസിൽ നടക്കും.
പ്രശസ്ത ശാസ്ത്രജ്ഞനും കാർഷിക രംഗത്തെ വിദഗ്ധനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കാർഷിക ശാസ്ത്രജ്ഞൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനുമായ ഡോ. മാണി സ്കറിയ, ഭാരതത്തിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ അമേരിക്കയിലെത്തി സസ്യാരോഗ്യ രംഗത്തും മനുഷ്യക്ഷേമ പ്രവർത്തനങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
വൻകരകൾക്കപ്പുറം കഴിയുന്ന മലയാളികളെ അവരുടെ സ്വത്വവുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്ന പാലമായി ഡി മലയാളി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ വിനയത്തോടെയാണ് ഞാൻ ഈ ക്ഷണം സ്വീകരിക്കുന്നത്. നാം ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും ഒത്തൊരുമിച്ച് എന്താണ് കെട്ടിപ്പടുക്കേണ്ടതെന്നും ഓർമിപ്പിക്കുന്ന നിമിഷങ്ങളാണിത്.
നമ്മുടെ സമൂഹവുമായി ചില ചിന്തകൾ പങ്കുവയ്ക്കാനും ഈ നാഴികക്കല്ല് ആഘോഷിക്കാനും ഞാൻ കാത്തിരിക്കുന്നു എന്ന് ഡോ. മാണി സ്കറിയ പറഞ്ഞു.
പ്രവാസി ലോകത്തെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഡി മലയാളിയുടെ വാർഷികം ഏറെ പ്രാധാന്യത്തോടെയാണ് ഡാളസിലെ മലയാളീ സമൂഹം കാത്തിരിക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റ് കലാപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വരും ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടുമെന്ന് അറിയിച്ചു.
Kerala
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു.
തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിനു താരപ്പകിട്ടേറിയ ആഘോഷം. വാര്‍ഷികാഘോഷ പരിപാടികള്‍ നടന് ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരങ്ങളായ ഭീമന് രഘു, ടിനി ടോം, കൈലാഷ്, സരയു മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്, മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി.
NRI
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തിൽ ഈസ്റ്റർ - വിഷു - ഈദ് ആഘോഷ പരിപാടികൾ ശനിയാഴ്ച (ഏപ്രിൽ 18) വൈകുന്നേരം അഞ്ച് മുതൽ 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.
സിനിമാ - കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത - ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബിഎംഎയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബിഎംഎയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം "റിതം ഓഫ് യൂണിറ്റി' എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
NRI
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ഓഗസ്റ്റ് 22ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter) 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽ നടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു.
എക്സിക്യൂട്ടീവ് വൈസ് ചെയര്ന്മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് ഓലിക്കല്‍, അലക്സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്മാന്), സുമോദ് നെല്ലിക്കാല (പിആര്‍ഒ), റോണി വറുഗീസ് (പ്രോഗ്രാം കോഓർഡിനേറ്റര്‍), ജോര്‍ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന് വറുഗീസ്, (ഐടി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ് (സ്പോര്‍ട്സ്), ജോൺ പണിക്കര്‍ (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
District News
പാലയൂർ തീർഥകേന്ദ്രത്തിൽ
മാർ തോമാശ്ലീഹായുടെ പുതുഞായർ, മുപ്പിട്ടു ഞായർ തിരുനാൾ ഇന്നു സംയുക്തമായി ആഘോഷിക്കും. ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു. മാർ തോമാശ്ലീഹാ അത്ഭുതം പ്രവർത്തിച്ച തീർഥക്കുള കപ്പേളയിൽ ഇന്നു രാവിലെ 6.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം. നേർച്ചക്കഞ്ഞി വിതരണം കുട്ടികളുടെ ചോറൂണ്. 10ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹ മാമ്മോദീസ, ദിവ്യബലി, പ്രദക്ഷിണം. വൈകിട്ട് 5.30ന് വിശുദ്ധ കുർബാന.
പാറന്നൂർ സെന്റ് ജോസഫ് ഇടവക ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെ യും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന്. ഇന്നലെ വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, യൂണിറ്റുകളിലേക്ക് കൊടുത്തുവിടുന്ന അമ്പ്, വള എന്നിവയുടെ വെഞ്ചരിപ്പ്, വിശുദ്ധരുടെ രൂപങ്ങൾ ആശീർവദിക്കൽ എന്നിവയുണ്ടായി. വൈകീട്ട് ചിറനെല്ലൂരിൽനിന്നുള്ള പ്രദക്ഷിണം പള്ളിയിൽ സമാപിച്ചു. രാത്രി 11ന് വിവിധ യൂണിറ്റുകളിൽനിന്നുള്ള അമ്പ്, വള സമാപനം, തുടർന്ന് സംയുക്ത വാദ്യമേളവും നടത്തി.
തിരുനാൾ ദിനമായ ഇന്നു രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിക്ക് ഗാഗുൽത്ത ധ്യാനകേന്ദ്രത്തിലെ താവു വിഷൻ ഡയറക്ടർ ഫാ. റോജർ വാഴപ്പിള്ളി മുഖ്യകാർമികനാകും. പ്രീഫക്ട് സെന്റ് മേരീസ് മൈനർ സെമിനാരി തൃശൂർ ഡയറക്ടർ ഫാ. ലിൻസൺ തട്ടിൽ തിരുനാൾ സന്ദേശം നൽകും. വികാരി ഫാ. പ്രിൻസ് ചിരിയൻകണ്ടത്ത് സഹകാർമികനാകും. അഞ്ചിന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, നാടകം എന്നിവയുണ്ടായിരിക്കും.നാളെ രാവിലെ 6.30നു സകല മരിച്ചവരുടെയും ഓർമക്കായി ദിവ്യബലി ഉണ്ടായിരിക്കും.
എട്ടാമിടമായ 19ന് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ കൊടിയിറക്കവും ഇടവകയിലെ ഗായകസംഘം ഒരുക്കുന്ന ഗാനമേളയുമുണ്ടായിരിക്കും. ഇടവക വികാരി ഫാ. പ്രിൻസ് ചിരിയൻകണ്ടത്ത് കൈക്കാരന്മാരായ വി.ടി. ബാബു, ജിന്റോ തരകൻ, തിരുനാൾ ജനറൽ കൺവീനർ കെ.പി. ജിസൺ എന്നിവർ നേതൃത്വംനൽകും.
കുറുമാൽ സെന്റ് ജോർജ് ദേവാലയം
തിരുനാളിനോടനുബന്ധിച്ച് ഇന്നലെ കൂടുതുറക്കൽ ശുശ്രൂഷ, പ്രസുദേന്തി വാഴ്ച, വിവിധ യൂണിറ്റുകളിലേക്ക് അമ്പുകൾ കൊടുത്തുവിടൽ, രാത്രി അമ്പു സമാപനവും നടന്നു.
തിരുനാൾ ദിനമായ ഇന്നു രാവിലെ 10നും വൈകുന്നേരം നാലിനും ആഘോഷമായ കുർബാനകൾ ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ.ഡോ. ജിഫി മേക്കാട്ടുകുളം മുഖ്യകാർമികനാകും. ഫാ. ഡോ. സാജൻ പിണ്ടിയാൻ സന്ദേശംനൽകും.
നാലിന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ. സിന്റോ തൊറയൻ കാർമികനാകും. തുടർന്ന് പ്രദക്ഷിണവും ഏഴിന് ഫ്യൂഷൻ നൈറ്റും അരങ്ങേറും. നാളെ മരിച്ചുപോയവർക്കുവേണ്ടിയുള്ള അനുസ്മരണബലിയും ഉണ്ടായിരിക്കും. കൈക്കാരന്മാരായ കെ.കെ. ആൻഡ്രൂസ്, ഫ്രാൻസോ ഫ്രാൻസിസ്, ജനറൽ കൺവീനർ സണ്ണി വടക്കൻ തുടങ്ങിയവർ നേതൃത്വംനൽകുന്നു.
വൈലത്തൂർ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ദേവാലയം
നാലുദിവസമായി നടത്തുന്ന സംയുക്ത തിരുനാൾ ആഘോഷം ഇന്ന് ആരംഭിക്കും. ജീവകാരുണ്യത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതൽ ഉച്ചവരെ നേത്രപരിശോധനാ ക്യാമ്പോടെ ആഘോഷങ്ങൾക്കു തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ മുഖ്യകാർമികത്വംവഹിക്കും. തുടർന്ന് ദീപാലാങ്കര സ്വിച്ച് ഓൺ.
നാളെ രാവിലെ വിശുദ്ധ കുർബാന, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വൈകിട്ട് ആറുമുതൽ അഞ്ചുകപ്പേളകളിൽ തിരുകർമം. രാത്രി 11ന് എഴുന്നള്ളിപ്പ് സമാപനം. ബാൻഡ് വാദ്യ സംഗമം നടത്തും. 14ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന. ഫാ. ഗ്ലാഡിൻ വട്ടക്കുഴി മുഖ്യകാർമികനാകും. ഫാ. തോമസ് ഊക്കൻ, ഫാ. ജോസഫ് താഴത്തേതിൽ എന്നിവർ സഹകാർമിരാകും.
വൈകിട്ട് നാലിന് ദിവ്യബലി പ്രദക്ഷിണം. ഫാ. അനിൽ തലക്കോട്ടൂർ കർമികനാകും. 15ന് രാത്രി ഏഴിന് നാടകം ഉണ്ടാകുമെന്ന് വികാരി ഫാ. വർഗീസ് പാലത്തിങ്കൽ, ജനറൽ കൺവീനർ ടി.സി. ഡെന്നി, ട്രസ്റ്റിമാരായ സി. സി. ജോസ്, വിൻസെന്റ് തോമസ്, ബിജു തോമസ്, കൺവീനർ സി.ടി. ബിജു എന്നിവർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ വാർഷിക ആഘോഷങ്ങൾക്കിടെ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
കോളജിലെ പ്രവേശന കവാടത്തിന് സമീപം വിദ്യാർഥികൾ പരസ്പരം മേശയും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പരിപാടികൾ നർത്തിവച്ചു. വാർഷികത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് കേളജിൽ പ്രതിഷേധം നിലനിന്നിരുന്നു. പരിപാടിക്കായി കോളജ് മൈതാനം ഉപയോഗിക്കാൻ അധികൃതർ അനുമതി നിഷേധിച്ചതായി വിദ്യാർഥി യൂണിയൻ ആരോപിച്ചു.
സംഘർഷം നടക്കുന്പോൾ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസ് ഇടപ്പെട്ടിരുന്നു.
പരിപാടികൾ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചുവെന്നും സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ഷിക്കാഗോ നഗരം ഈസ്റ്റർ ആഘോഷിച്ചു. വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു.
ഹോളി നെയിം കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സൗത്ത് സൈഡിലെ ലാ റാബിഡ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈസ്റ്റർ ബണ്ണി എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.
പിൽസണിലെ സെന്റ് പോൾ പാരീഷിൽ കുട്ടികൾക്കായി വിപുലമായ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു. ആയിരക്കണക്കിന് മുട്ടകളാണ് കുട്ടികൾക്കായി അവിടെ ഒളിപ്പിച്ചുവച്ചിരുന്നത്.
കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ ഈസ്റ്റർ ആഘോഷം ഷിക്കാഗോ നിവാസികൾക്ക് ഏറെ അവിസ്മരണീയമായി.
NRI
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
NRI
സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ(എസ്എംഎ) സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഈ മാസം 11ന് നടക്കും.
സാലിസ്ബറിയിലെ ഡിൻറ്റൺ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ പൊതുയോഗത്തോടെ ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ നടക്കും.
തുടർന്ന് പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ് "ബ്ലൂം ബാഷ്' അരങ്ങേറും.
Kerala
കൊച്ചി: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷം. പള്ളികളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്ന ആഘോഷമാണ് ഈസ്റ്റർ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്‍ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ഥതയുടെ മതിലുകള്‍ പണിയാന്‍ മനുഷ്യന് നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്‍ക്ക് കാരണം. എവിടെയാണോ സ്വാര്‍ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്‍ഗരാജ്യമെന്നും മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ . തോമസ് ജെ നെറ്റോ ഈസ്റ്റര്‍ സന്ദേശം നല്കി. യുദ്ധഭീതിയില്‍ നിന്നും അതിവേഗം ലോകം മുക്തി നേടാന്‍ പ്രാര്‍ഥിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള മലയാളി സഹോദരങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെ ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ഇതിനു പുറമെ തിരക്കനുസരിച്ച് അധികമായി 13 ബസും സജ്ജമാക്കും.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Kerala
കൊച്ചി: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കാനിരിക്കെ അധ്യയന വര്‍ഷം തീരുന്നത് ആഘോഷമാക്കേണ്ടെന്ന സര്‍ക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ തീരുന്ന ദിവസവും മധ്യവേനലവധിക്ക് സ്കൂള്‍ അടക്കുന്ന ദിവസവും ഇത്തരത്തിലുള്ള ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ പരീക്ഷാദിനങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ അതിരുകടന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന രീതിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ ഈ മാസം 30 ന് അവസാനിക്കും. ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ പൂര്‍ത്തിയാക്കി 31 നാണ് മധ്യവേനലവധിക്കായി സ്കൂളുകള്‍ അടക്കുന്നത്.
സ്കൂള്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ അച്ചടക്കരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ഈ ദിവസങ്ങളില്‍ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനു രക്ഷിതാക്കളുടെ സഹകരണം തേടണം.
സ്കൂള്‍ കാമ്പസിനു പുറത്ത് ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാ വര്‍ഷവും ബാധകമായിരിക്കുമെന്നും സ്കൂള്‍ മേധാവികള്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.
Kerala
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി.
ഓശാന ഞായർ ദിനമായ നാളെ രാവിലെ ആറിന് താഴത്തെ പള്ളിയിൽ (സെന്റ് തോമസ് പളളി) കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽനിന്ന് കുരുത്തോല പ്രദക്ഷിണം ആരംഭിക്കും.
രാവിലെ ഒമ്പതിനും വൈകുന്നേരം 5. 30നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്ച രാവിലെ ആറിനു കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന. വൈകുന്നേരം നാലിന് കാൽകഴുകൽ നേർച്ച, രാത്രി ഏഴു മുതൽ എട്ടുവരെ പൊതുആരാധന , അപ്പം മുറിക്കൽ .
ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, പീഡാനുഭവ വായന, കുരിശുവന്ദനം.
ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ കുരിശിന്റെ വഴി, കുരിശുമുടി അടിവാരത്തിലേക്ക് വിലാപയാത്ര, പീഡാനുഭവ സന്ദേശം. വലിയ ശനിയാഴ്ച രാവിലെ മാമ്മോദീസ - വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. രാത്രി 10.30 ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും.
ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കുരിശുമുടി പള്ളിയിൽ ഓശാന ഞായറാഴ്ച രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. രാവിലെ 8.30 നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന. 30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ രാവിലെ 5.30 നും 7.30നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന്പീഡാനുഭവ തിരുക്കർമങ്ങൾ. തുടർന്ന് നഗരി കാണിക്കൽ. വലിയ ശനിയാഴ്ച രാവിലെ ഏഴിന് മാമ്മോദീസ - വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. രാത്രി 11.45ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. പുലർച്ചെ മൂന്നിനും 5.30 നും 7.30നും 9.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Kerala
തിരുവനന്തപുരം: ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് സതീശൻ ചെയ്യുന്നത്. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്, 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.
2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററിൽ നടന്നു. ‘ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അര്‍പ്പിച്ച വിശുദ്ധ കുർ ബാനയോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി.
സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തൈ നട്ടു.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട് , സീറോ മലബാര്‍ പ്രോലൈഫ് അപ്പൊ സ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു.
ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ സിഎച്ച് എഫ്, നോബര്‍ട്ട് കക്കാരിയില്‍, സെമിലി സുനില്‍, ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.
Kerala
തൃശൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ഇന്നു തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടക്കും. ‘ജീവസംരക്ഷണം സമൂഹനന്മയ്ക്ക്’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
രാവിലെ 8.30ന് തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിക്കുന്ന വി. കുർബാനയോടെ ദിനാചരണം ആരംഭിക്കും. തുടർന്നു കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറന്പിൽ പതാക ഉയർത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.
സുൽത്താൻബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓണ്‍ലൈൻ സന്ദേശം നൽകും.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറന്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറൻസ് കടിക്കാട്ടിൽ, സീറോ മലബാർ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കൾച്ചറൽ ഫോറം കോ-ഓർഡിനേറ്റർ ആന്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ഡോ. ഫെലിക്സ് ജെയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ടോമി ഓലിക്കൽ, സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
മരിയഭവൻ പൂപ്പറന്പ്, സ്നേഹാലയം അന്പലത്തറ, സ്നേഹഭവൻ കൊളയാട്, ആശാഭവൻ കുറുവൻചാൽ എന്നീ സ്ഥാപനങ്ങളെയും ഫാ. പ്രിയേഷ് കളരിമുറിയിൽ, ഷാജി ആൻഡ് ബോബി വേറനാനിക്കൽ എന്ന വലിയ കുടുംബത്തെയും ആദരിക്കും. തുടർന്ന് 2027ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങും.
കേരളത്തിലെ മുഴുവൻ രൂപതകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.
International
സിഡ്നി: റംസാൻ ആഘോഷിക്കാൻ മോസ്കിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന് കൂക്കിവിളിയും പരിഹാസവും. പടിഞ്ഞാറൻ സിഡ്നിയിലെ ലാകെംബ മോസ്കിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഗാസാ യുദ്ധത്തിൽ ആൽബനീസ് സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
സമുദായ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് ആൽബനീസും ആഭ്യന്തരമന്ത്രി ടോണി ബുർക്കെയും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മോസ്കുകൂടിയായ ഇവിടെ എത്തിയത്.
സമുദായ നേതാക്കൾ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കുറച്ചുപേർ ആൽബനീസിനെ കൂക്കിവിളിച്ചു. പരിപാടി കഴിഞ്ഞു പോകാൻ നേരം ‘ഗാസ വംശഹത്യക്കു കൂട്ടുനിന്ന പ്രധാനമന്ത്രി പുറത്തുപോകണം’ എന്നും ചിലർ പറഞ്ഞു.
സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. പരിപാടി പോസിറ്റീവ് അനുഭവം ആയിരുന്നെന്നും മുപ്പതിനായിരത്തിലധികം പേരാണ് തന്നെ സ്വീകരിച്ചതെന്നും ആൽബനീസ് പ്രതികരിച്ചു.
NRI
ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10ന് (ഇഎസ്ടി) സൂം മീറ്റിലൂടെ നടക്കും. വിശിഷ്ഠാതിഥികളായി ഡോ. പ്രമീള ദേവി (കേരള സ്റ്റേറ്റ് മുൻ വനിതാ കമ്മിഷൻ അംഗം), പ്രഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. സൂം ഐഡി: 2015612345, പാസ്വേർഡ്:12345.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഫൊക്കാന അഡി. അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗം ലീല മാരേട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബില്‍ഡ് സ്മാര്‍ട്ട്, പുത്തന്‍ ആശയങ്ങള്‍ പുതുലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.
ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലയ്ക്കും സംഭാവന നല്കുവാന് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമൻസ്ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ ചെയർസ് ആയ സരൂപാ അനില്‍, ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈന്റ് ജോൺ എന്നിവർ അഭ്യർഥിച്ചു.
NRI
ഫ്ലോറിഡ: മാർത്തോമ്മാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡയിലെ വനിതാ അംഗങ്ങൾ, സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര വേൾഡ് ഡേ ഓഫ് പ്രയർ ഭക്തിപുരസ്കരം ആഘോഷിച്ചു.
നൈജീരിയയിലെ സ്ത്രീകൾ തയാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയൻ വേഷങ്ങൾ ധരിച്ച സ്ത്രീകൾ ഘോഷയാത്രകളും സ്കിറ്റുകളും പ്രദർശനങ്ങളും നടത്തി.
നൈജീരിയയുടെ ചരിത്രവും സംസ്കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദർശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റുകൂട്ടി. എല്ലാവർക്കും നൈജീരിക്കാരുടെ ആഹാരം തയാറാക്കി വിളമ്പിയത് നൂതന അനുഭവമായി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാഘോഷ പരിപാടി വർണാഭമായി. തലസ്ഥാന നഗരമായ ഡബ്ലിനിൽ നടന്ന പരേഡ് വീക്ഷിക്കാൻ അഞ്ച് ലക്ഷത്തിലേറെ പേരെത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയായിരത്തോളം പേർ പരേഡിൽ അണിനിരന്നു. ഏറെ പ്രസന്നമായ കാലാവസ്ഥായിലായിരുന്നു പരേഡ്. ഡബ്ലിൻ കണ്ടതിൽ വച്ചേറ്റവും വലിയ ജനസാന്നിധ്യമായിരുന്നു ഇത്തവണത്തേത്.
ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിച്ച പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിച്ചു. അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എ ഡി 461 മാർച്ച് 17നാണ് മരണമടഞ്ഞത്.
എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
District News
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറന്പ് നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച ജയന്തി രാജന് അഭിനന്ദന പ്രവാഹം.
യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ പ്രദേശവാസികളായ നിരവധിയാളുകൾ ജയന്തിയെ വസതിയിൽ സന്ദർശിച്ചും ടെലിഫോണ്‍ ചെയ്തും അഭിനന്ദനം അറിയിച്ചു. വയനാട്ടിലെ പുൽപ്പള്ളി ഇരുളം സ്വദേശിനിയാണ് ജയന്തി.
നാട്ടുകാരിക്ക് സമീപജില്ലയിൽ നിയമസഭാ തെരഞ്ഞടുപ്പിൽ ജനവിധി തേടാൻ അവസരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് രാഷ്ട്രീയഭേദമന്യേ ഇരുളം നിവാസികൾ.
പുൽപ്പള്ളി ചീയന്പം തുളസിത്തറയിൽ പരേതരായ രാഘവൻ-തങ്കമ്മ ദന്പതികളുടെ മകളാണ് ജയന്തി. ഇരുളം അങ്ങാടിക്കടുത്ത് താമസമിക്കുന്ന ഇരുളത്ത് രാജനാണ് ഭർത്താവ്. സോഫ്റ്റ്വെയർ എൻജിനിയർ രാജീവ് രാജനും മുക്കം കെഎംസിടി വിദ്യാർഥിനി രഞ്ജുഷ രാജനും അടങ്ങുന്നതാണ് കുടുംബം. ഒന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് സജീവമാണ് ജയന്തി രാജൻ. പൂതാടി പഞ്ചായത്ത് അംഗമായും പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും മികവ് തെളിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി രാജൻ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പുകാലത്താണ് മുസ്ലിം ലീഗിലെത്തിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇരുളം വാർഡ് മുസ്ലിം ലീഗിനാണ് അനുവദിച്ചത്.
സ്ഥാനാർഥിയെ തേടിനടന്ന മുസ്ലിംലീഗ് പ്രാദേശിക നേതൃത്വം ജയന്തി രാജനിലാണ് എത്തിയത്. മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ പഞ്ചായത്ത് ഭരണസമിതിയിലെത്തിയ ജയന്തി ജനപ്രതിനിധി എന്ന നിലയിൽ കുറഞ്ഞകാലത്തിനകം ശ്രദ്ധേയയായി. ജയന്തിയെ ചേർത്തുപിടിച്ച മുസ്ലിംലീഗ് ദളിത് ലീഗിലൂടെയും വനിതാ ലീഗിലൂടെയും ജയന്തിയെ വളർത്തി.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുകുന്ന് ഡിവിഷനാണ് ജയന്തിക്ക് മത്സരിക്കാൻ പാർട്ടി കണ്ടെത്തിയത്. കുണ്ടുവാടിയ സമുദായാംഗമായ ജയന്തി ദളിത് ലീഗിലെ സജീവ പ്രവർത്തനത്തിലൂടെയാണ് വനിതാ ലീഗിലും മുസ്ലിം ലീഗിലും ഉന്നത സ്ഥാനങ്ങളിലെത്തിയത്. വനിതാലീഗ് ദേശീയ സെക്രട്ടറിയായിരുന്ന അവർ നിലവിൽ മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
മികച്ച സംഘാടകയും പ്രാസംഗികയുമായ ജയന്തിക്ക് ജനങ്ങളുമായി ഇടപഴകുന്നതിലും പ്രത്യേക ചാതുര്യമാണെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ഇരുളം മണ്ഡലം മുൻ പ്രസിഡന്റുമായ വി.ഡി. ജോസ് പറഞ്ഞു. അടുത്ത നിയമസഭയിൽ കൂത്തുപറന്പിനെ ജയന്തി രാജൻ പ്രതിനിധാനം ചെയ്യുമെന്നതിൽ ജോസിനും ഇരുളത്തെ യുഡിഎഫ് പ്രവർത്തകർക്കും തർക്കമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള പാർട്ടി തീരുമാനത്തെ വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ജയന്ത്രി രാജൻ പറഞ്ഞു.ഇന്നലെ പാണക്കാട് എത്തി പാർട്ടി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച അവർ അടുത്ത ദിവസം കൂത്തുപറന്പിൽ പ്രചാരണത്തിന് ഇറങ്ങും.