പരിപാടിയിൽ നിന്ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണം - ജൂബിലി ആഘോഷങ്ങൾ നവ്യാനുഭവമായി. 1500-ൽ പരം കുടുംബങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം അംഗങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി ഡാളസ് മലയാളികളുടെ ചരിത്രത്തിലെ തിളക്കമാർന്ന ഏടായി മാറി.
ലൂയിസ്വില്ലയിലെ വിസ്റ്റാ റിഡ്ജ് മാളിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ മഹാസംഗമത്തിന്റെ വിജയം ഉറപ്പാക്കിയത്.
കൃത്യമായ സമയക്രമം പാലിച്ചും നടത്തിയ ആറു മണിക്കൂർ നീണ്ട പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സോസിയേഷൻ ഭാരവാഹികളുടെയും താലിപ്പൂ അണിഞ്ഞ വനിതകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലി എഴുന്നള്ളിയെത്തിയപ്പോൾ പ്രവാസികളുടെ മനസ്സിൽ നാടിന്റെ ഗൃഹാതുരത്വമുണരുന്ന ഓർമകൾ തെളിഞ്ഞു.

മലയാളികളുടെ പ്രിയ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ സാന്നിധ്യം ആഘോഷത്തിന് തിളക്കമേകി. നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തിയ ദസേട്ടനെ ഏറെ ആദരവോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. അദ്ദേഹം നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന് അരങ്ങേറിയ പഞ്ചാരി ചെണ്ടമേളം കാണികൾക്ക് വേറിട്ടൊരു അനുഭവമായി. പരമ്പരാഗത താളക്രമങ്ങൾ പാലിച്ച് നടത്തിയ മേളം ശ്രോതാക്കളുടെ വലിയ പ്രശംസ നേടി.
തുടർന്ന് അവതരിപ്പിച്ച പുലിക്കളി, അറുപതിലധികം വനിതകൾ അണിനിരന്ന തിരുവാതിരകളി, കഥകളി, ഓട്ടൻതുള്ളൽ, തുമ്പിതുള്ളൽ, ഗ്രൂപ്പ് ഡാൻസുകൾ എന്നിവ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും അരങ്ങേറി.
ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നാലായിരത്തോളം ആളുകൾക്ക് യാതൊരു കുറവുകളും പരാതികളും ഇല്ലാതെ വിളമ്പിയ ഓണസദ്യയായിരുന്നു.