Image for representation
കോട്ടയം: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവദിനം വന്നെത്തി. പൂക്കളവും സദ്യയും ഓണക്കോടിയും ആഘോഷവുമായി മലയാളിക്ക് ഇന്ന് തിരുവോണം.
മാവേലി നാടുവാണീടും കാലം... എന്ന ഓർമകളോടെ സ്നേഹവും സമത്വവും പങ്കുവച്ചാണു മലയാളി മാവേലിമന്നനെ നെഞ്ചിലേറ്റുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി മലയാളികൾ നാടൊട്ടാകെ തിരുവോണം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വില്ലനായതു വിപണിയെ ചെറുതായി ബാധിച്ചെങ്കിലും ആഘോഷങ്ങൾക്കു മാറ്റുകുറയുന്നില്ല.
വീടുകളിൽ പുലർച്ചെമുതൽ പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും പ്രിയപ്പെട്ടവർ തിരുവോണത്തെ വരവേൽക്കുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളും നാട്ടിൻപുറങ്ങൾക്കും വീടുകൾക്കും ഒരുപോലെ ഉത്സവച്ചൂടേകും. വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ നടക്കും.
ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഉത്രാടദിനത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി ജനം തിരക്കിലായിരുന്നു. ഇടയ്ക്ക് തിമര്‍ത്ത് പെയ്ത മഴ ഉത്രാടപ്പാച്ചിലിന് തിരക്ക് കുറച്ചെങ്കിലും ജനത്തിന്റെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഉത്രാടനാളില്‍ വിപണി രാത്രി വൈകും വരെ സജീവമായിരുന്നു.
വസ്ത്ര, ഗൃഹോപകരണ വിപണികള്‍, പച്ചക്കറി, ഓണം വിപണന മേളകള്‍, ഓണച്ചന്തകള്‍, ചിപ്സ് കടകള്‍, പൂവിപണി എന്നിവിടങ്ങളിലായിരുന്നു ഏറെ തിരക്കനുഭവപ്പെട്ടത്. ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാനെത്തിയവരുടെ തിരക്ക് ഏറെ വൈകിയും തുടര്‍ന്നു. വഴിയോര പച്ചക്കറി കടകളിലും വില്‍പ്പന തകൃതിയായിരുന്നു. ഓണത്തപ്പന്റെയും മാവേലിയുടെയും വില്‍പ്പനയും നടന്നു.
ഓണസദ്യ ബുക്ക് ചെയ്യാനും തിരക്കനുഭവപ്പെട്ടു. സദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. ഇന്നും സദ്യ ലഭ്യമാകും. പായസമേളകള്‍ ദിവസങ്ങളായി സജീവമാണ്. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നഗര പ്രദേശങ്ങളിലാണ് പാഴ്സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ കൂടുതല്‍. സിനിമാ തിയറ്ററുകളിലും ഓണത്തോടനുബന്ധിച്ച് വലിയ തിരക്കാണുണ്ടായത്.
Tags : Onam Thiruvonam Celebration Keralam