Image for representation
കോട്ടയം: പൊരുതി നേടുകയല്ല, അവകാശങ്ങൾ അവകാശങ്ങളായി ലഭിച്ച് തുടങ്ങിയ കാലം. തുല്യവേതനമെന്നത് സ്വപ്നമല്ലാത്ത കാലം. കുടുംബത്തിലും പൊതുസദസിലും സ്വരമുയർത്താം. നേതൃത്വത്തിലേക്കും രാഷ്ട്രീയ- സാമൂഹിക- സംരംഭം എന്നുവേണ്ട എല്ലാ മേഖലകളിലേക്കും ചിറകുവിരിക്കാം. അയിത്തമില്ല. അതിരുകളില്ലാത്ത ലോകത്ത് വനിതകൾ ആത്മവിശ്വസാത്തോടെ സഞ്ചാരം തുടരുന്നു. ഇന്ന് വനിതാ സമത്വ ദിനം...
പ്രാധാന്യം:
എല്ലാ വർഷവും ഓഗസ്റ്റ് 26നാണ് വനിതാ സമത്വ ദിനം (womens equality day) ആചരിക്കുന്നത്. ലിംഗ സമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അവകാശങ്ങളും നേട്ടങ്ങളും അനുസ്മരിക്കാനുമാണ് ഈ ദിവസം പ്രാധാന്യം നൽകുന്നത്.
സമൂഹത്തിലെ എല്ലാ മേഖലകളിലും (രാഷ്ട്രീയം- വിദ്യാഭ്യാസം- സാന്പത്തികം) തുടങ്ങി സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുക. സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും ലിംഗ അസമത്വങ്ങൾക്കുമെതിരേ അവബോധം സൃഷ്ടിക്കുക കൂടിയാണ് ഈ ദിനം.
ചരിത്രം:
1920 ഓഗസ്റ്റ് 26നാണ് യുഎസ് ഭരണഘടനയുടെ 19-ാം ഭേദഗതിയിലൂടെ അമേരിക്കൻ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. ഈ ചരിത്രപരമായ വിജയത്തിന്റെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 26 വനിതാ സമത്വ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1973ലാണ് യുഎസ് കോണ്ഗ്രസ് ഓഗസ്റ്റ് 26 വനിതാ സമത്വ ദിനമായി പ്രഖ്യാപിച്ചത്. ഈ ദിവസം ലോകമെന്പാടും സ്ത്രീ സമത്വ ആശയപ്രചാരാണത്തിന്റെ ഭാഗമായി മാറി.
തുല്യ അവകാശം, സ്വയം തെരഞ്ഞെടുപ്പുകൾക്കും തീരുമാനങ്ങളെടുക്കാനുമുള്ള സ്വാതന്ത്ര്യം, തുല്യ അവസരങ്ങൾ എന്നിവ ഇക്വാലിറ്റി ഉറപ്പുവരുത്തുന്നു. ജനിച്ച ലിംഗം ജീവിത പാതയിൽ പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും കാരണമാകരുതെന്ന കാലങ്ങളായുള്ള ആവശ്യത്തിന്റെ അവസാനം കൂടിയാണ് ഈ സമത്വം.
പ്രമേയം:
"അവകാശം, നീതി, തീരുമാനം എടുക്കൽ’- എല്ലാ വനിതകൾക്കും പെണ്കുട്ടികൾക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലക്ഷ്യം:
വനിത സമത്വ ദിനം ചില ഓർമപ്പെടുത്തലുകളുടേത് കൂടിയാണ്...
- തുല്യ അവകാശം.
- തുല്യ വേതനം.
- രാഷ്ട്രീയ പങ്കാളിത്തം.
- വിദ്യാഭ്യാസത്തിന് തുല്യ അവസരം.
- നിയമ സന്പ്രദായത്തിലും സർക്കാരിലും സ്വരമുയർത്താൻ ഒരേ അവകാശം.
- ലിംഗ വിവേചനം അവസാനിപ്പിക്കൽ.
- അക്രമങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും സംരക്ഷണം.
സമത്വം ആരും നൽകേണ്ടതല്ല, ഉറപ്പ് കൊടുക്കേണ്ടതുമല്ല, സമത്വമെന്നാൽ തുല്യതയാണ്. ആ തുല്യതയ്ക്ക് വിലങ്ങിട്ട കാലം അവസാനിച്ച് കഴിഞ്ഞു. ഇനി വേർതിരിവില്ലാത്ത ഒരേ സ്വരമുയരുന്ന കാലം...
Tags : Women Equality Society WomenEmpowerment