ഫാമിലി കൺവൻഷനിൽ നിന്ന്
സ്റ്റാംഫോർഡ്: വടക്കേ അമേരിക്കയിലെ 12-ാമത് സീറോമലങ്കര കത്തോലിക്കാ ഫാമിലി കൺവൻഷന് ഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ അവസാനിച്ചത്.
അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി എത്തിയ വൈദികരും സമർപ്പിതരും അനേകം വിശ്വാസികളും സഭയിലെ പിതാക്കന്മാരോടൊപ്പം ഒത്തുചേർന്നപ്പോൾ, ഈ സമാപന സമ്മേളനം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രേക്ഷിത ചൈതന്യത്തിന്റെയും മഹത്തായ സാക്ഷ്യമായി മാറി.
നാല് നാൾ നീണ്ടുനിന്ന പ്രാർഥനകൾക്കും ആരാധനയ്ക്കും സൗഹൃദ കൂട്ടായ്മകൾക്കും നവീകരണത്തിനും ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് വിശ്വാസികൾ ദിവ്യബലിയിൽ പങ്കുചേർന്നു. സീറോമലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതിയ ശുശ്രൂഷകൾ, തോമാശ്ലീഹായിലൂടെ ഭാരതത്തിന് ലഭിച്ച വിശ്വാസത്തിന്റെ പ്രേക്ഷിത ചൈതന്യത്തെ വീണ്ടും ജ്വലിപ്പിച്ചു.
ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്: "നിങ്ങൾ പോയി സകല ജനങ്ങളെയും ശിഷ്യപ്പെടുത്തുവിൻ' പൊന്തിഫിക്കൽ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രിസ്തുവിന്റെ വലിയ പ്രേക്ഷിത ദൗത്യത്തെക്കുറിച്ചാണ് മാത്യൂസ് മാർ പക്കോമിയോസ് പിതാവ് പ്രസംഗിച്ചത്.
സഭയിൽ അംഗമായിരിക്കുക എന്നതിലുപരി, ഓരോ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയും സജീവമായ ഒരു മിഷനറി ശിഷ്യനാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പിതാവ് ഓർമിപ്പിച്ചു.

ഒലീവ് മലയിൽ വച്ച് യേശു ശിഷ്യന്മാർക്ക് നൽകിയ പ്രധാനപ്പെട്ട മൂന്ന് കൽപ്പനകളെ പിതാവ് അടിവരയിട്ടു പറഞ്ഞു:
സുവിശേഷം പ്രസംഗിക്കുക - "നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ'. ഈ സുവിശേഷം ഏതെങ്കിലും ഒരു കൂട്ടർക്ക് മാത്രമുള്ളതല്ല, അത് സാർവത്രികമാണ്. ക്രിസ്തുവിന്റെ രക്ഷാകര സന്ദേശം വാക്കുകളിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും പങ്കുവയ്ക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്.
മാമ്മോദീസാ നൽകുക - പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ നൽകി, ഏവരെയും ദൈവകുടുംബത്തിലേക്കും സഭാ കൂട്ടായ്മയിലേക്കും ക്ഷണിക്കുക.
ശിഷ്യരാക്കുക- യേശു കൽപ്പിച്ചതെല്ലാം പ്രമാണിച്ച്, വിശുദ്ധിയിലും ദൈവഹിതത്തോടുള്ള അനുസരണത്തിലും വളരുന്ന ശിഷ്യന്മാരെ വാർത്തെടുക്കുക.
"ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്' എന്ന ക്രിസ്തുവിന്റെ ഉറപ്പ് നൽകുന്ന ധൈര്യവും പ്രത്യാശയുമാണ് സഭയുടെ സുവിശേഷവൽക്കരണത്തിന്റെ നിത്യവും നിലനിൽക്കുന്ന സ്രോതസ്സെന്ന് ബിഷപ് ഓർമിപ്പിച്ചു.
മാമ്മോദീസായിലൂടെ ലഭിച്ച കൃപ സ്വകാര്യമായി സൂക്ഷിക്കാനുള്ളതല്ല, മറിച്ച് സന്തോഷകരമായ സാക്ഷ്യത്തിലൂടെയും കരുണാർദ്രമായ സേവനത്തിലൂടെയും അത് മറ്റുള്ളവരിലേക്ക് ഒഴുകിയെത്തണം. സഭയുടെ ദൗത്യം ഇടവക അതിരുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല; അത് വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കണം.
"സുവിശേഷത്തിന്റെ ആനന്ദം' എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട്, വാക്കുകളേക്കാൾ ഉപരി സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു.
പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ കാഴ്ചപ്പാട് അനുസ്മരിച്ച പിതാവ്, വിശുദ്ധിയിലും ഐക്യത്തിലും സുവിശേഷവൽക്കരണത്തിലും അധിഷ്ഠിതമായ ഒരു സഭയെ പടുത്തുയർത്താൻ ഓരോ കുടുംബത്തോടും ആഹ്വാനം ചെയ്തു.
കൺവൻഷന്റെ യഥാർഥ വിജയം അതിലെ പങ്കാളിത്തത്തിലോ പരിപാടികളുടെ മികവിലോ അല്ല, മറിച്ച് തിരികെ പോകുന്ന ഓരോ വ്യക്തിയും പുതുക്കപ്പെട്ട ശിഷ്യന്മാരായി ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ടോ എന്നതിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞാണ് ബിഷപ്പ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
സിറോ-മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവാ അയച്ച വീഡിയോ സന്ദേശം ഏവരുടെയും ഹൃദയം തൊടുന്നതായിരുന്നു.
കൺവൻഷന്റെ വിജയത്തിനായി പ്രയത്നിച്ച ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, വൈദികർ, സമർപ്പിതർ, സംഘാടകർ, വോളന്റിയർമാർ, സ്പോൺസർമാർ, എല്ലാ വിശ്വാസികൾ എന്നിവരെയും ബാവ അനുമോദിച്ചു.
ഈ കൺവൻഷൻ വ്യക്തികളെ ശക്തീകരിക്കുകയും കുടുംബങ്ങളെ പുതുക്കുകയും ഇടവക സമൂഹങ്ങളെ ചൈതന്യവത്താക്കുകയും സഭയുടെ ഐക്യം ദൃഢമാക്കുകയും ചെയ്ത ഒരു വലിയ സാക്ഷ്യമാണെന്ന് ബാവ പറഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രബോധനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാങ്കേതികവിദ്യകളും വേഗത്തിൽ വളരുന്ന ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യന്റെയും അന്തസ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാവ സംസാരിച്ചു.
ഓരോ വ്യക്തിയിലുമുള്ള ദൈവീക അന്തസ്സിനെ അംഗീകരിക്കുന്നതിലാണ് യഥാർത്ഥ ക്രൈസ്തവ സാക്ഷ്യം ആരംഭിക്കുന്നത്. തന്റെ മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി വേളയിലാണ് ഈ കൺവൻഷൻ നടക്കുന്നത് എന്നത് ബാവ പ്രത്യേകമായി അനുസ്മരിച്ചു.
തന്റെ ആദ്യത്തെ എപ്പിസ്കോപ്പൽ ദൗത്യം വടക്കേ അമേരിക്കയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിട്ടായിരുന്നുവെന്നും അന്നുമുതൽ വിശ്വാസികൾ നൽകിയ സ്നേഹവും പ്രാർഥനയുമാണ് തന്നെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയതെന്നും ബാവ കൃതജ്ഞതയോടെ ഓർത്തു.
സഭയെ നയിക്കാനും, പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കരുതാനുമുള്ള തന്റെ ദൗത്യത്തിൽ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്ന് ബാവ അഭ്യർഥിച്ചു.

അവിസ്മരണീയമായ സമാപനം
സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത നന്ദിയർപ്പിച്ചു സംസാരിച്ചു. രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ താണ്ടി എത്തിയത് ക്രിസ്തുവിനോടുള്ള സ്നേഹവും തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസ പാരമ്പര്യവും കൊണ്ടാണെന്ന് പിതാവ് പറഞ്ഞു.
"ഈ കൺവൻഷൻ കേവലം ഒരു കൂട്ടായ്മയായിരുന്നില്ല; മറിച്ച് അത് ദൈവസാന്നിധ്യത്തിന്റെ ആഘോഷവും വിശ്വാസാനുഭവവും ക്രിസ്തുവിലുള്ള നമ്മളുടെ ഐക്യത്തിന്റെ സാക്ഷ്യവുമായിരുന്നു," മാർ സ്റ്റെഫാനോസ് പ്രസ്താവിച്ചു.
നാല് ദിവസത്തെ കൺവെൻഷനിൽ ഗാഢമായ ദിവ്യബലി ശുശ്രൂഷകൾ, ചിന്തോദ്ദീപകമായ ക്ലാസുകൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ, സാംസ്കാരിക സന്ധ്യകൾ എന്നിവ നടന്നു.
സൗഹൃദങ്ങൾ പുതുക്കപ്പെടുകയും കുടുംബങ്ങൾ ശക്തമാകുകയും ചെയ്ത സന്ദർഭമായിരുന്നു ഇത്. കൺവെൻഷൻ സ്റ്റാംഫോർഡിൽ അവസാനിക്കുന്നില്ലെന്നും വിശ്വാസികൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സുവിശേഷം ജീവിക്കുമ്പോൾ അത് തുടരുകയാണെന്നും പിതാവ് ഓർമിപ്പിച്ചു.
മെത്രാഭിഷേകത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ക്ലിമീസ് ബാവയ്ക്ക് കൺവൻഷൻ ഒന്നുചേർന്ന് ആശംസകളും പ്രാർത്ഥനകളും നേർന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച വൈദികർ, സമർപ്പിതർ, ഗായകസംഘം, വോളന്റിയർമാർ, സംഘാടകർ തുടങ്ങിയ എല്ലാവർക്കും പിതാവ് നന്ദി രേഖപ്പെടുത്തി.

സമാപന സമ്മേളനത്തിൽ അൽമായരെ പ്രതിനിധീകരിച്ച് ജോർജ് കെ. ജെയിംസ്, മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റ് (MCYM) പ്രസിഡന്റ് ജോയൽ എബ്രഹാം, മലങ്കര കത്തോലിക്ക ചിൽഡ്രൻസ് ലീഗ് (MCCL) പ്രസിഡന്റ് ടി. സാവിയോ ജോർജ് എന്നിവർ സംസാരിച്ചു.
കൺവൻഷന്റെ മുഖ്യ സ്പോൺസർമാരായ ബാബു സ്റ്റീഫൻ & ഫാമിലി, എബ്രഹാം ഫിലിപ്പ് & ഫാമിലി എന്നിവരെയും മറ്റ് സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു. ഡോ. ജെയിംസ് തോമസ്, ഡോ. ജിമോൾ ജോർജ് എന്നിവർ സമാപന സമ്മേളനത്തിന്റെ അവതാരകരായിരുന്നു.
ഒരു പുതിയ പെന്തക്കോസ്ത അനുഭവം സമ്മാനിച്ചുകൊണ്ട്, തിരികെ പോകുന്ന ഓരോ കുടുംബത്തെയും സുവിശേഷത്തിന്റെ സന്ദേശവാഹകരായി അയച്ചുകൊണ്ടാണ് 12-ാമത് സീറോമലങ്കര കത്തോലിക്കാ ഫാമിലി കൺവൻഷന് സ്റ്റാംഫോർഡിൽ തിരശീല വീണത്.
Tags : FamilyConvention CatholicChurch ChristianFaith