വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാനു ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നടപടി.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ച്ച് ഇറാനു ടോൾ നൽകുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകി.
ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് നടപടി തുടങ്ങും.യുഎസ് സേനയ്ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകൾക്കോ എതിരെ ഇറാൻ വെടിയുതിർത്താൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനും അമേരിക്കയും തമ്മിൽ ഇസ്ലാമാബാദിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടു. മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇതോടെ നേരിട്ടുള്ള ചർച്ചകൾ അവസാനിച്ചതായും വാൻസ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി പണം (ടോൾ) ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ 'പിടിച്ചുപറി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളെ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഹോർമുസ് ഉപരോധത്തിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടൻ സൂചിപ്പിച്ചു. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഫ്രാൻസും മറ്റ് 40 രാജ്യങ്ങളുമായി ചേർന്ന് വിശാലമായ സഖ്യം രൂപീകരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് നാറ്റോ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ മേഖലയിൽ വൻ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുകയാണ്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്.
Tags : Strait of Hormuz Trump announces Iran will be stopped