വാഷിംഗ്ടൺ: 2022-ൽ ട്വിറ്റർ (ഇന്നത്തെ എക്സ്) ഓഹരികൾ വാങ്ങിയ വിവരം യഥാസമയം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നൽകിയ കേസ് എലോൺ മസ്ക് ഒത്തുതീർപ്പാക്കി.
മസ്കിന്റെ പേരിലുള്ള ഒരു ട്രസ്റ്റ് 15 ലക്ഷം ഡോളർ (ഏകദേശം 12.5 കോടി രൂപ) പിഴയായി നൽകുമെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ട്വിറ്ററിൽ വൻതോതിൽ നിക്ഷേപം നടത്തിയത് നിയമപരമായ സമയപരിധിക്കുള്ളിൽ വെളിപ്പെടുത്താൻ മസ്ക് പരാജയപ്പെട്ടുവെന്ന് 2025-ലാണ് എസ്ഇസി കോടതിയെ സമീപിച്ചത്.
ഈ കാലതാമസം വഴി മസ്ക് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങിയെന്നും അതുവഴി ഏകദേശം 15 കോടി ഡോളർ ലാഭിച്ചുവെന്നുമാണ് കമ്മീഷൻ ആരോപിച്ചിരുന്നത്. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് മസ്ക് പിഴയൊടുക്കാൻ സമ്മതിച്ചത്.
ഇതോടെ മസ്കിനെതിരെയുള്ള വ്യക്തിപരമായ നിയമനടപടികൾ അവസാനിക്കും. ഇതൊരു ചെറിയ പിഴ മാത്രമാണെന്നും മസ്കിനെതിരെയുള്ള എല്ലാ ആരോപണങ്ങളും നീങ്ങിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന് കീഴിൽ കമ്മീഷൻ സ്വീകരിച്ചിട്ടുള്ള ഉദാരമായ നിലപാടുകളുടെ ഭാഗമായാണ് ഈ ഒത്തുതീർപ്പിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Tags : Twitter stock deal Elon Musk $1.5 million fine