മാർ ജോർജ് കൂവക്കാടിന് ലഭിച്ച വരവേൽപ്പ്
ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോമലബാർ ഫൊറോനാ ദേവാലയമായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ വത്തിക്കാനിലെ മതാന്തര സംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് എത്തി.
കർദിനാളിന്റെ സന്ദർശനം ഇടവകയ്ക്കും പ്രവാസി സീറോമലബാർ വിശ്വാസിസമൂഹത്തിനും ചരിത്രപ്രധാനമായ നിമിഷമായി. ഡാളസ് വിമാനത്താവളത്തിലെത്തിയ കർദിനാളിനെ സഭാവിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനാവലി ചേർന്ന് സ്വീകരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ വരവേറ്റു. തുടർന്ന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർദിനാളിന് ഔദ്യോഗിക സ്വീകരണം നൽകി.

ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മുൻ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ, ഫാ. ജെയ്സൺ സേവ്യർ പുന്നോലിക്കുന്നേൽ, വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റർമാർ, കൈക്കാരന്മാർ തുടങ്ങിയവർ ചേർന്ന് കർദിനാളിനെ ദേവാലയത്തിലേക്ക് ആനയിച്ചു.
ദേവാലയത്തിലെത്തിയ കർദിനാൾ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചശേഷം തിരുനാൾ കുർബാനയ്ക്കും നൊവേനയ്ക്കും മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയിലെ സന്ദേശത്തിൽ വിശ്വാസത്തിന്റെ പ്രാധാന്യവും പ്രവാസജീവിതത്തിൽ സഭാപാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
കുർബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഗംഭീരമായ തിരുനാൾ പ്രദക്ഷിണവും നടന്നു. തിരുനാളിന്റെ സമാപനദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ റാസക്കുർബാന നടക്കും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും രാത്രി എട്ടിന് ക്രിസ്ത്യൻ റാപ്പർ സംഗീതപരിപാടിയും അരങ്ങേറും. തിങ്കളാഴ്ച രാവിലെ നടക്കുന്ന കൊടിയിറക്കത്തോടെ ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
Tags : Mar George Koovakad Dallas St. Thomas Forane Church