പ്രതീകാത്മക ചിത്രം
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
Tags : Florida Student College USA