പ്രതീകാത്മക ചിത്രം
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 11 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഭാഷ് മണ്ഡലിനെ പോലീസ് വെടിവച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം.
പോലീസിന്റെ പക്കൽനിന്നു തോക്ക് തട്ടിയെടുത്ത ശേഷം വെടിയുതിർത്ത് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്റെ ഭാഗമായി തിരികെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. കേസിലെ മറ്റു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കൊലയ്ക്കു മുമ്പു പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സുഹൃത്തിന്റെ പിറന്നാളിനു സമ്മാനം വാങ്ങാനായി വീട്ടിൽനിന്നു ശനിയാഴ്ചയാണ് പെൺകുട്ടി പുറത്തുപോയത്. കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ചാക്കിൽകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, പെൺകുട്ടിയുടെ കൊലപാതകത്തിൽ വൻ പ്രതിഷേധവും ജനരോഷവും കത്തിനിൽക്കുന്നതിനിടയിൽ പ്രതി വെടിയേറ്റു മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ശക്തമാണ്. ജനരോഷംതണുപ്പിക്കാനുള്ള തന്ത്രമാണോ അരങ്ങേറിയതെന്ന സംശയം വിവിധ കോണുകളിൽനിന്ന്ഉയർന്നുകഴിഞ്ഞു. ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.