ഈജിപ്ത് കോച്ച് ഹൊസാം ഹസൻ മത്സരത്തിനിടെ
അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്‍റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്‍റീനയെയും ലയണൽ മെസിയെയും ടൂർണമെന്‍റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അറ്റ്‌ലാന്‍റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്‍റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
Tags : FIFAWorldCup Football Soccer WorldCup2026 Egypt FIFA Coach Argentina Lionel Messi