വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിനു പുറത്ത് പോലീസ് ചെക്പോസ്റ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത യുവാവിനെ സേന വധിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുള്ളപ്പോഴാണ് വെടിവയ്പുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം ആറിന് വൈറ്റ് ഹൗസിനു സമീപം പെൻസിൽവേനിയ അവന്യുവിൽ ചെക് പോയിന്റിൽ എത്തിയ യുവാവ് ബാഗിൽനിന്ന് തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് യുഎസ് സീക്രട്ട് സർവീസ് നടത്തിയ വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ അക്രമി ആശുപത്രിയിൽവച്ചു മരിച്ചു. വെടിവയ്പിൽ പരിസരത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു.
മേരിലാൻഡ് സ്വദേശിയായ 21 വയസുകാരനാണ് ആക്രമിയെന്നും മാനസികാരോഗ്യപ്രശ്നമുള്ള ആളാണെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞവർഷം ജൂലൈയിൽ വൈറ്റ് ഹൗസിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞമാസം 25നു വൈറ്റ് ഹൗസിലെ റിപ്പോർട്ടർമാർക്കായി ട്രംപ് നടത്തിയ ഹോട്ടൽ വിരുന്നിനിടെ ഒരാൾ വെടിവയ്പ് നടത്തിയിരുന്നു.
Tags : white house shooting usa