ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ ഈ വാരാന്ത്യത്തിലുണ്ടായ രണ്ട് വ്യത്യസ്ത മുതല ആക്രമണങ്ങളിൽ യുവതി മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷൻ അറിയിച്ചു.
ഞായറാഴ്ച ലിറ്റിൽ ബിഗ് ഇക്കോൺ സ്റ്റേറ്റ് ഫോറസ്റ്റിന് സമീപമുള്ള ഇക്കോൺലോക്കാച്ചി നദിയിലായിരുന്നു ആദ്യത്തെ സംഭവം. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ നീന്തുകയായിരുന്ന യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച മുതലയെ കണ്ടെത്താനായി വന്യജീവി വകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
യോൺ കൗണ്ടിയിൽ തീരത്തുനിന്ന് മീൻ പിടിക്കുകയായിരുന്ന ഒരു കുട്ടിയെ മുതല ആക്രമിച്ചു. കുട്ടിയുടെ കൈയിലാണ് മുതല കടിച്ചത്. പരുക്കേറ്റ കുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ എട്ടടിയിലേറെ നീളമുള്ള മുതലയെ പിന്നീട് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി കൊന്നു. ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം പൊതുവെ കുറവാണെങ്കിലും, ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കുട്ടികളെയും വളർത്തുമൃഗങ്ങളെയും യാതൊരു കാരണവശാലും വെള്ളത്തിനടുത്തേക്ക് തനിയെ വിടരുതെന്നും വന്യജീവി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Tags : Woman swimming river die