Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്കൂള്‍ റോഡ് വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററില്‍ 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു ഗൃഹപ്രവേശം.
ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുകുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ സമീപ ദിവസങ്ങളില്‍ താമസം ആരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്. ചൂരല്‍മല ഹൈസ്കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ടൗണ്‍ഷിപ്പില്‍ കുടുംബത്തിന് ഇനി പുതിയ ജീവിതം. വിജയന്, ഭാര്യ ലാലു, മകന് സ്മിജിത്ത്, ഭാര്യ സജിത എന്നിവരും മൂന്നു കുട്ടികളുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശച്ചടങ്ങില്‍ വിജയന്റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന്,
മുന്‍ മന്ത്രി ഒ.ആര്. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആര് ജിതിന്, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സിപിഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗൃഹനാഥനെ വീഡിയോ കാള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല് കാച്ചിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.
ടൗണ്‍ഷിപ്പില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചുതാമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ടം പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസം ആരംഭിച്ചത്.
2025 മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ് ശിലാസ്ഥാപനം. ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ര് ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ കോട്ടത്തറ വാളലില്‍ കുടുംബാംഗങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം.
ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്ട്രോളര് പി. ഫിറോസാണ്(43) മരിച്ചത്. ഭാര്യ ജസ്ന, മക്കളായ അന്‍സിയ, അഷിന്‍ റെയ്ഹാന് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൽപ്പറ്റ: ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെനിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Kerala
സുൽത്താൻ ബത്തേരി: കാടിറങ്ങിയ കാട്ടാനകളെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. നായ്ക്കെട്ടി, മൂലവയൽ, വെളുതൊണ്ടി തുടങ്ങിയ ഭാഗങ്ങളിൽ സോളാർ വേലികൾ തകർത്ത് കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി മുത്തങ്ങ ആനപ്പന്തിയിലെ ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെ സ്ഥലത്തെത്തിച്ചു. ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള ആനക്കൂട്ടത്തെ കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ പദ്ധതി.
മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ ടി.ടി.നസ്ന, നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് വനപാലകരുടെ തീരുമാനം.
Kerala
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.
ഇരിക്കൂറിലോ?
കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.
കൽപ്പറ്റ സുരക്ഷിതം
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.
മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.
Kerala
കൽപ്പറ്റ: ആദ്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് തേരോട്ടം. യുഡിഎഫ് അനുകൂല ജില്ലയെന്ന് പേരുകേട്ട വയനാട്ടിൽ മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട മാനന്തവാടിയും തിരിച്ചുപിടിച്ചാണ് യുഡിഎഫ് മുന്നേറ്റം.
മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ വിജയിച്ചത്. 10,543 വോട്ടിന്റെ ലീഡ് നേടിയാണ് ഉഷ വിജയൻ കന്നിയങ്കത്തിൽ വിജയം നേടിയത്.
സിറ്റിംഗ് എഎംൽഎ ആയിരുന്ന ടി. സിദ്ദിഖ് കൽപ്പറ്റയിൽ നേടിയത് മികച്ച വിജയം.
45,031 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് പ്രതിസന്ധികളെയും കളിയാക്കലുകളെയും അതിജീവിച്ച് സിദ്ദിഖ് നേടിയത്. എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥി എ.പി. അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണനായിരുന്നു ഇത്തവണയും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്. വിശ്വനാഥനെയാണ് ഐ.സി. ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
കൽപ്പറ്റയിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തിൽ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വം കരുതിയതിലും വലിയ വിജയമാണ് വയനാട് യുഡിഎഫിന് നൽകിയത്.
District News
മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ വയനാട്ടുകാർ
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് സാകൂതം കാതോർക്കുന്നതിൽ വേങ്ങര, കൂത്തുപറന്പ് മണ്ഡലങ്ങളിലെ ഫലവും. വയനാട്ടുകാരാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടിയ യുഡിഎഫ് സ്ഥാനാർഥികൾ. വേങ്ങരയിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച കെ.എം. ഷാജി കണിയാന്പറ്റ സ്വദേശിയാണ്. കളത്തൊടി പരേതനായ ബീരാൻകുട്ടി-ആയിഷ ദന്പതികളുടെ മകനാണ് 55കാരനായ ഇദ്ദേഹം. പുൽപ്പള്ളി ഇരുളം ഇരുളത്ത് രാജന്റെ ഭാര്യയാണ് കൂത്തുപറന്പിൽ മത്സരിക്കാൻ മുസ്ലിംലീഗ് നിയോഗിച്ച ജയന്തി രാജൻ. പുൽപ്പള്ളി ചീയന്പം തുളസിത്തറയിൽ പരേതരായ രാഘവൻ-തങ്കമ്മ ദന്പതികളുടെ മകളാണ് ഇവർ. നിലവിൽ മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷാജി ഇപ്പോൾ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006ൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തായിരുന്നു കന്നി അങ്കം. തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ എ.എ. അസീസിനോട് 20,045 വോട്ടിന് തോറ്റു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച ഷാജി 493 വോട്ടിന് സിപിഎമ്മിലെ എം. പ്രകാശൻ മാസ്റ്ററെ വീഴ്ത്തി. 2016ൽ ഇതേ മണ്ഡലത്തിൽ സിപിഎമ്മിലെ എം.വി. നികേഷ്കുമാറിനെ 2,287 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ അഴിക്കോട് മത്സരിച്ച ഷാജി 6,141 വോട്ടിന് സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു.
ഇക്കുറി ഷുവർ സീറ്റായി മുസ്ലിം ലീഗും യുഡിഎഫും എണ്ണുന്നതാണ് വേങ്ങര മണ്ഡലം. ഷാജിയെ കാസർഗോഡ് മത്സരിപ്പിക്കാനായിരുന്നു തുടക്കത്തിൽ മുസ്ലിംലീഗ് തീരുമാനം. ഷാജി ആവശ്യപ്പെട്ടതും ഇതേ മണ്ഡലമാണ്. എന്നാൽ പിന്നീട് വേങ്ങരയിൽ ടിക്കറ്റ് നൽകുകയായിരുന്നു. മണ്ഡലത്തിൽ ജയിക്കുകയും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ മന്ത്രിസഭയിൽ ഷാജിക്ക് ഇടം ഉണ്ടാകുമെന്നാണ് മുസ്ലിംലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. സബാഹ് കുണ്ടുപുഴയ്ക്കലാണ് വേങ്ങരയിൽ ഷാജിയെ നേരിടുന്നതിൽ പ്രധാനി.
കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി രാജൻ 2010ലെ തദ്ദേശ തെരഞ്ഞടുപ്പുകാലത്താണ് മുസ്ലിം ലീഗിലെത്തിയത്. പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡിൽ കോണി ചിഹ്നത്തിൽ വിജയിച്ച ജയന്തി പിന്നീട് ദളിത് ലീഗ്, വനിതാലീഗ്, മുസ്ലിംലീഗ് എന്നിവയിൽ സജീവമാകുകയായിരുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറിയായിരുന്നു. 47കാരിയായ ജയന്തി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കൂത്തുപറന്പിൽ ആർജെഡിയിലെ പി.കെ. പ്രവീണാണ് ജയന്തിയുടെ മുഖ്യ എതിരാളി. ഇടതു മുന്നണിയും ആർജെഡിയും അവരുടേതെന്ന് ഉറപ്പിച്ച മണ്ഡലമാണ് കൂത്തുപറന്പ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും.
എന്നാൽ മണ്ഡലത്തിൽ ജയന്തി രാജന് സാധ്യത കൽപ്പിക്കുന്നവർ മുസ്ലിംലീഗിലും കോണ്‍ഗ്രസിലുമുണ്ട്. ഇതിൽ കാന്പുണ്ടോയെന്നതിൽ ഇന്ന് വോട്ടെണ്ണുന്നതോടെ വ്യക്തതയാകും.
Kerala
തിരുവനന്തപുരം: വയനാടിനെ വിറപ്പിച്ച പെൺകടുവ തിരുവനന്തപുരം മൃഗശാലയിൽ ചത്തു.
ജനവാസ മേഖലയിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽനിന്ന് പിടികൂടിയ പെൺ കടുവയാണ് ഇന്നലെ രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.
ഏകദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.
ന്യുമോണിയ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾരോഗബാധ നേരത്തെത്തന്നെ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലായിരുന്നു.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
Kerala
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്.
എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴ് വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു.
അതേസമയം ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറി. എല്ലാ സജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നതെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം.
Kerala
വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകൻ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസൽ(34) ആണ് പിടിയിലായത്.
താത്കാലിക അധ്യാപകനാണ് പിടിയിലായ ഫൈസൽ. തൊണ്ടര്‍നാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2026 ഏപ്രിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സംഭവം പുറത്തുപറഞ്ഞാൽ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നടന്ന എട്ടോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38), താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ്(57) എന്നിവരാണ് പിടിയിലായത്.
50ൽ അധികം മോഷണ കേസുകളിലെ പ്രതിയായ ഡോളർ അനിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കോഴിക്കോട് അഴകൊടിയിൽ സൈബർ ഫോറൻസിക് വിദഗ്ധന്റെ വീട്ടിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാർച്ച് 24ന് ആയിരുന്നു ഡോളർ അനി സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽനിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ യാത്രപോയ സമയം നോക്കി വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയിംസ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും സഹായത്തോടെ പ്രതി ഡോളർ അനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾക്കായി കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിലുണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും തമിഴ്നാട് പോലീസ് മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയതോടെ ഇയാൾ അവിടെ നിന്നും മുങ്ങി. തുടർന്ന് തേനിയിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വീട് നിർമിച്ച് നൽകിയതിൽ മുസ്ലിം ലീഗിന് അഭിനന്ദനങ്ങളുമായി ബിനീഷ് കോടിയേരി. മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമത്തോടുമുള്ള ഐക്യദാർഢ്യം കമ്യുണിസ്റ്റുകാരന്റെ ശൈലിയാണെന്ന് ബിനീഷ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനീഷ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ദുരന്തം അതിജീവിച്ചവർക്ക് വീട് നിർമിച്ച് നൽകിയതിലാണ് ബിനീഷ് കോടിയേരി അഭിനന്ദനം അറിച്ചത്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ കാണിച്ച വലിയ മനസിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നായിരുന്നു ബിനീഷ് കുറിച്ചത്.
ദുരന്തബാധിതര്‍ക്ക് വീട് നിർമിച്ച് നൽകിയ മുസ്ലിം ലീഗിനെ അഭിനന്ദിച്ച ബിനീഷ് കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. വീടെവിടെ കോൺഗ്രസേ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിനെ വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂർണ്ണ വിജയത്തിൽ എത്തിയതിൽ ഏറെ സന്തോഷം.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം, കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ നിങ്ങൾ കാണിച്ച ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു വീടെവിടെ കോൺഗ്രെസ്സെ.
Kerala
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന 'സ്നേഹവീട്' പദ്ധതിയിലെ ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം നടന്നു. പണി പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനവും ഗൃഹപ്രവേശവുമാണ് ഇന്ന് നടന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വീടുകൾ സന്ദർശിച്ചു.
ആകെ 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണം പൂർത്തിയായി. ബാക്കി 54 വീടുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് സാദിഖ് അലി തങ്ങൾ അറിയിച്ചു. വീട് നിർമിച്ച് നൽകുക മാത്രമല്ല, ഓരോ വീടിനും ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയും ലീഗ് ഒരുക്കിയിട്ടുണ്ട്. വാടക വീടുകളിൽ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.
ഇതൊരു രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രവർത്തനമല്ലെന്നും മനുഷ്യത്വപരമായ പുണ്യപ്രവർത്തിയാണിതെന്നും നേതാക്കൾ വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. വീടുകൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും ഉൾപ്പെടെയുള്ള വിപുലമായ ടൗൺഷിപ്പ് സൗകര്യങ്ങൾ ഈ മേഖലയിൽ വരും.
കോൺഗ്രസിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസും ലീഗും. എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീളുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം നിലയിൽ പദ്ധതികൾ വേഗത്തിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
വയനാട്: പിക്ക്അപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി സ്വദേശി ജിലി വിൽസൺ(49) ആണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് സംഭവം.
പള്ളിയിലേക്ക് പോകുവാനായി കാർ വീട്ടിൽനിന്നും പ്രധാനറോഡിലേക്ക് ഇറക്കുന്നതിനിടെ ബത്തേരി ഭാഗത്ത് നിന്നും വന്ന പിക്ക്അപ്പ് ജീപ്പ് കാറിന് സമീപത്ത് നിൽക്കുകയായിരുന്ന ജിലിയെ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ജിലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ. കോളിയാടി യുപി സ്കൂൾ അധ്യാപികയാണ് ജിലി.
Kerala
കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ പടർന്നത്. 500ല്‍പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നിരക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ വിപത്ത് ഒഴിവാക്കി. അടിമവേലയില്‍നിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശമാണ് വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരി.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
കൽപ്പറ്റ: രാസലഹരി വസ്തുക്കളുമായി മൂന്നു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി കൊടശേരി അലിയുള്‍ താഹിര്‍(29), ന്യൂ മാഹി മണിയൂര്‍ എം. സഫനിദ് (32), തിരൂര്‍ പെരുമണ്ണ വട്ടപ്പറമ്പില്‍ വി.വി. സെയ്ഫുദ്ദീന്‍(35) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 88.141 ഗ്രാം മെത്താംഫിറ്റാമിൻ പിടിച്ചെടുത്തു. ബംഗളൂരു ആസ്ഥാനമായി നടത്തുന്ന തുണിക്കച്ചവടത്തിന് മറവില്‍ വന്‍ തോതില്‍ മയക്കുമരുന്നു കടത്തി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്നയാളാണ് അലിയുള്‍ താഹിറെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും പരപ്പനങ്ങാടിയിലും ഇയാള്‍ക്കെതിരേ കേസുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്.
ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ.
അടുത്ത മഴക്കാലത്തിന് മുമ്പ് ടൗണ്‍ഷിപ്പില്‍ താമസമാക്കാന്‍ കഴിയില്ലെന്നു കരുതുന്ന ദുരന്തബാധിതര്‍ നിരവധിയാണ്. 178 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. ഇത്രയും വീടുകളുടെ ഉടമാവകാശ രേഖ വിതരണവും നടത്തി. എന്നാല്‍ നാമമാത്ര വീടുകളില്‍ പോലും ദുരന്തബാധിതര്‍ക്ക് താമസമാക്കാനായില്ല.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതും വെള്ളം, വൈദ്യുതി സൗകര്യങ്ങളാകാത്തതുമാണ് വീടുകളില്‍ വാസത്തിന് തടസമായത്. 40 വീടുകള്‍ വാസയോഗ്യമായതായാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ പറയുന്നത്. ആദ്യഘട്ടം ഉദ്ഘാടനം നടന്ന് ഒന്നരമാസമായിട്ടും വീടുകളില്‍ താമസിക്കാന്‍ കഴിയാത്തത് ദുരന്തബാധിതരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്.
കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയിലാണ് ടൗണ്‍ഷിപ് നിര്‍മാണം. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്.
പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, പാര്‍ക്കിംഗ് ഏരിയ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, മെമ്മോറിയല്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. 2025 മാര്‍ച്ച് 27നായിരുന്നു വീടുകളുടെ ശിലാസ്ഥാപനം. സോണ്‍ ഒന്നിലെ 140 വീടുകളില്‍ 107 ഉം സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 ഉം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയത്.
പുനരധിവാസത്തിന് യോഗ്യരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്കി.
2024 ജൂലൈ 30ന് രാത്രിയായിരുന്നു പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രധാനമായും ബാധിച്ചത്. 298 പേര് ദുരന്തത്തില്‍ മരിച്ചു. 32 പേരെ കാണാതായി.
അടയാളം അവശേഷിപ്പിക്കാതെ 59 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജില്ലയ്ക്ക് അകത്തുംപുറത്തും പ്രചാരണവിഷയമാക്കിയിരുന്നു.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്.
കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്നും മാനന്തവാടി നിലനിര്‍ത്താമെന്നുമുള്ളത് എല്‍ഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് ദീപിക ഡോട്ട്കോമിനോട് സംസാരിക്കവേ പൗലോസ് പറഞ്ഞു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് വയനാട്ടിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും. കാലങ്ങളായി ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. സ്ഥാനാര്‍ഥികളുടെ മേന്മകള്‍ക്കും പോരായ്മകള്‍ക്കുമല്ല ഇക്കുറി സമ്മതിദായകര്‍ പ്രാമുഖ്യം നല്‍കിയത്.
കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരിന് നേതൃത്വം നല്കിയ പാര്‍ട്ടിയില്‍പ്പെട്ടവരുടെ ധിക്കാത്തിനും ധാര്‍ഷ്ട്യത്തിനും മറുപടി നല്‍കണമെന്ന ചിന്തയില്‍ ഊന്നിയാണ് ജില്ലയിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതിനാല്‍ത്തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പുഫലത്തില്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ആശങ്കയില്ല.
ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് നേരിയ കുറവുണ്ടായേക്കാം. ബാലകൃഷ്ണന് തുടര്‍ച്ചയായി നാലാം തവണയും നിയമസഭയില്‍ എത്തുമെന്നതില്‍ സന്ദേഹമില്ല. നിയോജകമണ്ഡലത്തില്‍പ്പെടുന്നതില്‍ മീനങ്ങാടി പഞ്ചായത്തില്‍ മാത്രമായിരിക്കും എല്‍ഡിഎഫിന് മേല്‍ക്കൈ.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ബാലകൃഷ്ണന് കുറഞ്ഞത് 2,000 വോട്ടിന് മുന്നിലായിരിക്കും. മുള്ളന്‍കൊല്ലിയില്‍ മുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ ബാധിച്ചിട്ടില്ല. പുല്‍പ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1,000ന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണ്.
ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഏകദേശം 2,500 വോട്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അമ്പലവയലില്‍ 1,500 ഉം നെന്മേനിയില് 2,000 ഉം പൂതാടിയില്‍ 1,000 ഉം വോട്ട് ലീഡ് ഉണ്ടാകും. നൂല്‍പ്പുഴയില്‍ 500 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും. മീനങ്ങാടിയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 1,000 വോട്ട് കവിയില്ല.
മാനന്തവാടി മണ്ഡലത്തില്‍ തിരുനെല്ലി പഞ്ചായത്തിലും ചിലപ്പോള്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തുക. മറ്റു പഞ്ചായത്തുകളില്‍ യുഡിഎഫിന് അനുകൂലമായിരുന്നു വോട്ട് ഒഴുക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഒ.ആര്. കേളുവിനോട് വോട്ടര്‍മാര്‍ക്ക് പ്രത്യേക വിരോധം ഇല്ലെങ്കിലും ഭരണവിരുദ്ധ വികാരം മണ്ഡലത്തിലും ശക്തമാണ്.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലിയില്‍ എല്‍ഡിഎഫ് 4,000 വരെ വോട്ടിന് മുന്നിലായേക്കാം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് നില്ക്കും. പരമാവധി 500 വോട്ടിന്റെ മേല്‍ക്കൈ നഗരസഭയില്‍ എല്‍ഡിഎഫിന് കിട്ടിയേക്കാം. എന്നാല്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കുറഞ്ഞത് 3,000 ഉം എടവകയില്‍ 2,500 ഉം തൊണ്ടര്‍നാടിലും തവിഞ്ഞാലിലും 1,000 വീതവും പനമരത്ത് 2,000 ഉം വോട്ട് ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന് ഉണ്ടാകും.
കല്‍പ്പറ്റ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ടി. സിദ്ദിഖ് ഭൂരിപക്ഷം രണ്ടിരട്ടിയായി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തില്‍പ്പെടുന്നതില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മാത്രം എല്‍ഡിഎഫ് ഒരുപക്ഷേ മുന്നിലെത്തിയേക്കാം. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാഥി ബഹുദൂരം മുന്നിലായിരിക്കും.
തുരങ്കപാത നിര്‍മാണം, പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാകുന്ന ടൗണ്‍ഷിപ് എന്നിവയുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരില്‍ ഏശിയതേയില്ല. വോട്ട് എണ്ണല്‍ കഴിയുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൗലോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
അധ്യാപകരിൽ നിന്ന് ഉൾപ്പെടെ ക്രൂരമായ ജാതി അധിക്ഷേപം നിധിൻ നേരിട്ടിരുന്നതായി കുടുംബവും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. നിധിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിധിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കൾ നിധിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.
പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
Kerala
പടിഞ്ഞാറത്തറ(വയനാട്): വയനാടിന്റെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ കിട്ടുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. യുഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
പത്തു വര്‍ഷത്തെ ഇടതുഭരണത്തില്‍ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. വനാര്‍തിര്‍ത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോച്യാവസ്ഥ, ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക്, താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വനഭൂമി വിട്ടുകിട്ടാത്ത അവസ്ഥ എന്നിവ ജില്ല നേരിടുന്ന പ്രശ്നങ്ങളില്‍ ചിലതാണ്. ഇവയുടെ പരിഹാരത്തിന് സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തണം.
യുഡിഎഫിന് സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ ജില്ലയില്‍ ലോകോത്തര നിലവാരത്തില്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും. പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സംസ്കാരം, പാരമ്പര്യം, ഭാഷ എന്നിവയുടെ സംരക്ഷണവും പരിപോഷണവും യൂണിവേഴ്സിറ്റി മുഖേന നടത്തും. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. ദുരന്തമുണ്ടായപ്പോള്‍ എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് ഭരണകക്ഷികള്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് സലിം മേമന അധ്യക്ഷത വഹിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണൻ(18) ആണ് പിടിയിലായത്.
സമാനകുറ്റകൃത്യം നടത്തിയതിന് യദു കൃഷ്ണൻ നേരത്തെയും പിടിയിലായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ അന്ന് പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. 2025 ഒക്ടോബറിലായിരുന്നു പ്രതി ആദ്യം പിടിയിലായത്.
2026 മാർച്ചിൽ വീണ്ടും പ്രതി കുറ്റകൃത്യം ആവർത്തിക്കുകയും പിടിയിലാകുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയും ടെലിഗ്രാം വഴിയുമാണ് പ്രതി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ചിരുന്നത് അച്ഛന്റെ നമ്പർ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാട്ടിക്കുളം(വയനാട്): പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന് ഇറാനില്‍ പോയ ഫാദുഷ ഫര്ഹാനെക്കുറച്ചുള്ള ചിന്തയില്‍ ഉരുകുന്ന എടയൂര്‍കുന്ന് തൂവശേരി വീട്ടില്‍ മന്ത്രിയും മാനന്തവാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ആര്. കേളു സന്ദര്‍ശനം നടത്തി. ഫാദുഷയുടെ പിതാവ് ഷംസുദ്ദീനെയും മാതാവ് റഹിയാനത്തിനെയും അദ്ദേഹം ആശ്വസിപ്പിച്ചു.
ആഴ്ചകളായി ഫാദുഷയെക്കുറിച്ച് വിവരം ഇല്ലാത്ത കാര്യം മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജയ്പൂരിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനി കോഴ്സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കപ്പലില്‍ തുര്‍ക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടന്‍ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞത്.
അടുത്തദിവസം യുദ്ധം തുടങ്ങി. ഇതിനുശേഷം വീട്ടിലേക്ക് വിളി എത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഫാദുഷയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഫാദുഷയുടെ നില എന്തെന്ന് അറിയാതെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
Kerala
കല്‍പ്പറ്റ: വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലുണ്ടായ ദാരുണ സംഭവത്തിൽ പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണൻകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.
കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും.
Kerala
സുല്‍ത്താന്‍ബത്തേരി: വയനാട് അമ്പലവയലിൽ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്ഷകന് മരിച്ചു. അമ്പലവയലിനടുത്ത ചുള്ളിയോട് സ്വദേശി മുക്കിലാല്‍ സജി (45) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സജി മരത്തിൽ നിന്ന് വീണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പറമ്പിലെ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജിയെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ 10ഓടെ അമ്പലവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Kerala
മാനന്തവാടി: നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. സഹായാത്രികനു ഗുരുതര പരിക്കേറ്റു. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍(19)ആണ് മരിച്ചത്.
പരിക്കേറ്റ ഷാണമംഗലം ഉന്നതിയിലെ കമലിനെ(20) മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇരുമ്പുപാലത്തിന് സമീപമാണ് അപകടം. അപ്പപ്പാറയ്ക്കടുത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കരിയന്‍-തങ്കമണി ദമ്പതികളുടെ മകനാണ് തരുണ്‍. സഹോദരങ്ങള്‍: തരുണ, തരുണ്യ.
Kerala
കൽപറ്റ: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം വെള്ളക്കെട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തരിയോട് ആലയ്ക്കല്‍ വിന്റോ ജോസഫ് (43) ആണ് മരിച്ചത്. പരേതനായ ജോസഫ്-അമ്മിണി ദമ്പതികളുടെ മകനാണ്.
വിന്റോയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Sports
തിരുവനന്തപുരം: വയനാടന്‍ മലനിരയില്‍ നിന്നും പൂനെയിലേക്ക് പറന്നിറങ്ങിയ നിത്യ ലൂര്‍ദിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി കേരളം വിജയതീരമണിഞ്ഞപ്പോള്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഇപ്പുറത്ത് മാനന്തവാടിയിലെ വട്ടക്കുനി ഇളേക്കാവില് വീട്ടില്‍ ആവേശത്തിരയിളക്കം. ഇതൊരു വയനാടന്‍ പോരാട്ടത്തിന്റെ വിജയ കഥയാണ്.
പിതാവ് കൂലിപ്പണി ചെയ്തു ലഭിക്കുന്ന ചെറിയവരുമാനത്തില്‍ നിന്നും മകളുടെ പരിശീലനത്തിനായി പണം കണ്ടെത്തി വിജയകുതിപ്പു നടത്തിയ നിത്യ ലൂര്‍ദ് എന്ന ഈ വയനാടന്‍ പെണ്‍കരുത്ത് കേരളത്തിനു മാതൃകയാണ്. അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ ഒഡീഷയക്കെതിരേ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളത്തിനു വേണ്ടി പോരാട്ടം നടത്തിയ ഓള് റൗണ്ടറാണ് വയനാട് മാനന്തവാടി സ്വദേശിനിയായ നിത്യ ലൂര്‍ദ്.
73 റണ്‍സ് നേടി പുറത്താവാതെ നിന്ന നിത്യയുടെ പ്രകടനമാണ് കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വയനാട് മാനന്തവാടി വട്ടക്കുനി ഇളേക്കാവില് ജോണ്സണ്- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂന്നാമത്തെ ആളാണ് നിത്യ. നിത്യ ലൂര്‍ദ് എന്ന പേരിട്ടതിനു പിന്നിലുമുണ്ടൊരു കഥ. സഹോരന് ജോമോന്റെ പേരിനോട് ചേര്‍ച്ചയുള്ള ജോമോള്‍ എന്ന പേരിടാനായിരുന്നു വീട്ടുകാരുടെ ആദ്യ തീരുമാനം.
എന്നാല്‍ സഹോദരി നീതുവിന്റെ പേരിനോടു സാദൃശ്യമുള്ള നിത്യ എന്ന പേരിട്ടാലോ എന്നായി പിന്നീട് ആലോചന. ഒടുവില്‍ നിത്യയെന്ന പേരിടാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. മാമോദീസയ്ക്കായി പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന് നിത്യ എന്ന പേരിനൊപ്പം ലൂര്‍ദ് എന്നു കൂടി ഇട്ടുകൂടെ എന്ന ചോദ്യം മുന്നോട്ടുവെച്ചു. കുടുംബാഗംങ്ങള്‍ക്ക് എല്ലാം ഇതിനോട് യോജിപ്പായിരുന്നു. അങ്ങനെയാണ് നിത്യ ലൂര്‍ദ്ദ് എന്ന പേരു നൽകിയത്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിത്യ ക്രിക്കറ്റിലേക്ക് എത്തുന്നത്. മാനന്തവാടി തൃശേരി സ്കൂളില്‍ കായികാധ്യാപകനായ നവാസാണ് ക്രിക്കറ്റിലേയ്ക്ക് നിത്യയെ വഴിതിരിച്ചുവിട്ടത്. ക്ലാസില്‍ ആര്‍ക്കെങ്കിലും ക്രിക്കറ്റ് പരിശീലനത്തിന് താത്പര്യമുണ്ടോ എന്നചോദ്യത്തിന് ഉണ്ടെന്ന മറുപടി നിത്യ നൽകി. ക്ലാസ് കട്ടു ചെയ്തുപോകാന്‍ ലഭിക്കുന്ന അവസരമായിട്ടായിരുന്നു ആദ്യം ഇതിനെ കണ്ടത്.
എന്നാല്‍ നിത്യയുടെ ഓള് റൗണ്ടര്‍ പ്രകടനം ഈ ക്രിക്കറ്റ് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. എട്ടാം ക്ലാസില്‍ വയനാട് കൃഷ്ണഗിരി അക്കാദമിയില്‍ പരിശീലനം. ഒമ്പതാം ക്ലാസില്‍ കോട്ടയം സെന്റ് എഫ്രേംസിലെ ക്രിക്കറ്റ് അക്കാദമിയിലെത്തി. ജിജി ജോമോന് ആയിരുന്നു പരിശീലകന്. 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംസ്ഥാന ടീമില്‍ ഇടംപിടിച്ചു.
പ്ലസ് വണ്‍ പഠനം വയനാട് മീനങ്ങാടി സ്കൂളിലായിരുന്നു. ഈ കാലഘട്ടത്തില്‍ കൃഷ്ണഗിരിയിലായിരുന്നു പരിശീലനം ദീപ്തി, ജസ്റ്റിന് എന്നിവരായിരുന്നു ഈ കാലഘട്ടത്തില്‍ പരിശീലനം നൽകിയത്. ഡിഗ്രി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസില്‍ പഠിക്കുമ്പോള്‍ ആദ്യമായി വനിതാ കേരളാ ടീമില്‍ ഇടംപിടിച്ചു. കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയാണ് നിത്യ ലൂര്‍ദ് പൂനെയില്‍ സ്വന്തമാക്കിയത്.
പിതാവിനും സഹോദരനും ക്രിക്കറ്റ് കളി ഏറെ താത്പര്യമായിരുന്നു. സഹോദരനൊപ്പം ക്രിക്കറ്റ് കളി കാണാന്‍ പോയി താനും ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നുവെന്നു നിത്യ ലൂര്‍ദ് പറഞ്ഞു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നിത്യ ഉപരിപഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായുള്ള തയാറെടുപ്പിലാണ്.
Kerala
മാനന്തവാടി: വയനാട്ടിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവ് വിനീതിനും മകൻ ഇയാനും പരിക്കേറ്റിരുന്നു.
District News
സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ച മുളകൾ വീണ്ടും കൂട്ടത്തോടെ മുളച്ചു. വന്യജീവികൾക്ക് ഭക്ഷ്യസ്രോതസാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
പണ്ടുകാലത്ത് വയനാടൻ കാടുകളുടെ ഹരിതഭംഗിക്ക് മുഖ്യകാരണമായിരുന്ന മുളങ്കാടുകളാണ് വർഷങ്ങൾക്കുശേഷം വീണ്ടും പുനർജ്ജീവനത്തിലേക്ക് കടന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം വയനാട് വന്യജീവി സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ മുളകൾ വീണ്ടും സജീവമായി വളരാൻ തുടങ്ങി. ഒരു കാലത്ത് വയനാടൻ കാടുകളുടെ സവിശേഷതയായി നിലനിന്നിരുന്ന മുളങ്കാടുകൾ കാലാവസ്ഥാ വ്യതിയാനവും പഴക്കവും മൂലം വലിയ തോതിൽ നശിച്ചിരുന്നു. തുടർന്ന് വർഷങ്ങളോളം കാടുകളിൽ മുളകൾ കാണാനാകാത്ത അവസ്ഥയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലും സമീപപ്രദേശങ്ങളിലുമാണ് പുതുതായി മുളക്കാടുകൾ രൂപപ്പെടുന്നത് ശ്രദ്ധിക്കപ്പെടുന്നത്.
മുളകൾക്ക് പുറത്ത് മുള്ളുകൾ നിറഞ്ഞ കവചം പോലെ വളരുകയും നടുവിൽ നിന്ന് പുതുമുളകൾ ഉയരുകയും ചെയ്യും. ഈ സ്വഭാവം കാരണം വന്യജീവികൾക്കോ മറ്റ് മൃഗങ്ങൾക്കോ മുളയുടെ പുതിയകൂന്പ് നശിപ്പിക്കാൻ സാധിക്കാതെ വരുന്നു. പ്രകൃതിദത്തമായ ഈ സംരക്ഷണ രീതിയാൽ മുളകൾ കൂട്ടത്തോടെ വളരുന്ന അവസ്ഥയാണ് ഇപ്പോൾ കാട്ടിൽ കാണുന്നത്. മുത്തങ്ങ കാടുകളിൽ ഇതിനോടകം വളരെ ഉയരത്തിൽ മുളകൾ വളർന്ന് കഴിഞ്ഞതായി വനപ്രദേശങ്ങളിൽ കാണാം.
ഇത്തരത്തിൽ മുളക്കാടുകൾ വ്യാപകമായി വളരുന്നത് വന്യജീവികൾക്ക് കാട്ടിനുള്ളിൽ തന്നെ സുലഭമായ ഭക്ഷ്യസ്രോതസായി മാറുമെന്ന പ്രതീക്ഷയും ഉയരുന്നു.വരും വർഷങ്ങളിൽ മുളങ്കാടുകളുടെ വളർച്ച കൂടുതൽ വ്യാപകമാകുകയാണെങ്കിൽ വയനാടൻ കാടുകൾക്ക് പഴയ പ്രതാപത്തിലെ ഹരിതഭംഗി വീണ്ടും തിരികെ ലഭിക്കുമെന്ന് വനപരിസരങ്ങളിലുള്ളവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് വേണ്ടിയൊരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെ വിവാദത്തിലും സൈബർ ആക്രമണങ്ങളിലും മമ്മൂട്ടിയോട് പരസ്യ ക്ഷമാപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
മമ്മൂട്ടിയുടെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു മമ്മൂട്ടിയുടേതെന്നും പിണറായി അറിയിച്ചു.
തന്റെ സന്ദർശനം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതിയാണ് മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വച്ച് നടക്കുന്നവര്‍ വിവാദമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന് മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.
'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.
ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Kerala
പാലക്കാട്: വയനാട്ടിലെ ദുരിതബാധിതർക്ക് കേരള സർക്കാർ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലെന്ന് മന്ത്രി കെ.രാജൻ. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരല്ല എന്ന് സർക്കാർ തെളിയിച്ചുവെന്നും രാജൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീടുകൾ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്.
ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎ. ആദ്യം വീട് വച്ച് നൽകിയത് മുസ്ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നൽകുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്നും സതീശൻ വ്യക്തമാക്കി.
Kerala
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ദുരിതബാധിതരെല്ലാം കൈയടിക്കുകയാണ് ചെയ്തത്. സിപിഎം പ്രവർത്തകരാണ് കൂക്കി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്.
കല്ലിട്ട് പോകുന്നവരെന്ന റവന്യൂ മന്ത്രി കെ. രാജന്റെ മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കൈയടികളുമുണ്ടായി.
തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു.
District News
കൽപ്പറ്റ: കായിക വികസന രംഗത്ത് വയനാടിന് മുതൽക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങൾ.2022 സെപ്റ്റംബറിൽ മുണ്ടേരി മരവയലിൽ പ്രവർത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്നലെ അന്പിലേരിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ച ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയമാണ് രണ്ടാമത്തേത്.
അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനത്തിനും മത്സരങ്ങൾക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കൽപ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റർ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും. 18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിർമിച്ചത്. ദേശീയ നിലവാരത്തിൽ മത്സരങ്ങൾ നടത്തുന്നതിന് പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.
1987ൽ അന്നത്തെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്.
എട്ട് ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി അദ്ദേഹം സ്പോർട്സ് കൗണ്‍സിലിന് സൗജന്യമായി നൽകുകയായിരുന്നു. 2016ലെ സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎ സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിർമാണത്തിനു ഫണ്ട് അനുവദിച്ചത്.
അന്പിലേരിയിൽ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇൻഡോർ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. 2019ൽ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിന് ശിലയിട്ടത്. 110 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയം.
ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂൾ സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതിൽ ഒന്ന് 90 മീറ്റർ നീളത്തിൽ അന്താരാഷ്ട നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറിൽ രണ്ട് സ്വിമ്മിംഗ് പൂൾ ഉള്ള ഏക ഇൻഡോർ സ്റ്റേഡിയമാണ് അന്പിലേരിയിലേത്.
ഇൻഡോർ സ്റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് മരവയൽ ജില്ലാ സ്റ്റേഡിയം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രനും നഗരസഭ മുൻ ചെയർമാൻ എ.പി. ഹമീദും ജില്ലാ സ്പോർട്സ് കൗണ്‍സിൽ മുൻ ഭാരവാഹികളും മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് വഴിയൊരുക്കിയത്. വൈത്തിരിയിൽ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്.
നിരവധി സംസ്ഥാനതല മത്സങ്ങൾക്കാണ് ഇതിനകം ജില്ലാ സ്റ്റേഡിയം വേദിയായത്. കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിച്ച പ്രഥമ ട്രൈബൽ ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ മുതൽ നടത്തുന്നത് ജില്ലാ സ്റ്റേഡിയത്തിലാണ്.
Sports
കല്‍പ്പറ്റ: കായിക വികസന രംഗത്ത് വയനാടിനു മുതല്‍ക്കൂട്ടായി രണ്ട് സ്റ്റേഡിയങ്ങള്‍. 2022 സെപ്റ്റംബറില്‍ മുണ്ടേരി മരവയലില്‍ പ്രവര്‍ത്തനം തുടങ്ങിയ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയമാണ് ഇതിലൊന്ന്. ഇന്ന് അമ്പിലേരിയില്‍ മന്ത്രി വി. അബ്ദുറഹ്മാന് നാടിനു സമര്‍പ്പിച്ച ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് രണ്ടാമത്തേത്. അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും സൗകര്യമുള്ളതാണ് രണ്ട് സ്റ്റേഡിയങ്ങളും. കല്‍പ്പറ്റ ടൗണിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് രണ്ട് സ്റ്റേഡിയങ്ങളും.
മികച്ച സൗകര്യങ്ങൾ
18.67 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നിര്‍മിച്ചത്. ദേശീയ നിലവാരത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനു പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിഐപി ലോഞ്ച്, ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.
1987ല്‍ അന്നത്തെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്. എട്ട് ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി അദ്ദേഹം സ്പോര്‍ട്സ് കൗണ്‍സിലിനു സൗജന്യമായി നല്‍കുകയായിരുന്നു. 2016ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഎല്‍എ സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്.
അമ്പിലേരിയില്‍ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. 2019ല്‍ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയത്തിനു ശിലയിട്ടത്.
110 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂള് സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതില്‍ ഒന്ന് 90 മീറ്റര്‍ നീളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറില്‍ രണ്ട് സ്വിമ്മിംഗ് പൂള് ഉള്ള ഏക ഇന്‍ഡോര്‍ സ്റ്റേഡിയമാണ് അമ്പിലേരിയിലേത്.
Kerala
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾക്ക് തറക്കല്ലിട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.
ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ കൈമാറി. 40 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്.
ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് എന്നും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.
മുസ്ലീം ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ദുരന്തബാധിതരുടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പാർലമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ടെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാൻ അപ്പോൾ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതുപോലെയാക്കാൻ ശ്രമിച്ചതും ഞാൻ അറിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ ഉറ്റവർ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്. കൃഷി നഷ്ടപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം കൊണ്ടുപോകുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച കരുത്തരായ യുവാക്കളെയും ഞാൻ ഇവിടെ കണ്ടു.
നിങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കോൺഗ്രസിലുള്ള എല്ലാവരും ശബ്ദമുയർത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ പ്രശ്നങ്ങൾ വളരെയധികം പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനുവേണ്ടി കത്തെഴുതിയിരുന്നു. പാർലമെന്റിന് പുറത്ത് ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. രാഷ്ട്രീയ പാർട്ടികൾക്കും അധീതമായി നിങ്ങളുടെ ജീവിതത്തിനായി ശ്രമിച്ചിട്ടുണ്ട്.
പദ്ധതി വൈകിയതിൽ വിഷമമുണ്ട്. എന്നാൽ സാങ്കേതികമായ ഒട്ടേറെ കടമ്പകൾ കടന്നാണ് ഇപ്പോൾ തറക്കല്ലിടലിലേക്ക് എത്തിയത്. ഭൂമി വാങ്ങുന്നതും രേഖകൾ ശരിയാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. 3.24 ഏക്കർ ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നും ബാക്കി സ്ഥലത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Kerala
കല്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഇന്ന് വയനാട്ടിലെത്തും. ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിനായാണ് ഇരുവരും വയനാട്ടിലെത്തുന്നത്.
രാഹുൽ ഗാന്ധിയാണ് തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുക. കോൺഗ്രസ് നിർമിക്കുന്ന 100 വീടുകളിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമിക്കുക. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരും പങ്കെടുക്കും.
1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമിച്ച് നൽകുന്നത്. പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദത്തിനുശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്തുക.
രാവിലെ 11ന് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽഗാന്ധി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിൽ ഇറങ്ങും.
District News
സുൽത്താൻ ബത്തേരി: കല്ലൂർ-കല്ലുമുക്ക് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചു.
പ്ലാവുകൾ ഒടിച്ച് ചക്ക തിന്നുകയും പറന്പിലെ മറ്റു വിളകൾ നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. മാൻകുന്നേൽ ജോർജ്, ജോണി, മത്തായി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. അന്തിമയങ്ങിക്കഴിഞ്ഞാൽ നേരം വെളുക്കുവോളം കാട്ടാന കൃഷിയിടങ്ങളിൽ തുടരുന്നതായി പ്രദേശവാസികൾ പറയുന്നു.
കൊടും വേനലിനെ തുടർന്ന് കാട്ടിൽ തീറ്റയുടെ ലഭ്യത കുറഞ്ഞതാണ് ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ഇറങ്ങുന്നത് നിത്യസംഭവമായി മാറിയതായും അവർ പറഞ്ഞു.
വനംവകുപ്പിനെ വിവരം അറിയിച്ചാൽ ഉദ്യാഗസ്ഥർ വൈകിയാണ് എത്തുന്നതെന്നും അതിനാൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. പ്രദേശത്ത് നിരന്തര പട്രോളിംഗ് ശക്തമാക്കുകയും വൈദ്യുതി വേലി ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Kerala
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്വയണ്മെന്റല് എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
Kerala
സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടുംബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ താമസം പുനരാരംഭിച്ചത്.
2018ലാണ് ജയന് അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്കി യൂണിയന് ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ തിരിച്ചടവ് മുടങ്ങി.
തുടർന്ന് ബാങ്ക് 2024 ഡിസംബര്‍ 12ന് വീടും സ്ഥലവും ജപ്തി ചെയ്തു. പിന്നീട് കുടുംബം മൂലങ്കാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജയന് ജോലിയില്‍നിന്നു വിരമിച്ചതോടെ പെന്‍ഷന്‍മാത്രമായി കുടുംബത്തിന്റെ വരുമാനം. ഇതില്‍ വാടക നല്‍കിക്കഴിഞ്ഞുള്ള തുക കുടുംബത്തിന്റെ ദൈനംദിന ചെലവിനും ചികിത്സയ്ക്കും പര്യാപ്തമാകുന്നില്ല.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. വീട് ഒഴിയില്ലെന്ന നിലപാടിലാണ് ജയനും കുടുംബവും. ജയന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇറക്കിവിടുന്നതിന് നീക്കമുണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥനം ജില്ലാ കണ്‍വീനര്‍ സി.കെ.ഗോപാലന് പറഞ്ഞു.
Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 25നു വൈകുന്നേരം നാലിന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീടു നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1,662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്കു പുറമേ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ്‍ മാർക്കറ്റ്, കുട്ടികൾക്കു കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ്‍ എയർ തീയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്കു സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്‍ഷിപ്പിനു തറക്കല്ലിട്ടു. 25നു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
Kerala
മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാർഥികളെ മർദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാർഥങ്ങള്‍ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ ഡിങ്കൻ എന്ന എ.വി. അജിത്(22) ആണ് പിടിയിലായത്. പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്ത് നിന്നാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നതായി പോലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവർ പിടിയിലായിരുന്നു.
Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.
വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Kerala
വയനാട്: മാനന്തവാടിയില്‍ നിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ശനിയാഴ്ച ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ ഏഴ് കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന്റെ ലക്ഷ്യം പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തുള്ള ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ജിഹാസ് നേരത്തെ ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ജിഹാസ് കുട്ടിയെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടിയത്.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള ജനറല്‍ വിഭാഗം നേതാക്കളില്‍ മനം മടുപ്പ്. നിയമസഭയിലോ ലോക്സഭയിലോ എത്തിപ്പെടാന്‍ "അവസരം’ ഇല്ലാത്തത് ഇവരില്‍ രാഷ്ട്രീയ പ്രവര്‍ത്തനോര്‍ജം കുറയ്ക്കുകയാണ്.
മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍. ഇതില്‍ മാനന്തവാടിയും ബത്തേരിയിലും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ജില്ലയിലെ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ പുറംനാട്ടുകാര്ക്കാണ് അവസരം ലഭിച്ചത്. രൂപീകരണത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നറുക്കുവീണത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സീറ്റ് കൊണ്ടുപോയി.
ഇടതു മുന്നണി സിപിഐയ്ക്ക് നല്‍കിയതാണ് വയനാട് പാര്‍ലമെന്റ് സീറ്റ്. സിപിഐയിലെ സത്യന് മൊകേരി, പി.പി. സുനീര്‍, ആനി രാജ എന്നിവരാണ് മണ്ഡലത്തില്‍ പയറ്റിത്തോറ്റത്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കുന്ന ജോലിയാണ് വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാക്കള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം സമീപകാലത്തൊന്നും ലഭിക്കുമെന്ന പ്രതീക്ഷ സിപിഎം നേതാക്കള്‍ക്കില്ല.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടാന്‍ യോഗമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പറ്റയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ടിക്കറ്റ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയായി എത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതൃത്വം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ മത്സരിച്ച് നിയമസഭയിലോ ലോക്സഭയിലോ എത്താനും വഴിയൊരുക്കുന്നില്ല. എന്നാല്‍ മുസ്ലിംലീഗ് ജില്ലയിലെ നേതാക്കളെ ഇതര ജില്ലകളിലെ മണ്ഡലങ്ങളില്‍ മത്സരപ്പിച്ച് നിയമസഭയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സി. മമ്മൂട്ടിയെ കൊടുവള്ളിയില്‍നിന്നും തിരൂരില്‍നിന്നും ലീഗ് നിയമസഭയിലെത്തിച്ചു.
കെ.എം. ഷാജിക്ക് ഇരവിപുരത്തും പിന്നീട് അഴീക്കോടിലും സീറ്റ് നല്കി. ഇരവിപുരത്ത് വീണ ഷാജി അഴിക്കോടില്‍ ജയിച്ചുകയറി. രാജ്യസഭാ സീറ്റുകളിലും ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.
Kerala
മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.
Kerala
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഇയാളുടേതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. മാനന്തവാടി എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീകെടുത്തി സജീറിനെയും കുടുംബത്തെയും പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
NRI
വയനാട്: ആരോഗ്യ രംഗത്തെ സേവനങ്ങളെ ആദരിച്ച് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) നൽകുന്ന 2025 ലെ "സ്വാസ്ഥ്യ മിത്ര' പുരസ്കാരം ഡോ. സഞ്ജീവ് വാസുദേവിനും ഡോ. അജിതാ സഞ്ജീവിനും സമർപ്പിച്ചു.
കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ 20 വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില് 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.
52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികളായ വി. നിരണ്, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്, എം. ഷമീറ എന്നിവര്‍ പറഞ്ഞു.
ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.
മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.
വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.
ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന് തീരുമാനം.
Sports
കൽപ്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ വയനാടിനു കിരീടം. തുടർച്ചയായി നാലം തവണയാണ് ചാന്പ്യൻഷിപ്പിൽ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളിൽ വയനാട് 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണു രണ്ടാം സ്ഥാനത്ത്.