National
ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്.
‘ക്രൈം ഇൻ ഇന്ത്യ 2024’ എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളുടെ 17 ശതമാനം വർധനയാണ് 2023ൽനിന്ന് 2024ൽ ഉണ്ടായിരിക്കുന്നത്. 2023ൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 86,420 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2024ൽ ഇത് 1,01,928 കേസുകളായി മാറി.
അതേസമയം ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം മുൻവർഷത്തിൽനിന്ന് ആറു ശതമാനം കുറഞ്ഞിട്ടുമുണ്ട്. 2023ൽ രാജ്യത്ത് 62.41 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2024ൽ ഇത് 58.85 ലക്ഷം കേസുകളായി കുറഞ്ഞിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർഷംതോറും വർധനയുണ്ടെങ്കിലും സൈബർ കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെടുന്നതിൽ രാജ്യം ഇപ്പോഴും വളരെ പിന്നിലാണ്. ആകെ കുറ്റകൃത്യങ്ങളുടെ 31.9 ശതമാനം മാത്രമാണ് കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തിൽനിന്ന് കുറവുണ്ടായിട്ടുണ്ട്. 2023ൽ 3295 സൈബർ കുറ്റകൃത്യങ്ങളാണു കേരളത്തിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ 2024ൽ ഇത് 2962 ആയി കുറഞ്ഞിട്ടുണ്ട്.
കുറ്റപത്രം സമർപ്പിക്കപ്പെട്ടവയിൽ കേരളത്തിന്റെ നിരക്ക് വളരെ കുറവാണ്. 34.2 ശതമാനം സൈബർ കുറ്റകൃത്യങ്ങളിൽ മാത്രമാണ് കേരളത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
Business
ബംഗളൂരു: ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയെത്തുടർന്ന് രാജ്യത്തെ സേവനമേഖല ഏപ്രിൽ മാസത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി.
മാർച്ചിൽ 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പോയ വളർച്ചാനിരക്ക്, ഏപ്രിലിൽ അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് തിരിച്ചെത്തിയതായി എച്ച്എസ്ബിസി പുറത്തുവിട്ട പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു.
സേവനമേഖലയിലെ പ്രവർത്തനങ്ങൾ അളക്കുന്ന പിഎംഐ സൂചിക മാർച്ചിലെ 57.5ൽനിന്ന് ഏപ്രിലിൽ 58.8 ആയി ഉയർന്നു. 2021 പകുതി മുതൽ ഈ സൂചിക വളർച്ചയെ സൂചിപ്പിക്കുന്ന 50ന് മുകളിലാണ് തുടരുന്നത്.
ഉപഭോക്തൃ സേവനങ്ങൾ, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിലെ മുന്നേറ്റമാണ് ഈ നേട്ടത്തിനു പ്രധാനമായും കരുത്തേകിയത്. ഇ-കൊമേഴ്സ് രംഗത്തെ കുതിപ്പും ലോജിസ്റ്റിക്സ് സേവനങ്ങൾക്കു ലഭിച്ച കൂടുതൽ ഓർഡറുകളും വളർച്ചയ്ക്ക് വേഗം കൂട്ടി.
എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിനോദസഞ്ചാര മേഖലയിലെ മാന്ദ്യവും കാരണം വിദേശത്തുനിന്നുള്ള ഓർഡറുകളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ ഉപഭോക്താക്കളിൽനിന്നുള്ള ശക്തമായ ഡിമാൻഡ് ഈ കുറവ് നികത്തി.
ഭക്ഷ്യവസ്തുക്കൾ, പാചകവാതകം, തൊഴിൽ കൂലി എന്നിവയിലുണ്ടായ വർധന കമ്പനികളുടെ പ്രവർത്തന ച്ചെലവ് ഉയർത്തിയിട്ടുണ്ട്. എങ്കിലും ഇതിന്റെ ഭാരം പൂർണമായും ഉപഭോക്താക്കളിലേക്കു കൈമാറാൻ കമ്പനികൾ തയാറായിട്ടില്ല.
പുതിയ ഓർഡറുകൾ വർധിച്ചതോടെ തൊഴിൽ വിപണിയിലും ഉണർവ് പ്രകടമാണ്. കഴിഞ്ഞ പത്തു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിൽ നിയമനമാണ് ഏപ്രിൽ മാസത്തിൽ നടന്നത്. വരാനിരിക്കുന്ന മാസങ്ങളിലും സേവന മേഖലയിലെ ഈ ശുഭപ്രതീക്ഷ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ കരുത്തും വേഗതയും വർധിപ്പിച്ച് രാജ്യത്തെ 80 ശതമാനം റെയിൽവേ ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻ ഗതാഗതത്തിന് സജ്ജമായി.
തുടർച്ചയായ നവീകരണ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച ഈ നേട്ടം വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള അതിവേഗ ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിന് വഴിയൊരുക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
നേരത്തേ രാജ്യത്തെ 40 ശതമാനം പാതകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗത സാധ്യമായിരുന്നത്. ഇപ്പോഴിത് ഇരട്ടിയായി വർധിച്ചു. ഇതിനുപുറമെ മണിക്കൂറിൽ 130 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ ട്രെയിനുകൾ ഓടിക്കാവുന്ന ട്രാക്കുകളുടെ എണ്ണം ആറ് ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2014 മുതൽ ഏകദേശം 55,000 കിലോമീറ്റർ ട്രാക്കുകൾ റെയിൽവേ പുതുക്കിപ്പണിതിട്ടുണ്ട്. ഇതിൽ 44,000 കിലോമീറ്ററിലും 260 മീറ്റർ നീളമുള്ള റെയിൽ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാളങ്ങൾ തമ്മിലുള്ള സന്ധികൾ (ജോയിന്റുകൾ) കുറയുന്നതിലൂടെ കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്ന മെഷീനുകളുടെ എണ്ണം 2014-ലെ 748-ൽ നിന്ന് 2026-ൽ 1,785 ആയി വർധിപ്പിച്ചിട്ടുണ്ട്.
റെയിൽ പാളങ്ങൾക്കുള്ളിലെ അദൃശ്യമായ വിള്ളലുകൾ കണ്ടെത്താൻ അൾട്രാസോണിക് ഫ്ളോ ഡിറ്റക്ഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകൾ 36.2 ലക്ഷം കിലോമീറ്ററുകളിൽ പരീക്ഷിച്ചു. ഇത് പാളങ്ങൾ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ 90 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചു. ജിപിഎസ് അധിഷ്ഠിത ഓസിലേഷൻ മോണിറ്ററിംഗ് സിസ്റ്റങ്ങൾ വഴി ട്രാക്കിലെ പരുക്കൻ ഭാഗങ്ങൾ കൃത്യമായി കണ്ടെത്താനും ഇപ്പോൾ സാധിക്കുന്നുണ്ട്.
ട്രെയിനുകളുടെ വേഗത വർധിക്കുന്ന സാഹചര്യത്തിൽ ട്രാക്കുകളിലേക്ക് കന്നുകാലികളും മനുഷ്യരും അതിക്രമിച്ചു കയറുന്നത് തടയാൻ 17,500 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാ വേലികൾ സ്ഥാപിച്ചു.
പ്രധാനമായും 110 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള റൂട്ടുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, പോയിന്റുകളിലും ക്രോസിംഗുകളിലും കൂടുതൽ കരുത്തുള്ള സ്വിച്ചുകളും വെൽഡബിൾ സിഎംഎസ് ക്രോസിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം രണ്ട് കോടിയിലധികം യാത്രക്കാരുമായി 25,000-ത്തോളം ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തുന്നത്. കൽക്കരി, ഇരുമ്പയിര്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുനീക്കത്തിനായി 1,37,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളാണ് ഉപയോഗിക്കുന്നത്.
വരും വർഷങ്ങളിൽ കൂടുതൽ ട്രാക്കുകൾ 130 കിലോമീറ്ററിലധികം വേഗതയിലേക്ക് ഉയർത്താനാണ് റെയിൽവേയുടെ പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Kerala
പരവൂർ: ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമത്. രാജ്യത്തെ ആകെ സ്വർണ ഉപഭോഗത്തിന്റെ 30 ശതമാനത്തോളം കേരളത്തിലാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ കേരളത്തിന് തൊട്ടുപിന്നാലെയുള്ളത്. രാജ്യത്തെ വീടുകളിലുള്ള ആകെ സ്വർണശേഖരത്തിന്റെ മൂല്യം കേട്ടാൽ അമ്പരക്കും വിധം ഉയരത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 445 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ളത്.
ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (ജിഡിപി) 125 ശതമാനം അധികമാണ്. 324 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ നിലവിലെ ജിഡിപി. ഓഹരി വിപണിയിലെ കമ്പനികളുടെ ആകെ വിപണി മൂല്യമായ 460 ലക്ഷം കോടിയോട് ഏകദേശം തുല്യമായ നിലയിലാണ് ഇന്ത്യൻ കുടുംബങ്ങളുടെ ഈ സ്വർണ സമ്പാദ്യം.
ബാങ്ക് നിക്ഷേപം, ഭൂമി, കെട്ടിടം തുടങ്ങിയ മറ്റ് സമ്പാദ്യ രൂപങ്ങളേക്കാൾ ഇന്ത്യക്കാർക്ക് പ്രിയം സ്വർണത്തോടാണെന്ന് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കുടുംബങ്ങളുടെ ആകെ സമ്പത്തിന്റെ 65 ശതമാനവും ഇപ്പോൾ സ്വർണരൂപത്തിലാണ്. ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യങ്ങളുടെയും മൊത്തം മൂല്യത്തിന്റെ 175 ശതമാനത്തോളമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായാണ് വർധിച്ചത്. അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇത് നാലിരട്ടിയിലധികം വർധിച്ചു. 2019 മാർച്ചിൽ 109 ലക്ഷം കോടിയായിരുന്ന മൂല്യമാണ് 2026 ജനുവരിയിൽ 445 ലക്ഷം കോടിയായി ഉയർന്നത്.
സമ്പാദ്യം മുഴുവൻ സ്വർണമാക്കി മാറ്റുന്നത് രാജ്യത്തിന്റെ സൂക്ഷ്മ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വർണത്തിന്റെ ആവശ്യം വർധിക്കുന്നതിനനുസരിച്ച് ഇറക്കുമതി കൂട്ടേണ്ടി വരുന്നത് വിദേശനാണ്യ കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കും. ഉത്പാദനപരമായ മേഖലകളിൽ നിക്ഷേപിക്കപ്പെടേണ്ട മൂല്യം മരവിച്ചു കിടക്കുന്നത് സമ്പദ്ഘടനയുടെ ചലനാത്മകതയ്ക്ക് തടസമാകുമെന്നും കൊട്ടക് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
Kerala
പരവൂർ: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും പ്രവർത്തിക്കുന്നത് ഗുരുതരമായ സാങ്കേതിക തകരാറുകളോടെയാണെന്ന് പാർലമെന്ററി പാനൽ റിപ്പോർട്ട്.
സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
ഇൻഡിഗോയുടെ, പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാണ്.
പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ എക് സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്.
270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയിൽ നടത്തിയ പ്രത്യേക ഓഡിറ്റിൽ നൂറോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൈലറ്റുമാരുടെ പരിശീലനത്തിലെ കുറവ്, അന്താരാഷ്ട്ര വിമാനങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം, ജോലി സമയ പരിധി ലംഘിച്ചുള്ള സർവീസുകൾ എന്നിവയും സുരക്ഷാ ഭീഷണി ഉയർത്തുന്നു.
കാലാവധി കഴിഞ്ഞ അടിയന്തര സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും അനധികൃതമായി കോക്ക്പിറ്റിൽ പ്രവേശനം അനുവദിച്ചും വിമാനങ്ങൾ സർവീസ് നടത്തുന്നത് അതീവ ഗുരുതരമാണെന്ന് കമ്മിറ്റി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് മാത്രം ഒമ്പത് തവണ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വ്യോമയാന മേഖലയിൽ അടിയന്തരമായ സുരക്ഷാ പരിഷ്കരണങ്ങൾ വേണമെന്ന് കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തു.
Business
ന്യൂഡൽഹി: രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് ആവർത്തിച്ചു കേന്ദ്രം. ഊർജവിതരണ സാഹചര്യം പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ റീട്ടെയിൽ ഇന്ധന ഔട്ട്ലെറ്റുകളിലും ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മനഃപൂർവം നടത്തുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം അറിയിച്ചു.
“ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറും അഞ്ചാമത്തെ വലിയ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ശുദ്ധീകരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നു.
ലോകത്തിന് ഇന്ത്യ ഒരു നെറ്റ് എക്സ്പോർട്ടറായതിനാൽ (വിദേശവ്യാപാരത്തിൽനിന്നു വാങ്ങുന്നതിനെക്കാൾ അവയ്ക്കു വിൽക്കുന്ന രാജ്യം) ആഭ്യന്തര പെട്രോൾ, ഡീസൽ ലഭ്യത ഘടനാപരമായി ഉറപ്പാക്കപ്പെട്ടിരിക്കുന്നു. വിതരണം റേഷൻ ചെയ്യാൻ ഒരൊറ്റ ഔട്ട്ലെറ്റിനോടും ആവശ്യപ്പെട്ടിട്ടില്ല.
ചില പന്പുകളിൽ ആശങ്കപ്പെട്ട് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ചില തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ മൂലമാണ്. ആഗോളതലത്തിൽ എന്തൊക്കെ സംഭവിച്ചാലും എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഏകദേശം രണ്ടു മാസത്തെ സ്ഥിരമായ വിതരണം ലഭ്യമാണ്.
അടുത്ത രണ്ടു മാസത്തെ ക്രൂഡ് സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്.”-മന്ത്രാലയം വ്യക്തമാക്കി. അവശ്യസാധന ലഭ്യതയെ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ വിമുഖത കാട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
District News
യുഡിഎഫ് കണ്വന്ഷന് ഇന്ന്
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ചുള്ള നിയോജകമണ്ഡലം കണ്വന്ഷന് ഇന്നു നടക്കും. പഴയ ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ വൈകുന്നേരം 5.30ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, കെ.എന്‍.എ. ഖാദര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും. കണ്വന്ഷന് മുന്നോടിയായി വൈകുന്നേരം അഞ്ചിന് മങ്ങാട്ടുകവലയില്നിന്നു റോഡ്ഷോ ആരംഭിക്കും.
പര്യടനം നാളെ മുതല്‍
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ പര്യടനം നാളെ ആരംഭിക്കും. നാളെ ആലക്കോട്, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലും 28ന് കരിമണ്ണൂര്‍ പഞ്ചായത്തിലുമാണ് പര്യടനം. നാളെ രാവിലെ എട്ടിന് ചിലവ് ജംഗ്ഷനില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പര്യടനം ഉദ്ഘാടനം ചെയ്യും.
അപുവിനായി പാട്ടുപാടി മുജീബ്
തൊടുപുഴ: വോട്ടുതേടിയുള്ള യാത്രയില്‍ പാട്ടുകൊണ്ട് അപു ജോണ്‍ ജോസഫിനെ വരവേറ്റ് മുജീബ്. കരിങ്കുന്നം പൊന്നന്താനത്ത് വോട്ട് തേടിയുള്ള യാത്രയ്ക്കിടെയാണ് മുജീബിനെ സ്ഥാനാര്‍ഥി കണ്ടുമുട്ടിയത്. പൊന്നന്താനം ഉള്‍പ്പെടെയുള്ള മേഖലയില്‍ മത്സ്യവ്യാപാരം നടത്തുകയാണ് മുജീബ്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് എന്നു പറഞ്ഞ് പരിചയപ്പടുത്തിയപ്പോഴാണ് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുമായി നിറഞ്ഞ മനസോടെ അപുവിനെ മുജീബ് വരവേറ്റത്.
എല്‍ഡിഎഫ് മണ്ഡലം കണ്വന്ഷന് നടത്തി
തൊടുപുഴ: നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്റെ വിജയത്തിനായി പഴയ ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വന്ഷന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കിയ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ വേദിയില്‍ എടുത്തു പറഞ്ഞു. വി.വി. മത്തായി അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് നേതാക്കളായ സി.വി. വര്‍ഗീസ്, കെ.പി. മേരി, മുഹമ്മദ് ഫൈസല്‍, ടി.കെ. ശിവന്‍നായര്‍, ലിനു ജോസ്, അഡ്വ. ജോയ്സ് ജോര്‍ജ്, ജോസ് ഫിലിപ്പ്, വി.ആര്. പ്രമോദ്, സുനില്‍ സെബാസ്റ്റ്യന്‍, ജോസ് പാലത്തിനാല്‍, കെ.ഐ. ആന്റണി, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, മുന്‍ എംഎല്‍എ പി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ആവേശപൂര്‍വം റോയി വാരികാട്ടിന്റെ പ്രചാരണം
തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയ് വാരികാട്ടിന്റെ പ്രചാരണം വലിയ ആവേശത്തോടെ തുടരുന്നു. രാജ്യം പദ്മവിഭൂഷന് നല്കി ആദരിച്ച പി. നാരായണനെ സന്ദര്‍ശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. പിന്നീട് കുടയത്തൂര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി അദ്ദേഹം നിരവധി വീടുകള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
മുതിര്‍ന്ന സാമൂഹികസംഘ പ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച വാരിക്കാട്ട് അടിസ്ഥാന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. സ്വാമി അയ്യപ്പദാസ്, എം.എന്‍. ജയചന്ദ്രന്, തൊടുപുഴ വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയില്‍ എന്നിവരെ സന്ദര്‍ശിച്ചു.
തൊടുപുഴ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച റോയി വാരികാട്ട് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.
നിര്‍മാണനിരോധനം മാറ്റിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം: റോയി കെ. പൗലോസ്
കട്ടപ്പന: നിര്‍മാണനിരോധനം മാറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസ്. ജില്ലയിലെ ജനതയോട് പകയോടെയുള്ള പ്രതികരണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. നിര്‍മാണനിരോധനം മാറ്റിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ആര്‍ക്കെങ്കിലും നിര്‍മാണാനുമതി നല്കിയിട്ടുണ്ടെങ്കില് അക്കാര്യം വ്യക്തമാക്കണം.
മലയോര ജനതയ്ക്ക് പട്ടയം കൊടുക്കുന്നതിനെതിരേ പരിസ്ഥിതിവാദികള്‍ കോടതിയില്‍ പറയുന്ന കള്ളങ്ങള്‍ തെറ്റാണെന്ന് പറയേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല. ഷോപ്പ്സൈറ്റുകള്‍ക്ക് പട്ടയം നല്കാന് തീരുമാനമെടുത്തെന്ന് വ്യക്തമാക്കിയിട്ട് നാലു മാസമായെങ്കിലും ഇപ്പോഴും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടാമതും അപേക്ഷ വാങ്ങിക്കുകയാണ്.
ഇടുക്കി പാക്കേജിന്റെ ഭാഗമായി ഒറ്റ പ്രോജക്ട് മാത്രമാണ് ജില്ലയില്‍ നടന്നിട്ടുള്ളതെന്നും റോയി കെ. പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മണ്ഡലപര്യടന ജാഥയ്ക്ക് ഇന്നു തുടക്കം; ആദ്യദിനംഅറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ
ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ മണ്ഡല പര്യടനജാഥ ഇന്ന് ആരംഭിക്കും. ഏപ്രിൽ രണ്ടുവരെ നീളുന്ന പര്യടനത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിക്കുന്നത്.
പര്യടനത്തിന്റെ ആദ്യദിനമായ ഇന്ന് അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ വിവിധ ഇടങ്ങളിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും. എൽഡിഎഫിന്റെ ജില്ലാ, പ്രാദേശിക നേതാക്കൾ പര്യടനത്തിന്റെ ഭാഗമാകും.
ഇന്നലെ കട്ടപ്പനയിൽ വിവിധ മേഖലകളിൽ വോട്ടർമാരെ നേരിൽ കണ്ട് റോഷി അഗസ്റ്റിൻ വോട്ട് അഭ്യർഥിച്ചു. വ്യക്തിപരമായി അടുപ്പമുള്ളവരുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ഇന്നലെ വോട്ട് അഭ്യർഥിച്ചത്. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുള്ള മഠങ്ങളിലും എത്തി റോഷി അഗസ്റ്റിൻ അനുഗ്രഹം തേടി.
തൊടുപുഴയുടെ വികസനത്തിനായി പ്രവര്‍ത്തിക്കും: ബേസില്‍
തൊടുപുഴ: തെരഞ്ഞെടുക്കപ്പെട്ടാല്‍ നാടിന്റെ വികസനത്തിനായി നിലകൊള്ളുമെന്ന് ആംആദ്മി പാര്‍ട്ടി തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ബേസില്‍ ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇവിടെ മത്സരിക്കുന്ന ഏക ദേശീയ പാര്‍ട്ടിയാണ് തങ്ങളുടേത്.
പാതിവില തട്ടിപ്പില്‍ പ്രതിയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ ഇനിയും തയാറായിട്ടില്ല. ഇതു പുറത്തുവിട്ടാല്‍ യുഡിഎഫിലെയും എല്‍ഡിഎഫിലെയും പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊടുപുഴയില്‍ വികസനം തടസപ്പെട്ടിരിക്കുകയാണ്. നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ട്.
മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തൊടുപുഴയിലെ മറ്റു മുന്നണി സ്ഥാനാര്‍ഥികള്‍ അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകും. ഇതിനായി മുന്നണിമാറാനും ഇവര്‍ മടിക്കില്ല. കൃത്യമായ നിലപാടില്ലാത്ത സമീപനമാണ് ഇവരുടേത്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നു സഹകരണ ബാങ്കുകള്‍ തകര്‍ത്തു. തെരഞ്ഞെടുക്കപ്പട്ടാല്‍ പാതിവില തട്ടിപ്പിലെ മുഴുവന്‍ പേരുടെയും പണം തിരികെ നല്കാന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബേസില്‍ പറഞ്ഞു.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത് 806 കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2021-22ൽ 176, 2022-23ൽ 163, 2023-24ൽ 157, 2024-25ൽ 140 എന്നിങ്ങനെയാണ് രാജ്യത്തുടനീളമുണ്ടായ കസ്റ്റഡി മരണങ്ങളുടെ കണക്ക്.
2025 മുതൽ ഈ വർഷം മാർച്ച് 15 വരെയുള്ള കണക്കനുസരിച്ച് 170 പേർ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടെന്നും കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ വിവരങ്ങൾ പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്നത്.
അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങളുണ്ടായ സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും ഗുജറാത്തും ബിഹാറും ഉത്തർപ്രദേശുമാണ്.
മഹാരാഷ്ട്രയിൽ അഞ്ചു വർഷത്തിനിടെ 101 കസ്റ്റഡി മരണങ്ങളുണ്ടായപ്പോൾ ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ യഥാക്രമം 85, 76, 56 എന്നിങ്ങനെ കസ്റ്റഡി മരണങ്ങളുണ്ടായി. കേരളത്തിലാകട്ടെ അഞ്ചു വർഷത്തിനിടെ 22 കസ്റ്റഡി മരണങ്ങളാണു രജിസ്റ്റർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021-22ൽ ആറ്, 22-23ൽ രണ്ട്, 23-24ൽ ആറ്, 24-25ൽ അഞ്ച്, 25-26ൽ ഇതുവരെ മൂന്ന് എന്നിങ്ങനെയാണ് കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
International
ദുബായ്: ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖമനയ് നിലപാട് വ്യക്തമാക്കിയത്. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണെന്നുമാണ് മുജ്തബ ഖമനയ്യുടെ നിലപാട്.
അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിൽ ഇറാന്റെ ആക്രമണ ശ്രമം നടത്തിയെങ്കിലും ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു.
തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയിയെന്നും മുജ്തബ ഖമനയ്യുടെ പ്രസ്താവനയിലുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.
അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു. അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചത്.
ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയത്. ആക്രമണങ്ങളെ തുടർന്ന് ഇറാഖിലെ എണ്ണ ഉൽപാദനത്തിലെ നല്ലൊരു പങ്ക് നിർത്തിവയ്ക്കേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു.
Business
പരവൂര്‍: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ‘ഗ്യാസ് എടിഎം’ സംവിധാനം. ഗുരുഗ്രാമിലാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ എല്‍പിജി സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീന് പ്രവര്‍ത്തനം ആരംഭിച്ചത്.
ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) പൈലറ്റ് പ്രോജക്റ്റായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ രണ്ട് മുതല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ കൈപ്പറ്റാം.
പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഈ വെന്‍ഡിംഗ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഒടിപി വഴി വിവരങ്ങള്‍ സ്ഥിരീകരിക്കാം. തുടര്‍ന്ന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ പേയ്മെന്റ് നടത്തിയാല്‍ പുതിയ സിലിണ്ടര്‍ മെഷീനില്‍ നിന്ന് പുറത്തേക്ക് വരും.
ഒഴിഞ്ഞ സിലിണ്ടര്‍ മെഷീനുള്ളില്‍ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സോഹ്നയിലെ സെക്ടര്‍ 22-ലാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകള്‍ക്ക് പകരം ഭാരം കുറഞ്ഞതും സുരക്ഷിതവുമായ ഫൈബര്‍ കോമ്പോസിറ്റ് സിലിണ്ടറുകളാണ് ഈ എടിഎം വഴി വിതരണം ചെയ്യുന്നത്. സാധാരണ സിലിണ്ടറുകള്‍ക്ക് 31 കിലോഗ്രാമോളം ഭാരമുള്ളപ്പോള്‍ പുതിയ സിലിണ്ടറുകള്‍ക്ക് 15 കിലോ മാത്രമാണ് ഭാരം.
തുരുമ്പെടുക്കാത്തതും ശുചിത്വമുള്ളതുമായ ഈ സിലിണ്ടറുകളുടെ സുതാര്യമായ രൂപകല്‍പ്പന പാചകവാതകത്തിന്റെ അളവ് നേരിട്ട് മനസിലാക്കാന്‍ സഹായിക്കും. 10 സിലിണ്ടറുകള്‍ വരെ ഒരേസമയം സൂക്ഷിക്കാന്‍ കഴിയുന്ന മെഷീനില്‍ സ്റ്റോക്ക് കുറയുമ്പോള്‍ ഗ്യാസ് ഏജന്‍സിക്ക് സ്വയം സന്ദേശം ലഭിക്കുന്ന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ ഈ പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എല്‍പിജി എടിഎമ്മുകള്‍ വ്യാപിപ്പിക്കാനാണ് ബിപിസിഎല്‍ ലക്ഷ്യമിടുന്നത്.
District News
ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന.
ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല.
കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ ഭാഗത്തും മാത്രമാണ് കാര്യമായി വെള്ളമുള്ളത്.
ഇത് തന്നെ ആവശ്യത്തിനില്ല. വര്‍ഷക്കാലത്തെ മൂന്ന് മാസം മാത്രമാണ് മുഴുവന്‍ ഭാഗത്തേക്കും വെള്ളം വ്യാപിക്കുന്നത്. അശാസ്ത്രീയമായ മണല്‍വാരലാണ് ഭാരതപ്പുഴയെ ഈ നിലയിലെത്തിച്ചത്. പുഴ വറ്റിയതോടെ സമീപപ്രദേശങ്ങളിലും ജലക്ഷാമവും രൂക്ഷമായിക്കഴിഞ്ഞു. കുടിവെള്ളത്തിന് കുഴല്‍കിണറുകളെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലാണ്.
ഭാരതപ്പുഴയുടെ പല ഭാഗങ്ങളിലും മരങ്ങളും ചെടികളുമാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി പലരും തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഭാരതപ്പുഴ വലിയ പാരിസ്ഥിതിക പ്രശ്നം കൂടിയായി മാറി. ഇതിനിടയിലാണ് ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വ്യാപകമായ കൈയേറ്റം നടന്നുവരുന്നത്. വേനൽക്കാലത്ത് പുഴയുടെ അടിക്കാടുകൾക്ക് തീടുന്നതും വ്യാപകമായി തീർന്നിട്ടുണ്ട്.
National
ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ ഏറ്റവും മിതമായ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഏതൊരിടത്തുനിന്നും അംസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് കേന്ദ്രസർക്കാർ.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജവിതരണം തടസങ്ങളില്ലാതെ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും. എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.
അതേസമയം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് യുഎസ് 30 ദിവസത്തെ താത്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.
District News
നെന്മാറ: ആൺകുട്ടികളുടെ അണ്ടർ 10 സംസ്ഥാന മിനി അത്ലറ്റിക്സ് ലോംഗ്ജംപിൽ സ്വർണമെഡൽ കരസ്ഥമാക്കിയ അംജിത്ത് നാടിന്റെ അഭിമാനമായി. നെന്മാറ കൊടുവാൾപ്പാറ സ്വദേശികളായ കൃപ - രഞ്ജു ദമ്പതികളുടെ മകൻ അംജിത്ത് നെന്മാറ സെന്റ് റീത്താസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വാർഡ് അംഗം നിഷ ഷിബു, ഡിസിസി അംഗം പ്രദീപ് നെന്മാറ, മുൻ പഞ്ചായത്ത് അംഗങ്ങളായ എ. മോഹനൻ, എൻ. സോമൻ, എ. രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.ജെ. ജോസ്, ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആർ. അനൂപ്, കെ.ജി. രാഹുൽ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്ബാധിത ജില്ലകളുടെ എണ്ണം എട്ടിൽനിന്ന് ഏഴായി കുറഞ്ഞതായി കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ അവലോകന റിപ്പോർട്ടിലാണ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.
പുതിയ പട്ടിക പ്രകാരം ഛത്തീസ്ഗഡിലെ ബിജാപുർ, നാരായൺപുർ, സുക്മ, കാങ്കർ, ദന്തേവാഡ; ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം, ഒഡീഷയിലെ കാണ്ഡമാൽ എന്നിവയാണ് മാവോയിസ്റ്റ് ബാധിത ജില്ലകൾ.
National
ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്‍പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.
ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.
അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്റെ കടബാധ്യതയിൽ കോണ്‍ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.
National
ബംഗളൂരു: വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ.
സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്കാര ജേതാവുകൂടിയായ സാംഗ്മ. കത്തോലിക്കനായതിൽ തനിക്ക് ഏറെ അഭിമാനമുണ്ട്. സഭ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ ഒരാളെ ഉത്തമപൗരനാക്കുന്നതാണ്. വിവിധ മേഖലകളിലുള്ള സഭയുടെ പ്രവർത്തനങ്ങൾ കാണുന്പോൾ അഭിമാനം തോന്നാറുണ്ട്.
യുവാക്കളുടെ രൂപീകരണത്തിലും വടക്കുകിഴക്കൻ മേഖലയുടെ കാര്യത്തിലുമൊക്കെ സഭയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധ ശ്ലാഘനീയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിലൊന്നും ഭയചകിതരാകാതെ ശുശ്രൂഷ തുടരേണ്ടതുണ്ട്. ക്രൈസ്തവ സഭാവിഭാഗങ്ങൾക്കിടയിൽ കൂടുതൽ യോജിപ്പോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്- കോൺറാഡ് സാംഗ്മ പറഞ്ഞു.വ്യത്യസ്ത മേഖലകളിൽ നിസ്തുല സേവനം ചെയ്ത സമുന്നത വ്യക്തികളെ ആദരിക്കാനുള്ള ഇന്ത്യയിലെ സഭാനേതൃത്വത്തിന്റെ തീരുമാനം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിലെ നിസ്തുല സേവനത്തിനുള്ള കത്തോലിക്കാ സഭയുടെ പ്രതിജ്ഞാബദ്ധത അഭിനന്ദനീയമാണെന്ന് ചടങ്ങിൽ പ്രസംഗിച്ച കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.
ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 19 പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി സിബിസിഐ ആദരിച്ചു. ഭാരതസഭയ്ക്കുവേണ്ടി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ഗോവ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, സിബിസിഐയുടെ നിയുക്ത പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദി നാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ ചേർന്ന് പുരസ്കാരജേതാക്കളെ ആദരിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴത്ത് സർട്ടിഫിക്കറ്റും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെമെന്റോയും കൈമാറി.
സിബിസിഐയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ നന്ദിയും പറഞ്ഞു. സെന്റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കഴിഞ്ഞ നാലിന് ആരംഭിച്ച സിബിസിഐ 37-ാം ജനറൽ ബോഡി സമ്മേളനം ഇന്നു സമാപിക്കും.
Kerala
കോഴിക്കോട്: ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്റെ ആരോഗ്യമേഖല. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചേവായൂരില്‍ തറക്കല്ലിട്ടത്.
ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപറേഷന് തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും.
14 സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്സ്പ്ലാന്റേഷന് മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്സുകള്‍ക്കും പദ്ധതിയുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 15 ആന്ത്ര (ഇന്റസ്റ്റൈനല്‍) ട്രാന്‍സ്പ്ലാന്റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം.
National
മുംബൈ: ഇന്ത്യയില്‍ ആദ്യമായി കളര്‍ കോയിന് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന് നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് നൂറുരൂപയുടെ കളര്‍ കോയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.
1925 മുബൈ-കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്ക് ട്രെയിന്‍ ഓടി തുടങ്ങിയത്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്റെ വര്‍ണ്ണ ചിത്രമാണ് ഈ നാണയത്തിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക്ക് ലോക്കോമോട്ടോവിന്റെ രൂപകല്പനയും ഈ നാണയത്തില്‍ കാണാം. ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായിട്ടാണ് വൈവിധ്യങ്ങള്‍ നിറഞ്ഞ നൂറു രൂപയുടെ കളര്‍ നാണയം പുറത്തിറക്കിയത്.
കോൽക്കത്തയിലെ നാണയ കമ്മട്ട ശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എയുപി സ്കൂള്‍ അധ്യാപകന് എം.സി. അബ്ദുൾ അലിയുടെ ശേഖരണത്തില്‍ ഈ നാണയം എത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആരോഗ്യം, പരിസ്ഥിതി, സുസ്ഥിരത എന്നീ മേഖലകളില്‍ സൂക്ഷ്മാണുക്കളുടെ പങ്ക് ശാസ്ത്രീയമായി പഠിക്കുന്നതിനും സമൂഹത്തിന്റെ ഗുണത്തിനായി ഉപയോഗിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും.
നാളെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സെന്ററിന്റെ സമര്‍പ്പണവും സംസ്ഥാന സൂക്ഷ്മാണുവിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇതോടെ സ്വന്തം സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മനുഷ്യാരോഗ്യം, പോഷണം, രോഗപ്രതിരോധം എന്നിവയ്ക്കൊപ്പം കൃഷി, മത്സ്യസമ്പത്ത്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാമുള്ള മൈക്രോബയോം അധിഷ്ഠിത ട്രാന്‍സ്ലേഷണല്‍ ഗവേഷണങ്ങള്‍ ഒറ്റക്കുടക്കീഴില്‍ എത്തിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം എന്ന പ്രത്യേകതയും സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിനുണ്ട്.
Business
ന്യൂഡൽഹി: ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകബാങ്കിന്റെ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയരുമെന്ന് എസ്ബിഐ റിപ്പോർട്ട്.
2030ഓടെ രാജ്യത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനം 4000 ഡോളർ (3.63 ലക്ഷം രൂപ) തൊടുമെന്നും ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളടങ്ങുന്ന പട്ടികയിലേക്ക് നാലുവർഷത്തിനകം എത്തുമെന്നും എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2028ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സന്പദ്വ്യവസ്ഥയായി മാറുന്നതിന്റെ പാതയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊത്ത ദേശീയവരുമാനത്തെ (ജിഎൻഐ) അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷവരുമാനം കണക്കിലെടുത്ത് 1,135 ഡോളറിൽ താഴെ പ്രതിശീർഷവരുമാനമുള്ള രാജ്യങ്ങൾ കുറഞ്ഞ വരുമാനമുള്ള രാജ്യമായും 1136-4495 ഡോളറിനിടയിലുള്ളത് കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യമായും 4496-13935 ഡോളർ വരുമാനമുള്ള രാജ്യങ്ങൾ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യമായും 13935 ഡോളറിനുമുകളിൽ വരുമാനമുള്ളവയെ ഉയർന്ന വരുമാനമുള്ള രാജ്യ മായുമാണ് ലോകബാങ്ക് പട്ടികപ്പെടുത്തുന്നത്.
Kerala
കോട്ടയം: സംശുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണമെന്ന് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ ഭരണപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഏറ്റവും പാവപ്പെട്ടവരുടെ മുഖം എപ്പോഴും ഓർമയുണ്ടായിരിക്കണമെന്നും പൊതു ആവശ്യങ്ങള്‍ക്കൊപ്പം ചുറ്റുപാടുമുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ടി.യു. കുരുവിള, ജോയ് എബ്രഹാം, ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ്, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ നിലനില്‍ക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്നും ഭരണഘടനാ മൂല്യങ്ങളെ മറികടന്ന് രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ വർധിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘കെഎൽഐബിഎഫ് ഡയലോഗ്’ സെഷനിൽ ‘രാഷ്ട്രീയം, സംസ്കാരം, ഫാസിസം’ എന്ന വിഷയത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറ പഠിക്കണമെന്ന താത്പര്യം അധികാരകേന്ദ്രങ്ങൾക്ക് ഇല്ല. ചരിത്രത്തെ വളച്ചൊടിക്കുകയും രാഷ്ട്രനായകന്മാരെ തമസ്കരിക്കുകയും ചെയ്യുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു.
യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും ചർച്ചയാകാതിരിക്കാൻ മതത്തെയും വിദ്വേഷത്തെയും രാജ്യത്ത് ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ അധികാരശക്തികൾക്ക് കുടപിടിക്കുകയാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല ഉടൻ സ്വകാര്യ ഏജൻസികൾക്ക് തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങൾ രണ്ടാഴ്ചയ്ക്കകം കോർപറേറ്റുകൾക്ക് നിക്ഷേപത്തിനായി തുറന്നുനൽകുമെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകങ്ങളിൽ നിക്ഷേപം നടത്താൻ കോർപറേറ്റുകളെ അനുവദിക്കുന്നതിലൂടെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം ഇനി സ്വകാര്യ ഏജൻസികൾക്കും നിർവഹിക്കാം.
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലുള്ള 3500ലധികം സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണത്തിനു സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചിരുന്നെങ്കിലും സംരക്ഷണച്ചുമതല പൂർണമായും എഎസ്ഐക്ക് കീഴിലായിരുന്നു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുന്നതിലൂടെ സ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം കൂടുതൽ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
അടിയന്തര സംരക്ഷണം ആവശ്യമുള്ള 250 സ്മാരകങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപം നടത്താൻ താത്പര്യമുള്ള കോർപറേറ്റുകൾക്ക് ഇതിൽനിന്ന് താത്പര്യമുള്ള സ്മാരകങ്ങൾ തെരഞ്ഞെടുക്കാം.
National
അഹമ്മദാബാദ്: മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമീപഭാവിയിൽ രാജ്യം മലേറിയ മുക്തമാകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
“ആയുഷ്മാൻ ഭാരത്, മിഷൻ ഇന്ദ്രധനുഷ് പോലുള്ള ക്ഷേമപദ്ധതികൾക്കാണു നന്ദിപറയേണ്ടത്. മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ നമ്മൾ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ മലേറിയയ പൂർണമായും തുടച്ചുനീക്കാനാകും”-അദ്ദേഹം പറഞ്ഞു.
ഡെങ്കി ബാധിതരുടെ മരണനിരക്ക് ഒരു ശതമാനത്തിലേക്ക് എത്തിക്കാനും രാജ്യത്തിനു കഴിഞ്ഞു. ദേശീയ മാതൃമരണ അനുപാതത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അമിത് ഷാ പറഞ്ഞു.
2014 ൽ 37,000 കോടിരൂപയായിരുന്ന കേന്ദ്രത്തിന്റെ ആരോഗ്യ ബജറ്റ് ഇന്ന് മോദി ഭരണത്തിൽ 1.28 ലക്ഷംകോടിയിലെത്തി. പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കിയാണ് ലക്ഷ്യത്തിലെത്തിയത്-ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യ മെഡിക്കൽ കോൺഫറൻസായ ഐഎംഎ നാറ്റ്കോൺ 2025 ൽ സംസാരിക്കവേ ആഭ്യന്തരമന്ത്രി പറഞ്ഞു.
ജനറിക് മരുന്നുകൾ കുറഞ്ഞവിലക്ക് ലഭ്യമാക്കി, ജിഎസ്ടി എടുത്ത് കളഞ്ഞ് ഒട്ടേറെ മരുന്നുകളുടെ വില താഴ്ത്തി, മെഡിക്കൽ കോളജുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും കമ്യുണിറ്റി ഹെൽത്ത് സെന്ററുകൾക്കുമായി എയിംസിന്റെ സഹായത്തോടെ ഉടൻ ടെലിമെഡിസിൻ സേവനം ഏർപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
International
കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.