National
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ഡല ജില്ലയിൽ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാൽ സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
എന്നാൽ അജിത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് കുടുംബം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിൽ ഓക്സിജൻ സൗകര്യം നൽകിയിരുന്നെങ്കിലും, യാത്രയ്ക്കിടയിൽ സിലിണ്ടറിലെ ഓക്സിജൻ തീർന്നുപോവുകയായിരുന്നു.
തുടർച്ചയായി ശ്വാസതടസം ഉണ്ടായിട്ടും കൃത്യസമയത്ത് ഓക്സിജൻ കിട്ടാതെ അജിത് പിതാവിന്റെ മടിയിൽ കിടന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
District News
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലായി ആകെ 342 ഡോക്ടർമാരുടെ സ്ഥിരം തസ്തികയാണ് ഉള്ളത്. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇപ്പോൾ ജോലിചെയ്യുന്നത് 170 ഡോക്ടർമാർ മാത്രം. ആകെ ആവശ്യമുള്ളതിന്റെ പകുതിയിൽ താഴെ. ജില്ലയിലെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരു സ്ഥിരം ഡോക്ടർ പോലുമില്ല.
മഴക്കാലത്തെ പതിവു രോഗങ്ങൾക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയമാണ്. ജില്ലാ ആശുപത്രി തൊട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഒപി വിഭാഗത്തിൽ തിരക്കൊഴിഞ്ഞ നേരമില്ല. രോഗത്തളർച്ചയ്ക്കിടയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുമ്പോൾ പലരും അവശരായിപ്പോകുന്നുണ്ട്. ഓൺലൈനായി ടോക്കണെടുത്താലും കാത്തിരിപ്പിന് വലിയ മാറ്റമില്ല. ഇനിയും കാത്തിരിക്കാനാവാതെ സ്വകാര്യ ആശുപത്രികൾ തേടി പോകുന്നവരും ഏറെയാണ്. രോഗികൾക്കൊപ്പം ഡോക്ടർമാരും തിരക്കുകൊണ്ട് വീർപ്പുമുട്ടുകയാണ്.
ഓരോ ദിവസവും 1500 ലധികം രോഗികളെത്തുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 51 സ്ഥിരം ഡോക്ടർമാരുടെ തസ്തികയാണ് ഉള്ളത്. ഇപ്പോൾ ആകെയുള്ളത് 27 ഡോക്ടർമാർ മാത്രം. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ആറു തസ്തികകളുള്ളതിൽ ഇപ്പോഴുള്ളത് ഒരാൾ മാത്രം. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പലതും ഒഴിഞ്ഞുകിടക്കുന്നു.
മെഡിക്കൽ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി ഉയർത്തിയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ 49 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 26 പേർ മാത്രം. താലൂക്ക് ആശുപത്രികളിൽ മിക്കതിലും ഡോക്ടർമാരുടെ കുറവു മൂലം ഒപി സേവനം വെട്ടിക്കുറയ്ക്കേണ്ടിവരുന്ന അവസ്ഥയാണ്.
നർക്കിലക്കാട്, പാണത്തൂർ, കരിന്തളം, ദേലമ്പാടി, മുള്ളേരിയ, പെർള, പുത്തിഗെ, വാണിനഗർ എന്നിങ്ങനെ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് ഒരൊറ്റ സ്ഥിരം ഡോക്ടർ പോലും ഇല്ലാത്തത്. മറ്റിടങ്ങളിലും എൻഎച്ച്എം പദ്ധതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലോ നിയമിച്ച താത്കാലിക ഡോക്ടർമാരെക്കൊണ്ടാണ് ഒപി വിഭാഗത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നിട്ടും പലയിടങ്ങളിലും ഒപി സമയം വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ ജോലിചെയ്യാൻ തയ്യാറാകുന്ന സർക്കാർ ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഭരണം മാറിയതോടെ ആ പദ്ധതി നിലച്ചുപോയി. വീണ്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ആ പദ്ധതി പുനരുജ്ജീവിപ്പിക്കാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരും ഡോക്ടർമാരും ഒരുപോലെ ആവശ്യപ്പെടുന്നത്.
അങ്ങനെയായാൽ ജില്ലയിൽ ജോലിചെയ്യാനെത്തുന്ന ഡോക്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനവെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ഒഴിവുള്ള ഇടങ്ങളിൽ താത്കാലിക ഡോക്ടർമാരെ നിയോഗിക്കുന്നതുൾപ്പെടെ ജില്ലയുടെ ആരോഗ്യരംഗത്തെ കൈപിടിച്ചുയർത്താൻ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.
District News
വെള്ളരിക്കുണ്ട്: ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സയും ഓർത്തോ, ഇഎൻടി ഉൾപ്പെടെയുള്ള സ്പെഷലൈസ് ഡോക്ടർമാരുടെ 24 മണിക്കൂർ സേവനവും വേണമെന്ന് ബിഎംഎസ് വെള്ളരിക്കുണ്ട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ. റെജികുമാർ, എ.സി. വിനോദ് കുമാർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, തമ്പാൻ നായർ പാട്ടത്തിൽ, ബളാൽ കുഞ്ഞിക്കണ്ണൻ, രമണി കൊന്നക്കാട്, പി. രാധാകൃഷ്ണൻ, ഭരതൻ കല്യാൺറോഡ്, സി.വി. സുരേഷ് പ്രസംഗിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സന്ദർശിച്ചു. മൂന്നാഴ്ചയോളം നീണ്ട ഉപവാസത്തിനൊടുവിലാണ് വാംഗ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളെ പോലീസ് മോചിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്ന് സന്ദർശനത്തിന് ശേഷം ജെ.പി നദ്ദ പ്രതികരിച്ചു.
Kerala
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ സമ്പൂര്‍ണ്ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ ചികിത്സാ കേന്ദ്രം മൂന്ന് ഘട്ടമായി ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രമായി മാറും.
ബോധവത്കരണം, പ്രതിരോധ മാര്‍ഗങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള ചികിത്സയും തുടര്‍ചികിത്സയും എന്നിവയ്ക്കുമായി പതിനാറ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സംരംഭമാണിത്. സന്തോ ഓഡിറ്റോയത്തില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമതാരം ജൂവല്‍ മേരി മുഖ്യാതിഥി ആയിരുന്നു.
വിനു ജോബ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ജോമി കാവാലം, ഹോസ്പിറ്റല്‍ അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലില്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. ഡോ. എന്‍. രാധാകൃഷ്ണന്, ഡോ. ജൂബി മാത്യു, ഡോ നവീന്‍ എസ്.നായര്‍, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗനിര്‍ണയ പാക്കേജുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 8943353603 നമ്പറില്‍ ബന്ധപ്പെടണം.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു മോഷണം പോയതായി വിവരം പുറത്ത് വരുന്നത്.
സംഭവം മനസിലാക്കിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്നുതന്നെ പരാതിയും മെഡിക്കല്‍ കോളജ് പോലീസിന് നല്കുകയുണ്ടായി. എന്നാല്‍ കാണാതായ മരുന്നിന്റെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് അറിയുന്നത്.
ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെയും കടുത്ത നിയന്ത്രണത്തോടെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. ഉറക്കക്കുറവ് ഉളളവര്‍, ഡിപ്രഷന് ഉളളവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക്ക് ഇനത്തില്‍ വരുന്ന മരുന്നാണ് കാണാതായിരിക്കുന്നത്.
മരുന്നു കാണാതായ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
Kerala
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.
കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.
നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മേൽ സീലിംഗ് ഫാൻ പൊട്ടിവീണ് മരിച്ചു. ജൂലൈ 18-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബർ (42) ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അക്ബറിന്റെ കുടുംബം രംഗത്തെത്തി.
ശനിയാഴ്ച രാത്രി 9.30 ഓടെ ആശുപത്രിയിലെ വാർഡിലാണ് സംഭവം നടന്നത്. അക്ബർ കിടന്നിരുന്ന കട്ടിലിലേക്ക് ഫാൻ ഊരി വീഴുകയായിരുന്നു. ഫാൻ അക്ബറിന്റെ വയറ്റിലാണ് പതിച്ചത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, അക്ബറിന്റെ മരണത്തിന് കാരണം ഫാൻ വീണതല്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. രക്തസമ്മർദം, സ്ട്രോക്ക്, ശ്വാസകോശത്തിലെ അണുബാധ, ശ്വാസതടസം തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളോടെ അബോധാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫാൻ വീണ ഉടൻ തന്നെ രോഗിയെ വിശദമായി പരിശോധിച്ചതായും ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.
വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളാകുകയാണെന്നും അതിനാൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂലൈ 24 ലേക്ക് മാറ്റി.
സോനം വാംഗ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, വാംഗ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, ആരോഗ്യം കൂടുതൽ വഷളാകുന്നതിനു മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
വാംഗ്ചുക്കിന്റെ സ്വന്തം ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവാദം നൽകുന്നില്ലെന്നും എന്ത് മരുന്നുകളാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
Kerala
ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ ലഹരിമരുന്ന് കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിയാണ് ജയിലിനുള്ളിൽ ടോയ്ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് മുതിർന്നത്.
സംഭവത്തെ തുടർന്ന് യുവാവിനെ ഉടൻ തന്നെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ജയിൽ അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ്.
ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിന്റെ മുന്നിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
മഴ പെയ്താല്‍ വെള്ളത്തിലൂടെ നീന്തി വേണം രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്ക് പോകാന്‍. ഡ്രെയ്നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.
കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി വെള്ളക്കെട്ടില്‍ തന്നെ തുടരാനാണ് സാധ്യത.
കൊച്ചിയില്‍ മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കോടികള്‍ മുടക്കി നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ ആയിരുന്നു.
District News
കുണ്ടറ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇഎസ്ഐ ആശുപത്രി ഏതു സമയവും തകര്‍ന്നു വീഴാവുന്ന നിലയില്‍. ഏഴാംകുറ്റിയില്‍ സ്ഥിതിചെയ്യുന്ന കേരളപുരം ഇഎസ്ഐക്കാണ് ഈ ദുര്‍ഗതി. 1968ല്‍ സ്ഥാപിതമായ ഈ ആതുരാലയത്തില്‍ അറ്റകുറ്റപണികളൊന്നും നടക്കാത്തതിനെ തുടര്‍ന്ന് ഗ്രില്‍ ഡോറുകള്‍ തുരുമ്പിച്ചു കഴിഞ്ഞ ഫാര്‍മസിയുടെയും മറ്റും ബോര്‍ഡുകള്‍ പലതും തെര്‍മോഫോം ഷീറ്റില്‍ സ്കെച്ച് പേന ഉപയോഗിച്ച് എഴുതിവച്ചിരിക്കുകയാണ്.
വീല്‍ ചെയറുകളും തുരുമ്പെടുത്തു കഴിഞ്ഞു. വയറിംഗും പ്ലംബിംഗും നശിച്ചു തുടങ്ങി. മേല്‍ക്കൂരകളും തകര്‍ന്നു തുടങ്ങി. അങ്ങിങ്ങായി വട്ടത്തില്‍ അറ്റകു റ്റപണികൾ ചെയ്തപോലെ ഡിസൈനുകള്‍ കാണാം. വാട്ടര്‍ ടാങ്കും തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. തുരുമ്പു പിടിച്ച ഹാന്‍ഡ് റെയിലുകളില്‍ പിടിച്ചാല്‍ കൈമുറിയുമെന്നുറപ്പ്. ഗേറ്റുകളും ദ്രവിച്ച് വീഴാറായി. പരിസരം എല്ലാം കാടു മൂടിയ അവസ്ഥയിലാണ്.
ആയിരത്തിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് അറ്റകുറ്റപ്പണികളൊന്നും നടത്താത്തതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലായിരിക്കുന്നത്. മരുന്നുകളുടെ അഭാവവും വലിയ പരാതിയാണ്. മുമ്പ് ഒന്നിലേറെത്തവണ ഇവിടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായിട്ടുമുണ്ട്.
കൂടാതെ മഴക്കാലത്ത് കേട്ടിടെ ചോരുന്നതും രോഗികളെ വലയ്ക്കുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ ആതുരാലയം പഴയ അവസ്ഥയില്‍ തുടരുകയാണ്,
നിര്‍ധനരായ രോഗികള്‍ ആശ്രയിക്കുന്ന ഈ സ്ഥാപനം എത്രയും അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്ന് പ്രദേശവാസികളും രോഗികളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
District News
എരുമേലി: ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു അറ്റൻഡർ, ഫാർമസിയില്ല. ഇത് പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന എരുമേലി സർക്കാർ ആശുപത്രിയിലെ രാത്രിയിലെ സ്ഥിതി.
അടിയന്തര വൈദ്യ സഹായം നൽകേണ്ട സാഹചര്യത്തിൽ മറ്റു രോഗികളെ നോക്കികൊണ്ടിരിക്കുന്ന ഡോക്ടർ തന്നെ അവരെ വിട്ട് ഓടി എത്തണം. മറ്റ് അടിയന്തര ജോലികളിലുള്ള നഴ്സും അറ്റൻഡറും ചെയ്തുകൊണ്ടിരിക്കുന്ന ജോലി വിട്ട് എത്തണം. ഫലത്തിൽ ആർക്കും വേണ്ട ചികിത്സ സമയത്തിന് കിട്ടാതെ വരുന്നു. രാത്രി സമയത്ത് ഫാർമസി ഇല്ലാത്തതിനാൽ ആ സമയത്തേക്കുള്ള മരുന്നുകൾ മാത്രമേ നൽകാറുള്ളു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തിലെ പ്രധാന ആതുരാലയത്തിലെ സ്ഥിതിയാണിത്. രാത്രിയിൽ എത്തുന്ന രോഗികളുടെ സ്ഥിതി നോക്കി താലൂക്ക് ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ പറഞ്ഞയക്കാൻ മാത്രമേ ഇവിടുത്തെ ഡോക്ടർക്കാവുകയുള്ളു. മതിയായ കെട്ടിട സൗകര്യങ്ങളടക്കം ഉണ്ടെങ്കിലും അതാത് മേഖലകളിൽ പരിമിതമായി മാത്രം ജീവനക്കാരാണ് ഉള്ളത്. ഇത് ക്ഷീണിതാവസ്ഥയിലുള്ള രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദിവസേന അറുന്നൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ്
മതിയായ പരിശോധനാ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: ആറു മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പിനു പിന്നാലെ പാരസെറ്റമോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തെങ്കിലും മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.
ഒരാഴ്ച മുമ്പാണ് കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഡോക്ടര്‍ നല്കിയ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കുത്തിവയ്പിന് ശേഷം ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്റെ അളവ് കൂടിയതാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ കാരണമായത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ. സമീർപ്രീത് സിംഗ് ആനന്ദി (35) നെയാണ് ഡ്യൂട്ടി മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഡ്യൂട്ടിറൂം അകത്തുനിന്ന് പൂട്ടിയതിനാൽ സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നപ്പോൾ സമീർപ്രീത് സിംഗിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ സിമർപ്രീത് സിംഗ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. മുറിയിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും ഡയറിയും പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. തടയാൻ ശ്രമിച്ച ആര്യനാട് സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജന്‍ തലയ്ക്ക് പരിക്കേറ്റു.
ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം മങ്ങാട്ടുപാറ ‘യദു ഭവനിൽ' യദു (23)വിനെയാണ് പോലീസ് കീഴ്പ്പെടുത്തിയ്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പകൽ ആര്യനാട് - നെ ടുമങ്ങാട് റോഡിൽ പാറയക്കാറ ഭാഗത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത യദു തുടർന്ന് യാതൊരു കാരണവുമില്ലാതെ അവിടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ഹോട്ടൽ ഉടമയെ മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
എന്നാൽ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രക്ഷകർത്താക്കൾ അറിയിച്ചതിനെ തുടർന്ന് ഹോട്ടലുടമ പരാതിയില്ലെന്ന് എഴുതി നൽകി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി ഇയാളെ വിട്ടയച്ചിരുന്നു. ഇവിടെനിന്നു രക്ഷപ്പെട്ട യുവാവ് രാത്രി പത്തരയോടെ കൈയിൽ മദ്യക്കുപ്പിയും ട്യൂബ്ലൈറ്റുമായി ആര്യനാട് സ്റ്റേഷനിൽ കയറി അക്രമിക്കുകയായിരുന്നു.
പിന്നാലെ സ്റ്റേഷനിൽനിന്നു യുവാവ് തൊട്ടടുത്തുള്ള ആര്യനാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ ഐഎസ്എച്ച് ഒ.സി. ദേവരാജൻ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ റൂമിന് പുറത്ത് രോഗികൾക്ക് ഇരിക്കാൻ ഇട്ടിരുന്ന ഇരുമ്പ് കസേരയെടുത്ത് ഇയാൾ ഇൻസ്പെക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻ തന്നെ ആര്യനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ വച്ച് വീണ്ടും അക്രമത്തിന് മുതിർന്ന യദുവിനെ പാറാവ് പോലീസുകാർ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ആശുപത്രിയിൽ രോഗിയെ മർദിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നംഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. പത്തുതവണയോളം ജീവനക്കാരി രോഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോഗിയാണെന്നും വിവരങ്ങളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ജീവനക്കാർ നല്ല രീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് നിർദേശിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ജലദോഷവുമായി ചികിത്സ തേടിയ 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമായി. ജലദോഷവും ചുമയും കണ്ണിൽ ചുവപ്പ് നിറവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഫക്കെട്ട് മാറാൻ കഴിക്കേണ്ട മരുന്ന് കുഞ്ഞിന്റെ കണ്ണിലൊഴിച്ചതാണ് കഴ്ച നഷ്ടപ്പെടാൻ കാരണമെയതെന്ന് കുടുംബം ആരോപിക്കുന്നു.
സാഗർ ജില്ലയിലെ ബാണ്ട സിവിൽ ആശുപത്രിയിലാണ് സംഭവം. ഭൂസ കമൽപുർ സ്വദേശി ഇന്ദ്രാജ് വിശ്വകർമ മകനെ കഴിഞ്ഞ മെയ് 29 നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന് നേരിയ ജലദോഷവും ചുമയും കണ്ണിൽ ചുവപ്പും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഹിമാൻഷു വർമ കുട്ടിക്ക് കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നും പാരസെറ്റമോൾ സിറപ്പും ഇൻജക്ഷനും മറ്റു മരുന്നുകളും കുറിച്ചതായി പിതാവ് ഇന്ദ്രജ് വിശ്വകർമ പറയുന്നു.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ, കഫക്കെട്ട് മാറ്റാനുള്ള മരുന്ന് കുഞ്ഞിന്റെ കണ്ണിൽ ഒഴിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേ തുടർന്നു കുഞ്ഞിന്റെ നില വഷളായെന്നും നാല് മണിക്കൂറോളം ആശുപത്രിയിൽ നിന്നിട്ടും ആരോഗ്യസ്ഥിതി മോശമായെന്നും കുടുംബം പറഞ്ഞു. കുഞ്ഞിന്റെ സ്ഥിതി മോശമായതോടെ സാഗറിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ വിദഗ്ധ പരിശോധന നിർദേശിക്കുകയും ചെയ്തു. ഇതോടെ കുടുംബം ഭോപ്പാലിലെ എയിംസിൽ കുഞ്ഞിനെ എത്തിച്ചു.
എയിംസിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെന്നും ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പിതാവ് പറഞ്ഞു.
സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി. ഇതേ തുടർന്ന് ജില്ലാ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പുറമേ, പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചു കയറി ചികിത്സയിലായിരുന്ന 16 വയസുകാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 31 ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി ഗേറ്റിന്റെ കമ്പിയിലേയ്ക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് ചികിത്സയ്ക്കായി എത്തിച്ചത്.
പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
National
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്.
ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ് ജില്ലയില്‍ രണ്ട്, ലോഹോര്‍ദാഗ, ദേവ്ഘര്‍, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില്‍ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്റാം മുണ്ട എന്ന 44 വയസുകാരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരിച്ചിരുന്നു.
District News
ഗാന്ധിനഗര്‍: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രിവിട്ടു. ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശി രക്ഷൻ (11) ആണ് രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ മാരി ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മക്കളായ രക്ഷൻ, രക്ഷണ എന്നിവരെ സ്കൂളിൽ വിടാൻ മാതാവ് പോയപ്പോഴായിരുന്നു കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ മാതാവ് തൽക്ഷണം മരിച്ചു. രക്ഷണ ഓടിരക്ഷപെട്ടപ്പോൾ രക്ഷന് ആനയുടെ തട്ടേറ്റ് പരിക്കേൽക്കുകയായിരുന്നു. ഇവരുടെ പിതാവ് രാജൻ ഒരു വർഷം മുൻപ് മരിച്ചതാണ്.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം പിതൃസഹോദരൻ മുനിയാണ്ടിയും ഭാര്യ മുനിയമ്മയും ഏറ്റെടുത്തു. മുനിയമ്മ മരിച്ച മാരിയുടെ സഹോദരിയാണ്. ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്. ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷണ.
കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വനംമന്ത്രി ഷിബു ബേബി ജോണ്‍ മെഡിക്കല്‍ കോളജിലെത്തി സര്‍ക്കാര്‍ കുട്ടികളുടെ പേരില്‍ സ്ഥിരം നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രി മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എന്‍. വാസവന് അടക്കമുള്ളവർ രക്ഷനെ സന്ദര്‍ശിച്ചിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സതീഷ് ചന്ദ്ര, ഡോ. ടിനു രവി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.
ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പതു പേരിൽ ആറുപേരും ആശുപത്രി വിട്ടു. അതേസമയം നിലവിൽ മൂന്നുപേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
നിപ ബാധിച്ചയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
Kerala
തിരുവനന്തപുരം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെകൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
ഇതോടെ സമ്പർക്കപ്പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. നാലു പേർ നിരീക്ഷണത്തിൽ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്നലെ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന റിസ്ക് ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ ക്വാറന്റൈനിൽ ആണ്.
Kerala
തൃശൂര്‍: തെരുവുനായ പിന്തുടര്ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
National
ബംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ബുധനാഴ്ച രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
അതേസമയം ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ തള്ളി. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ഡോക്ടറുടെ വിശദീകരണം.
Kerala
തിരുവനന്തപുരം: നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു.
എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സമ്പർക്ക പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പതു പേരിൽ നാലുപേർ ആശുപത്രി വിട്ടു. അഞ്ചുപേർ നിരീക്ഷണത്തിൽ തുടരുന്നു.
ഇന്നലെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിപ രോഗബാധയെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള 13 പേരുടേയും സമാന രോഗലക്ഷണങ്ങളുള്ള 24 പേരുടെയും ഉൾപ്പെടെ 37 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്.
കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് സർക്കാരിന്റെയും ഐസിഎംആറിന്റെയും മാനദണ്ഡപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ട്.
സമ്പർക്കപ്പട്ടികയിൽ കുറഞ്ഞ റിസ്കിൽ ഒരാളെക്കൂടി ഇന്ന് ഉൾപ്പെടുത്തി. നിലവിൽ സമ്പർക്ക പട്ടികയിൽ 104 പേരാണുള്ളത് ഇതിൽ നാലു പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്കിൽ പെട്ടവരും 86 പേർ കുറഞ്ഞ ഭാഗത്തിൽപെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.
കോഴിക്കോട് നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിപ നിരീക്ഷണവും സാമ്പിൾ ശേഖരണവും നടത്തി.
കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് (RDDL), കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (ADCP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകൾ എടുത്തത്.
വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ, ഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ (Roosting sites) നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
വളർത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്’ (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.
ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗി രണ്ടാമത് ചികിത്സ തേടിയ സ്വകാര്യആശുപത്രി സന്ദർശിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും നിപ്പ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്കില്‍ 16 പേരും ലോ റിസ്കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.
District News
പിലാത്തറ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശയായി കണ്ടെത്തിയ പ്രിയവല്ലിയെ ചികിത്സ യ്ക്കു ശേഷം നാടും വീടും ചോദിച്ചറിഞ്ഞ് വീട്ടിലെത്തിച്ചപ്പോള്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞു. ഇതോടെ വിഷമത്തിലായ പ്രിയവല്ലിയെ പിലാത്തറ ഹോപ്പ് പ്രവര്‍ത്തകര്‍ തമിഴ്നാട് പോലീസിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലാക്കി ഇവര്‍ക്ക് തിരിച്ചുവരേണ്ടി വന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രിയ വല്ലിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. 20 ദിവസത്തോളമുള്ള ചികിത്സയ്ക്ക് ശേഷം ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിലാത്തറ ഹോപ് യൂണിറ്റ് സെക്രട്ടറി ജാക്വിലിന് ബിന്ന സ്റ്റാന്‍ലി, യുവ ഹോപ്പ് കോ -ഓര്‍ഡിനേറ്റര്‍ റിയാസ് പിലാത്തറ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിനില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
പരിയാരം പോലീസ്, മെഡിക്കല്‍ കോളജ് സ്റ്റാഫ്, സോഷ്യോളജി വകുപ്പ്, ലീഗല്‍ സര്‍വീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരുപ്പൂര്‍ പോലീസ് സ്റ്റേഷനിലേയും കളക്ടറേറ്റിലേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തിരുപ്പൂരിലെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോഴാണ് പ്രിയവല്ലിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും ആക്രിപെറുക്കി ജീവിക്കുന്ന സഹോദരി ഏറ്റെടുക്കാന്‍ തയാറല്ലെന്നും മനസിലായത്.
പറഞ്ഞാല്‍ അനുസരിക്കില്ലെന്നും വീട്ടില്‍ ആളില്ലാത്തപ്പോള്‍ ഇറങ്ങിപോകുമെന്നുമാണ് സഹോദരി പറഞ്ഞത്. ഇതോടെ വെട്ടിലായത് സദുദ്ദേശത്തോടെ ഇവരെ കൊണ്ടുപോയ ഹോപ്പിന്റെ പ്രവര്ത്ത കരാണ്. ഒടുവില്‍ തമിഴ്നാട് പോലീസിടപെട്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ള പ്രിയവല്ലിയെ തിരുപ്പൂരിലെ ആശുപത്രിയിലാക്കി.
ഇവരെ അടുത്ത ദിവസം അഗതിമന്ദരത്തിലാക്കാമെന്ന തമിഴ്നാട് പോലീസിന്റെ ഉറപ്പ് കിട്ടിയതോടെയാണ് ഹോപ്പിന്റെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തോടെ മടങ്ങാനായത്.
Kerala
കൊച്ചി: നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
National
മുസാഫർപുർ: ബിഹാറിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു.
മുസാഫർപുരിലെ ബ്രഹ്മപുരയിൽ പ്രവർത്തിക്കുന്ന പ്രസാദ് ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
ഐസിയു ഭാഗത്തുനിന്നാണു തീപടർന്നത്. സംഭവസമയം പതിനഞ്ചു രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിലെ രോഗികളെ ബന്ധുക്കൾ ഉടൻതന്നെ അടുത്ത ആശുപത്രികളിലേക്കു മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം, മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
National
ന്യൂഡൽഹി: രക്തസമ്മർദത്തെത്തുടർന്ന് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ആശുപതി വിട്ടു.
വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
പരിശോധനയ്ക്കുശേഷം ഇന്നലെ ഉച്ചയോടെയാണ് ഡീൻ ആശുപത്രി വിട്ടത്. തുടർന്ന് വൈകുന്നേരത്തെ വിമാനത്തിൽ കേരളത്തിലേക്ക് പുറപ്പെട്ടു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.
ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്.
യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രക്ഷകരായി ആശുപത്രി ജീവനക്കാർ; ചോരക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അറ്റൻഡർ അനിൽ
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.
ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നേരം അല്പം വൈകിയിരുന്നെങ്കിൽ കുഞ്ഞ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും ഈ മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ ആശുപത്രി അികൃതരും നാട്ടുകാരും ഹൃദയപൂർവ്വം അഭിനന്ദിച്ചു.
ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
കിൻഷാസ: എബോള വ്യാപനം രൂക്ഷമായ കിഴക്കൻ കോംഗോയിൽ ആശുപത്രി ആക്രമിച്ച് രോഗികളുടെ ബന്ധുക്കൾ. ആയുധധാരികളായ യുവാക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി വെടിവയ്പ് നടത്തി.
എബോള ബാധിച്ചു മരിച്ച ബന്ധുക്കളായ രണ്ടു പേരുടെ മൃതദേഹം കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മോൻബ്ഗ്വാലു ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആശുപത്രികൾക്കു നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.
ശനിയാഴ്ച മൊങ്ബ്വാലുവിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച എബോള ടെന്റ് നാട്ടുകാർ ആക്രമിച്ചു തീയിട്ടിരുന്നു. എബോള സംശയിക്കുന്ന 18 പേർ ഇവിടെനിന്നു കടന്നുകളഞ്ഞിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
വ്യാഴാഴ്ച റ്വാംപാര പട്ടണത്തിലെ ചികിത്സാകേന്ദ്രവും തീയിട്ടു നശിപ്പിച്ചു. എബോള സംശയിച്ചു മരിച്ച പ്രദേശവാസിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതാണു പ്രകോപനത്തിനു കാരണം.
എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽനിന്നു രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സംശയാസ്പദ മരണങ്ങളുണ്ടായാലും സംസ്കാരം സർക്കാർ നിയന്ത്രണത്തിലാണ് നടത്തുന്നത്. ഇതാണ് പ്രതിഷേധത്തിനു കാരണം.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.മുരളീധരന്. സര്‍ജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണം.
ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയുള്ള റിപ്പോര്‍ട്ടാണ് തന്നത്.
പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കല്‍ കോളജുകള്‍ രണ്ടെണ്ണം നിര്‍ത്തലാക്കിയെന്നും അത് പുനരാരംഭിക്കാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്.
ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു
പരാതി.
യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.
വൈകുന്നേരം മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നജിലയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. വീണ്ടും സ്കാൻ ചെയ്തപ്പോൾ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
നജിലയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഇന്ന് തുടർചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ പറഞ്ഞു.ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം.
അവരുടെ പ്രതിഷേധത്തെ തുടർന്നു പോലീസെത്തി നജിലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും സൗത്ത് പോലീസ് പറഞ്ഞു.
സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടി. ബീച്ച് വനിതാ-ശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു സൗത്ത് പോലീസ് അറിയിച്ചു.
National
ഡെറാഡുൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 60 കാരിയായ രോഗി മരിച്ചു.
ഹരിദ്വാർ റോഡിലെ പനേഷ്യ ആശുപത്രിയിൽ ഇന്നലെയുണ്ടായ അത്യാഹിതത്തിൽ പത്തുപേർക്കു പരിക്കേറ്റു. ഇതിൽ നവജാത ശിശുവും രണ്ടര വയസുള്ള പെൺകുട്ടിയും ഉണ്ട്.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 വയസുകാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചു.
ഈ മാസം ആറിനാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല.
മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ബുധനാഴ്ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ നടത്തുവാനും തീരുമാനിച്ചു.
Kerala
കോഴിക്കോട്: താമരശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.
കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന് മുഹമ്മദ് റയാനും തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് വയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടോടെ താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
പൂനെ: പൂനെ ഹദസ്പരിൽ ആശുപത്രിക്ക് പുറത്ത് ബോംബ് കണ്ടെത്തി. ആശുപത്രി പരിസരത്താണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ പോലിസ്, ബോംബ് സ്ക്വോഡിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഡോഗ് സ്ക്വോഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.
ബോംബ് സ്ക്വോഡ് ഉദ്യോഗസ്ഥർ കണ്ടെടുത്ത വസ്തു പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ആശുപത്രിയിൽ നിന്ന് അകലെയുള്ള തുറന്ന സ്ഥലത്തേക്ക് മറ്റി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബോംബ് എങ്ങനെ അവിടെ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാറിന് (52) ആണ് സൂര്യാഘാതമേറ്റത്.
വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
NRI
ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.
പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
Kerala
മലപുറം: തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്.
തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിന്റെ ഫോട്ടോ എടുത്ത് സർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
Kerala
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്ക് (27) ആണ് സൂര്യാഘാതമേറ്റത്. കൈകളിലും കഴുത്തിലും പൊള്ളലേറ്റു. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
താമരക്കാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണ് പാണ്ഡവ ബൈര. പണിസ്ഥലത്ത് വച്ച് ബുധനാഴ്ച ബൈരക്ക് സൂര്യാഘാതം ഏറ്റത്. ശരീരത്ത് ചെറിയ പൊള്ളലുകള്‍ ഉണ്ടായെങ്കിലും അത് വകവയ്ക്കാതെ ഇന്ന് വീണ്ടും ജോലിക്ക് എത്തുകയായിരുന്നു.
ഇന്നത്തെ ചൂട് ശരീരത്തില്‍ കൂടുതല്‍ പൊള്ളലുകള്‍ ഉണ്ടാക്കുകയും തൊഴിലാളിയെ ആംബുലന്‍സില്‍ കൂത്താട്ടുകുളം ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി നിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരാള്‍ മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. കോഴിക്കോട് അങ്കണവാടി ടീച്ചര്‍ക്കും മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്കും സൂര്യാതപമേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പാമ്പുകടിയേറ്റ ദിക്ഷലിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്.
എന്നാൽ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല. ചിറയിൻകീഴ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. കുട്ടിക്ക് കൃത്യമായ ചികിത്സനൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് ചിറയിൻകീഴ് മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടന്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
NRI
ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ മരണംസംഭവിക്കുകയായിരുന്നു. ഇതോടെ മരണസംഖ്യ 14 ആയി.
അതേസമയം, വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.
32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ ഒൻപത് മൃതദേഹങ്ങളിൽ എട്ട് പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കളക്ടർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കനത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ചൂട് മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും 'ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ' ആരംഭിച്ചു. പ്രത്യേക ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. സ്വയം പ്രതിരോധമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഈ സമയത്ത് കൂടുതലായതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.
Kerala
തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം.
ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി യാത്ര ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ വിവാഹം നടത്തിയത്. ഇവരുടെ വിവാഹ സൽക്കാരം നേരത്തെ നിശ്ചയിച്ച പ്രകാരം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ നടത്തി.
അതേസമയം, വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ ലേക്ഷോറിലെ അത്യാഹിത വിഭാഗത്തിൽ വച്ച് താലി ചാർത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
Kerala
കൊച്ചി: നടിയുടെ ലൈംഗീക പരാതിക്ക് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. ഇതിനുപിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗീക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു.
അതിക്രമത്തെത്തുടർന്ന് മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിയെ ആണ് മരുമകൾ ആക്രമിച്ചത്.
വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
International
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെട്ടു. 13 പേര് കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്‍-ഡായിന്‍. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
Kerala
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. പയ്യന്നൂർ ഏഴിലോട് വച്ചാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാടേക്ക് പോയി.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കാസർഗോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
District News
മാവൂര്‍: കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ. റസാഖ് തെരഞ്ഞെടുപ്പ് പര്യടനാര്‍ത്ഥം മാവൂര്‍ ചെറൂപ്പ ഹെല്‍ത്ത് സെന്ററില്‍ എത്തിയപ്പോള്‍ പരാതിയുമായി രോഗികള്‍. സര്‍ക്കാര്‍ ആശുപത്രിയുടെ ദുരിതവസ്ഥ ആളുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ തുറന്നു കാട്ടി.
അശാസ്ത്രീയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി സംവിധാനം രോഗികളെ വലയ്ക്കുകയാണെന്നായിരുന്നു ആശുപത്രിയില്‍ എത്തിയ അബ്ബാസ്- ജമീല ദമ്പതികളുടെ പരാതി.
നെഞ്ചുവേദന, സ്ട്രോക്ക് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളെ പോലും ക്യൂ നിര്‍ത്തുന്ന കെടുകാര്യസ്ഥ നിലയാണ് സെന്ററില്‍ ഉള്ളതെന്നും രോഗികള്‍ കുറ്റപ്പെടുത്തി. ചെറൂപ്പ ഹെല്‍ത്ത് സെന്ററിനോടുള്ള അവഗണന യുഡിഎഫ് സര്‍ക്കാര്‍ വരുന്നതോടെ ഇല്ലാതാകും. ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ആശുപത്രിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
District News
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 16-ാമത് ലോക ഗ്ലോക്കോമ ദിനാചരണത്തിന്റെ ഭാഗമായി നേത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഡോക്ടര്‍മാരായ ദീപ്തിലാല്‍, ആശിഖ്, നസീഹത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആശ എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് ഓഫീസര്‍മാരായ ലീന, ഹേമ, സീനിയര്‍ ഓപ്റ്റോമെട്രിസ്റ്റ് ജലീല എന്നിവര്‍ സംസാരിച്ചു.