National
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്.
ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ് ജില്ലയില്‍ രണ്ട്, ലോഹോര്‍ദാഗ, ദേവ്ഘര്‍, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില്‍ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്റാം മുണ്ട എന്ന 44 വയസുകാരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരിച്ചിരുന്നു.
District News
ഗാന്ധിനഗര്‍: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രിവിട്ടു. ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശി രക്ഷൻ (11) ആണ് രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ മാരി ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മക്കളായ രക്ഷൻ, രക്ഷണ എന്നിവരെ സ്കൂളിൽ വിടാൻ മാതാവ് പോയപ്പോഴായിരുന്നു കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ മാതാവ് തൽക്ഷണം മരിച്ചു. രക്ഷണ ഓടിരക്ഷപെട്ടപ്പോൾ രക്ഷന് ആനയുടെ തട്ടേറ്റ് പരിക്കേൽക്കുകയായിരുന്നു. ഇവരുടെ പിതാവ് രാജൻ ഒരു വർഷം മുൻപ് മരിച്ചതാണ്.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം പിതൃസഹോദരൻ മുനിയാണ്ടിയും ഭാര്യ മുനിയമ്മയും ഏറ്റെടുത്തു. മുനിയമ്മ മരിച്ച മാരിയുടെ സഹോദരിയാണ്. ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്. ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷണ.
കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വനംമന്ത്രി ഷിബു ബേബി ജോണ്‍ മെഡിക്കല്‍ കോളജിലെത്തി സര്‍ക്കാര്‍ കുട്ടികളുടെ പേരില്‍ സ്ഥിരം നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രി മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എന്‍. വാസവന് അടക്കമുള്ളവർ രക്ഷനെ സന്ദര്‍ശിച്ചിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സതീഷ് ചന്ദ്ര, ഡോ. ടിനു രവി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.
ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പതു പേരിൽ ആറുപേരും ആശുപത്രി വിട്ടു. അതേസമയം നിലവിൽ മൂന്നുപേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
നിപ ബാധിച്ചയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
Kerala
തിരുവനന്തപുരം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെകൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
ഇതോടെ സമ്പർക്കപ്പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. നാലു പേർ നിരീക്ഷണത്തിൽ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്നലെ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന റിസ്ക് ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ ക്വാറന്റൈനിൽ ആണ്.
Kerala
തൃശൂര്‍: തെരുവുനായ പിന്തുടര്ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
National
ബംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ബുധനാഴ്ച രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
അതേസമയം ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ തള്ളി. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ഡോക്ടറുടെ വിശദീകരണം.
Kerala
തിരുവനന്തപുരം: നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു.
എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സമ്പർക്ക പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പതു പേരിൽ നാലുപേർ ആശുപത്രി വിട്ടു. അഞ്ചുപേർ നിരീക്ഷണത്തിൽ തുടരുന്നു.
ഇന്നലെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിപ രോഗബാധയെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള 13 പേരുടേയും സമാന രോഗലക്ഷണങ്ങളുള്ള 24 പേരുടെയും ഉൾപ്പെടെ 37 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്.
കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് സർക്കാരിന്റെയും ഐസിഎംആറിന്റെയും മാനദണ്ഡപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ട്.
സമ്പർക്കപ്പട്ടികയിൽ കുറഞ്ഞ റിസ്കിൽ ഒരാളെക്കൂടി ഇന്ന് ഉൾപ്പെടുത്തി. നിലവിൽ സമ്പർക്ക പട്ടികയിൽ 104 പേരാണുള്ളത് ഇതിൽ നാലു പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്കിൽ പെട്ടവരും 86 പേർ കുറഞ്ഞ ഭാഗത്തിൽപെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.
കോഴിക്കോട് നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിപ നിരീക്ഷണവും സാമ്പിൾ ശേഖരണവും നടത്തി.
കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് (RDDL), കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (ADCP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകൾ എടുത്തത്.
വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ, ഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ (Roosting sites) നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
വളർത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്’ (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.
ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗി രണ്ടാമത് ചികിത്സ തേടിയ സ്വകാര്യആശുപത്രി സന്ദർശിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും നിപ്പ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്കില്‍ 16 പേരും ലോ റിസ്കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.
District News
പിലാത്തറ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശയായി കണ്ടെത്തിയ പ്രിയവല്ലിയെ ചികിത്സ യ്ക്കു ശേഷം നാടും വീടും ചോദിച്ചറിഞ്ഞ് വീട്ടിലെത്തിച്ചപ്പോള്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞു. ഇതോടെ വിഷമത്തിലായ പ്രിയവല്ലിയെ പിലാത്തറ ഹോപ്പ് പ്രവര്‍ത്തകര്‍ തമിഴ്നാട് പോലീസിന്റെ നിര്‍ദേശ പ്രകാരം ആശുപത്രിയിലാക്കി ഇവര്‍ക്ക് തിരിച്ചുവരേണ്ടി വന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രിയ വല്ലിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. 20 ദിവസത്തോളമുള്ള ചികിത്സയ്ക്ക് ശേഷം ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിലാത്തറ ഹോപ് യൂണിറ്റ് സെക്രട്ടറി ജാക്വിലിന് ബിന്ന സ്റ്റാന്‍ലി, യുവ ഹോപ്പ് കോ -ഓര്‍ഡിനേറ്റര്‍ റിയാസ് പിലാത്തറ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിനില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
പരിയാരം പോലീസ്, മെഡിക്കല്‍ കോളജ് സ്റ്റാഫ്, സോഷ്യോളജി വകുപ്പ്, ലീഗല്‍ സര്‍വീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരുപ്പൂര്‍ പോലീസ് സ്റ്റേഷനിലേയും കളക്ടറേറ്റിലേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തിരുപ്പൂരിലെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോഴാണ് പ്രിയവല്ലിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും ആക്രിപെറുക്കി ജീവിക്കുന്ന സഹോദരി ഏറ്റെടുക്കാന്‍ തയാറല്ലെന്നും മനസിലായത്.
പറഞ്ഞാല്‍ അനുസരിക്കില്ലെന്നും വീട്ടില്‍ ആളില്ലാത്തപ്പോള്‍ ഇറങ്ങിപോകുമെന്നുമാണ് സഹോദരി പറഞ്ഞത്. ഇതോടെ വെട്ടിലായത് സദുദ്ദേശത്തോടെ ഇവരെ കൊണ്ടുപോയ ഹോപ്പിന്റെ പ്രവര്ത്ത കരാണ്. ഒടുവില്‍ തമിഴ്നാട് പോലീസിടപെട്ട് നടക്കാന്‍ ബുദ്ധിമുട്ടുള്ള പ്രിയവല്ലിയെ തിരുപ്പൂരിലെ ആശുപത്രിയിലാക്കി.
ഇവരെ അടുത്ത ദിവസം അഗതിമന്ദരത്തിലാക്കാമെന്ന തമിഴ്നാട് പോലീസിന്റെ ഉറപ്പ് കിട്ടിയതോടെയാണ് ഹോപ്പിന്റെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തോടെ മടങ്ങാനായത്.
Kerala
കൊച്ചി: നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
National
മുസാഫർപുർ: ബിഹാറിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു.
മുസാഫർപുരിലെ ബ്രഹ്മപുരയിൽ പ്രവർത്തിക്കുന്ന പ്രസാദ് ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
ഐസിയു ഭാഗത്തുനിന്നാണു തീപടർന്നത്. സംഭവസമയം പതിനഞ്ചു രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിലെ രോഗികളെ ബന്ധുക്കൾ ഉടൻതന്നെ അടുത്ത ആശുപത്രികളിലേക്കു മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം, മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
National
ന്യൂഡൽഹി: രക്തസമ്മർദത്തെത്തുടർന്ന് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ആശുപതി വിട്ടു.
വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
പരിശോധനയ്ക്കുശേഷം ഇന്നലെ ഉച്ചയോടെയാണ് ഡീൻ ആശുപത്രി വിട്ടത്. തുടർന്ന് വൈകുന്നേരത്തെ വിമാനത്തിൽ കേരളത്തിലേക്ക് പുറപ്പെട്ടു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.
ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്.
യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രക്ഷകരായി ആശുപത്രി ജീവനക്കാർ; ചോരക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അറ്റൻഡർ അനിൽ
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.
ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നേരം അല്പം വൈകിയിരുന്നെങ്കിൽ കുഞ്ഞ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും ഈ മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ ആശുപത്രി അികൃതരും നാട്ടുകാരും ഹൃദയപൂർവ്വം അഭിനന്ദിച്ചു.
ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
കിൻഷാസ: എബോള വ്യാപനം രൂക്ഷമായ കിഴക്കൻ കോംഗോയിൽ ആശുപത്രി ആക്രമിച്ച് രോഗികളുടെ ബന്ധുക്കൾ. ആയുധധാരികളായ യുവാക്കൾ ആശുപത്രിയിൽ അതിക്രമിച്ചുകയറി വെടിവയ്പ് നടത്തി.
എബോള ബാധിച്ചു മരിച്ച ബന്ധുക്കളായ രണ്ടു പേരുടെ മൃതദേഹം കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മോൻബ്ഗ്വാലു ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആശുപത്രികൾക്കു നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.
ശനിയാഴ്ച മൊങ്ബ്വാലുവിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച എബോള ടെന്റ് നാട്ടുകാർ ആക്രമിച്ചു തീയിട്ടിരുന്നു. എബോള സംശയിക്കുന്ന 18 പേർ ഇവിടെനിന്നു കടന്നുകളഞ്ഞിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
വ്യാഴാഴ്ച റ്വാംപാര പട്ടണത്തിലെ ചികിത്സാകേന്ദ്രവും തീയിട്ടു നശിപ്പിച്ചു. എബോള സംശയിച്ചു മരിച്ച പ്രദേശവാസിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതാണു പ്രകോപനത്തിനു കാരണം.
എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽനിന്നു രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സംശയാസ്പദ മരണങ്ങളുണ്ടായാലും സംസ്കാരം സർക്കാർ നിയന്ത്രണത്തിലാണ് നടത്തുന്നത്. ഇതാണ് പ്രതിഷേധത്തിനു കാരണം.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.മുരളീധരന്. സര്‍ജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണം.
ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയുള്ള റിപ്പോര്‍ട്ടാണ് തന്നത്.
പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കല്‍ കോളജുകള്‍ രണ്ടെണ്ണം നിര്‍ത്തലാക്കിയെന്നും അത് പുനരാരംഭിക്കാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്.
ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു
പരാതി.
യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.
വൈകുന്നേരം മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നജിലയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. വീണ്ടും സ്കാൻ ചെയ്തപ്പോൾ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
നജിലയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഇന്ന് തുടർചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ പറഞ്ഞു.ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം.
അവരുടെ പ്രതിഷേധത്തെ തുടർന്നു പോലീസെത്തി നജിലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും സൗത്ത് പോലീസ് പറഞ്ഞു.
സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടി. ബീച്ച് വനിതാ-ശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു സൗത്ത് പോലീസ് അറിയിച്ചു.
National
ഡെറാഡുൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 60 കാരിയായ രോഗി മരിച്ചു.
ഹരിദ്വാർ റോഡിലെ പനേഷ്യ ആശുപത്രിയിൽ ഇന്നലെയുണ്ടായ അത്യാഹിതത്തിൽ പത്തുപേർക്കു പരിക്കേറ്റു. ഇതിൽ നവജാത ശിശുവും രണ്ടര വയസുള്ള പെൺകുട്ടിയും ഉണ്ട്.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 വയസുകാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചു.
ഈ മാസം ആറിനാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല.
മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.
രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ബുധനാഴ്ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ നടത്തുവാനും തീരുമാനിച്ചു.
Kerala
കോഴിക്കോട്: താമരശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.
കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന് മുഹമ്മദ് റയാനും തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് വയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടോടെ താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
പൂനെ: പൂനെ ഹദസ്പരിൽ ആശുപത്രിക്ക് പുറത്ത് ബോംബ് കണ്ടെത്തി. ആശുപത്രി പരിസരത്താണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ പോലിസ്, ബോംബ് സ്ക്വോഡിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഡോഗ് സ്ക്വോഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.
ബോംബ് സ്ക്വോഡ് ഉദ്യോഗസ്ഥർ കണ്ടെടുത്ത വസ്തു പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ആശുപത്രിയിൽ നിന്ന് അകലെയുള്ള തുറന്ന സ്ഥലത്തേക്ക് മറ്റി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബോംബ് എങ്ങനെ അവിടെ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാറിന് (52) ആണ് സൂര്യാഘാതമേറ്റത്.
വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
NRI
ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.
പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
Kerala
മലപുറം: തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്.
തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിന്റെ ഫോട്ടോ എടുത്ത് സർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
Kerala
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്ക്ക് (27) ആണ് സൂര്യാഘാതമേറ്റത്. കൈകളിലും കഴുത്തിലും പൊള്ളലേറ്റു. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
താമരക്കാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണ് പാണ്ഡവ ബൈര. പണിസ്ഥലത്ത് വച്ച് ബുധനാഴ്ച ബൈരക്ക് സൂര്യാഘാതം ഏറ്റത്. ശരീരത്ത് ചെറിയ പൊള്ളലുകള്‍ ഉണ്ടായെങ്കിലും അത് വകവയ്ക്കാതെ ഇന്ന് വീണ്ടും ജോലിക്ക് എത്തുകയായിരുന്നു.
ഇന്നത്തെ ചൂട് ശരീരത്തില്‍ കൂടുതല്‍ പൊള്ളലുകള്‍ ഉണ്ടാക്കുകയും തൊഴിലാളിയെ ആംബുലന്‍സില്‍ കൂത്താട്ടുകുളം ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി നിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരാള്‍ മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. കോഴിക്കോട് അങ്കണവാടി ടീച്ചര്‍ക്കും മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്കും സൂര്യാതപമേറ്റിട്ടുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പാമ്പുകടിയേറ്റ ദിക്ഷലിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്.
എന്നാൽ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല. ചിറയിൻകീഴ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. കുട്ടിക്ക് കൃത്യമായ ചികിത്സനൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് ചിറയിൻകീഴ് മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടന്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
NRI
ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ മരണംസംഭവിക്കുകയായിരുന്നു. ഇതോടെ മരണസംഖ്യ 14 ആയി.
അതേസമയം, വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. നാലു പേരുടെയും ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്നും ഡിഎൻഎ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.
32 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ ഒൻപത് മൃതദേഹങ്ങളിൽ എട്ട് പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കളക്ടർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കനത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ചൂട് മൂലമുണ്ടാകുന്ന അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും 'ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ' ആരംഭിച്ചു. പ്രത്യേക ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ക്ലിനിക്കുകളിൽ കൂളിംഗ് ഉപകരണങ്ങൾ, ആവശ്യമായ മരുന്നുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. സ്വയം പ്രതിരോധമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഈ സമയത്ത് കൂടുതലായതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.
Kerala
തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം.
ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് സ്വദേശി ദിയ ജി. പ്രഹ്ലാദും കായംകുളം ഗോവിന്ദമുട്ടം സ്വദേശി ജിതിൻ ജയനുമാണ് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതായിരുന്നു.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്ന് ദിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദിയയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി യാത്ര ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ വിവാഹം നടത്തിയത്. ഇവരുടെ വിവാഹ സൽക്കാരം നേരത്തെ നിശ്ചയിച്ച പ്രകാരം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ നടത്തി.
അതേസമയം, വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ ലേക്ഷോറിലെ അത്യാഹിത വിഭാഗത്തിൽ വച്ച് താലി ചാർത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
Kerala
കൊച്ചി: നടിയുടെ ലൈംഗീക പരാതിക്ക് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. ഇതിനുപിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗീക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു.
അതിക്രമത്തെത്തുടർന്ന് മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.
പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറിൽ സൂക്ഷിക്കാനേൽപിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കൾക്ക് ജീർണിച്ച നിലയിൽ കിട്ടിയത്. കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പോലീസിലും പരാതി നൽകിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ഇന്ന്പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കൾക്ക് മുന്നിലേക്കെത്തിച്ചത് ജീർണിച്ച് വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിയെ ആണ് മരുമകൾ ആക്രമിച്ചത്.
വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
International
നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 64 പേര് കൊല്ലപ്പെട്ടു. 13 പേര് കുട്ടികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്‍-ഡായിന്‍. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
Kerala
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. പയ്യന്നൂർ ഏഴിലോട് വച്ചാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാടേക്ക് പോയി.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കാസർഗോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
District News
മാവൂര്‍: കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ. റസാഖ് തെരഞ്ഞെടുപ്പ് പര്യടനാര്‍ത്ഥം മാവൂര്‍ ചെറൂപ്പ ഹെല്‍ത്ത് സെന്ററില്‍ എത്തിയപ്പോള്‍ പരാതിയുമായി രോഗികള്‍. സര്‍ക്കാര്‍ ആശുപത്രിയുടെ ദുരിതവസ്ഥ ആളുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ തുറന്നു കാട്ടി.
അശാസ്ത്രീയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി സംവിധാനം രോഗികളെ വലയ്ക്കുകയാണെന്നായിരുന്നു ആശുപത്രിയില്‍ എത്തിയ അബ്ബാസ്- ജമീല ദമ്പതികളുടെ പരാതി.
നെഞ്ചുവേദന, സ്ട്രോക്ക് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളെ പോലും ക്യൂ നിര്‍ത്തുന്ന കെടുകാര്യസ്ഥ നിലയാണ് സെന്ററില്‍ ഉള്ളതെന്നും രോഗികള്‍ കുറ്റപ്പെടുത്തി. ചെറൂപ്പ ഹെല്‍ത്ത് സെന്ററിനോടുള്ള അവഗണന യുഡിഎഫ് സര്‍ക്കാര്‍ വരുന്നതോടെ ഇല്ലാതാകും. ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ആശുപത്രിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
District News
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 16-ാമത് ലോക ഗ്ലോക്കോമ ദിനാചരണത്തിന്റെ ഭാഗമായി നേത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഡോക്ടര്‍മാരായ ദീപ്തിലാല്‍, ആശിഖ്, നസീഹത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആശ എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് ഓഫീസര്‍മാരായ ലീന, ഹേമ, സീനിയര്‍ ഓപ്റ്റോമെട്രിസ്റ്റ് ജലീല എന്നിവര്‍ സംസാരിച്ചു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം.
ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിക്കു നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്നും പാക്കിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്നും താലിബാൻ ആരോപിച്ചു.
എന്നാൽ, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം.
അതേസമയം, കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം വ്യോമാക്രമണം നടത്തിയതായും ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
National
കട്ടക്: ഒഡീഷയിൽ ആശുപത്രിയിൽ തീപിടിച്ച് 10 രോഗികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജിന്റെ ട്രോമാ കെയർ ഐസിയുവിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി.
സംഭവത്തിന് പിന്നാലെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് എന്നിവർ ആശുപത്രിയി സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന രോഗികളെയും അവർ സന്ദർശിച്ചു.
ആകെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരമായ ഏഴ് രോഗികൾ മറ്റ് ഐസിയുവുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ മരിച്ചു, മറ്റ് മൂന്ന് രോഗികൾ പിന്നീട് മരിച്ചു. പരിക്കേറ്റ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ”മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Kerala
അമ്പലപ്പുഴ: സ്കൂൾ വളപ്പിൽ ഭീഷണിയായി നിന്ന തണൽ മരം വീണ് ആശുപത്രിയിലെ വാഹന പാർക്കിംഗ് ഷെഡ് തകർന്നു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെൻററിലെ ഷെഡാണ് തകർന്നത്. അപകടം നടന്നത് വൈകുന്നേരമായതിനാൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്കൂൾ വളപ്പിൽ നിന്ന കൂറ്റൻ ഞാറ മരം തൊട്ടടുത്തുള്ള ആശുപത്രി വളപ്പിലെ വാഹന പാർക്കിംഗ് ഷെഡിന്റെ മുകളിലേക്ക് നിലം പതിച്ചത്. അപകടത്തിൽ ഷെഡിന്റെ മേൽക്കൂരയും മതിലും തകർന്നു.
പകൽ സമയത്ത് ഇതിനുള്ളിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയുമടക്കം നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. പാർക്കിംഗ് ഷെഡിന് തൊട്ടരികിലായി ഉണങ്ങിയ മറ്റൊരു മരം അപകട ഭീഷണിയുയർത്തി നിൽക്കുകയാണ്.
ആശുപത്രിയിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന രോഗികൾക്കും ജീവന് ഭീഷണിയായാണ് ഈ മരം നിൽക്കുന്നത്. മരം വെട്ടി മാറ്റാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനീഷ് അറിയിച്ചു.
Kerala
കഴക്കൂട്ടം: ശസ്ത്രക്രിയക്കുശേഷം വയറിനുള്ളിൽ തുണി തുന്നിക്കെട്ടിയെന്ന പരാതിയിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസെടുത്തു. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ പ്രശാന്തിനെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്.
മേനംകുളം സ്വദേശി ഷീബ പ്രമോദാണ് പരാതിക്കാരി. സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഡിസംബർ മൂന്നിന് ഷീബയ്ക്ക് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുകയും 12ന് ആശുപത്രി വിടുകയും ചെയ്തു.
എന്നാൽ മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയില്ല. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും കണ്ടെത്തിയത്.
പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ ഇവ നീക്കി. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കുമാണ് ഷീബ പരാതി നൽകിയത്.
Kerala
തൃശൂർ : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാംനിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയ രോഗി ജനങ്ങളെയും ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണു സംഭവം.
ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മൂന്നാം നിലയുടെ സൺ ഷെയ്ഡിലേക്ക് ഇറങ്ങുകയായിരുന്നു. ഡോക്ടർ സെഡേഷൻ കൊടുത്തിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോൾ ഇയാൾ സൺഷെയ്ഡിൽ അബോധാവസ്ഥയിലായിരുന്നു. വീതികുറഞ്ഞ സൺഷെയ്ഡിൽനിന്ന് എപ്പോൾ വേണമെങ്കിലും താഴേക്കു വീഴുന്നരീതിയിലാണു കിടന്നിരുന്നത്.
സേനാംഗങ്ങൾ കോണിവച്ചു കയറി അടുത്തെത്തിയപ്പോൾ ഇയാൾ ഉണരുകയും പരിഭ്രാന്തനാകുകയും ചെയ്തു. തുടർന്ന് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചു സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി.ജിമോദ് വി.വി, സി.ജി. ആദർശ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ് നേതൃത്വം നല്കി.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പണിക്കേഴ്സ് ആശുപത്രിക്കെതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത.
കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിക്ക് എംആർഐ സ്കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.
രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.
മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.
മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.
Kerala
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.
Kerala
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് തന്ത്രി ചികിത്സ തേടിയിരുന്നത്.
എന്നാല്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.
Kerala
ആലപ്പുഴ: കായംകുളത്ത് പ്രസവത്തിന് പിന്നാലെ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്ന് പരാതി. സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ ഹാർട്ട് ബീറ്റ് കുറവായതിനാൽ കുഞ്ഞിനെ വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണംസംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി എംഎൽഎ ഡോ. ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്.
ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായിവിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്രു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത നടപടി സ്വീകരിക്കുകയായിരുന്നു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറിയത്. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.
Kerala
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍.
ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്.
റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം.
ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്.
നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞു.
അന്തരീക്ഷ മലിനീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിലെ പുകയും ഇപ്പോഴത്തെ ചുമയ്ക്ക് കാരണമാകുന്നുണ്ട്.
ചൂടും വെയിലും അലര്‍ജികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കും.
ജാഗ്രത പാലിക്കണം
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നത് പൊടിപടലങ്ങളില്‍നിന്നും രോഗാണുക്കളില്‍നിന്നും സംരക്ഷണമാകും. കടുത്ത ചൂടില്‍ ധാരാളം ശുദ്ധജലം കുടിക്കണം.
രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തണം. പനിയോ ജലദോഷമോ വന്നാല്‍ തുടക്കത്തില്‍തന്നെ ആന്റിവൈറല്‍ ചികിത്സ തേടണമെന്നാണു ഭൂരിഭാഗം ഡോക്ടര്‍മാരും പറയുന്നത്.
കോവിഡിനുശേഷം വൈറല്‍ രോഗങ്ങളെ തുടര്‍ന്നുള്ള ന്യുമോണിയ കൂടുതല്‍ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നുണ്ട്.
സ്വന്തം നിലയ്ക്കു മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് രോഗികളെ സെക്കന്‍ഡറി ഇന്‍ഫെക്ഷനിലേക്ക് നയിക്കും.
ചുമ കടുത്താല്‍ എക്സ്റേ, പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് തുടങ്ങിയ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മൂന്നാഴ്ച കഴിഞ്ഞിട്ടും ചുമ രൂക്ഷമായി തുടര്‍ന്നാല്‍ പള്‍മനോളജിസ്റ്റിനെ നിര്‍ബന്ധമായും കാണിക്കണം.
സ്വന്തം നിലയ്ക്കു കഫ്സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, വലിയ തോതില്‍ പനിയും വിട്ടുമാറാത്ത ചുമതയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
National
പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.
International
ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു തീപിടിച്ച് വെന്തുമരിച്ചു. കാൺപുരിലെ ബ്രഹ്മ് നഗറിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം.
ജനിച്ചയുടൻ തന്നെ കുഞ്ഞിനെ എൻഐസിയുിലെ വാമറിനുള്ളിൽ കിടത്തിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിൽ ഗുരുതര പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു.
കാൺപൂരിലെ ബക്കർഗഞ്ച് നിവാസികളായ അരുൺ നിഷാദ് -ബിട്ടു ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരിച്ചത്. പ്രസവം നടന്നതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അറിയിച്ചത്.
കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ആശുപത്രിക്ക് നേരെ ആക്രമണവുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്സ്പ്ലാന്റേഷന് സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ ചെലവില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു.
പല കുടുംബങ്ങള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരില്‍നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിര്‍ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാല്‍ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ചേവായൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് സ്ഥാപിക്കുന്നത്.
വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികള്‍ക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാധാരണക്കാരെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നത്.
ആര്‍ദ്രം മിഷന് നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 12 ആശുപത്രികളില്‍ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന് എംപി, മേയര്‍ ഒ. സദാശിവന്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി.വിശ്വനാഥന്, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ.ജി.സജിത്ത് കുമാര്‍, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ ഷാജി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് സ്പെഷല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
പത്തനംതിട്ട: കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തോക്കുമായി എത്തിയ രോഗി പിടിയിൽ. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് പിടിയിലായത്.
എയർഗണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലാബിൽ എത്തിയശേഷം ഇയാൾ തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. നഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാൾ ജീവനക്കാർക്ക് നേരെയും തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.
മെഡിക്കൽ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കൽ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തിൽ കയറി സ്ഥലം വിട്ടു.
ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ പ്രതി പിടിയിലായി.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .
ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആശുപത്രി വിട്ടു.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി കുഴഞ്ഞുവീണത്.
തൊട്ടുപിറകിലുണ്ടായിരുന്ന ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് എന്നിവർ ചേർന്ന് മന്ത്രിയെ വീഴാതെ പിടിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ആശുപത്രിവിട്ട് വീട്ടിലോട്ടു പോയത്.